പനാജി: അവസാന മത്സരംവരെ കാക്കാനൊന്നും ബംഗളൂരു എഫ്സി മെനക്കെട്ടില്ല. ഗോവന്‍ കരുത്തരും മൂന്നു തവണ ചാമ്പ്യന്മാരുമായ ഡെംപോയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തുരത്തി അവര്‍ ഐ ലീഗ് ട്രോഫി ഷെല്‍ഫിലെത്തിച്ചു. ദേശീയ ലീഗില്‍ അരങ്ങേറിയ വര്‍ഷം തന്നെ കിരീടം കൈക്കലാക്കിയ ടീമെന്ന ചരിത്രനേട്ടവും ഇനി ബംഗളൂരുവിന് സ്വന്തം. ഗോവന്‍ ഇതര ടീം ഐ ലീഗ് ജേതാക്കളാകുന്നതും നടാടെ.
ഷോണ്‍ റൂണി (2-ാം മിനിറ്റ്), റോബിന് സിങ് (56), ജോണ്‍ മെന്യോങ്ങര് (79), സുനില്‍ ഛേത്രി (90+7) എന്നിവര്‍ ചാമ്പ്യന്മാരുടെ സ്കോറര്‍മാര്‍. റോബര്‍ട്ടോ മെന്‍ഡസ് ഡിസില്‍വയും (82), റോമിയൊ ഫെര്‍ണാണ്ടസും (89) ഡെംപോയുടെ മറുപടിക്കാര്‍. 23 മത്സരങ്ങളില്‍ നിന്ന് ബംഗളൂരുവിന്റെ സമ്പാദ്യം 44 പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് (40 പോയിന്റ്) അടുത്തകളി ജയിച്ചാലും ബംഗളൂരുവിനെ മറികടക്കാനാവില്ല.അവേശകരമായിരുന്നു ഐ ലീഗിലെ വിധി നിര്‍ണായക മത്സരം. മൂന്നു ഗോളുകള്‍ക്ക് മുന്നിലെത്തിയ ബംഗളൂരുവിനെ രണ്ടെണ്ണം തിരിച്ചടിച്ച് വിറപ്പിക്കാന്‍ ഡെംപോയ്ക്കായി. എതിരാളി പന്തു തൊടുന്നതിനുമുന്പു തന്നെ വെടിപൊട്ടിച്ച് ബംഗളൂരു ഉശിരു കാട്ടിയപ്പോള്‍ ഗ്യാലറി ആദ്യമായി ഉണര്‍ന്നു.
ഛേത്രിയുടെ ത്രോയില്‍ റോബിന് സിങ് തൊടുത്ത ഷോട്ട് ലക്ഷ്യത്തില്‍ നിന്ന് അകന്നെങ്കിലും പന്തു പിടിച്ച റൂണിക്ക് പിഴച്ചില്ല (1-0). പക്ഷേ, ഒന്നാം പകുതിയില്‍ പിന്നെ ഗോളൊന്നും വന്നില്ല. രണ്ടാം ഘട്ടത്തില്‍ ബംഗളൂരു അത്യുത്സാഹത്തോടെ നീക്കങ്ങള്‍ മെനഞ്ഞു. പിന്നെ ഒരു ലോങ് ബോള്‍ നെഞ്ചില്‍ പിടിച്ച റോബിന് സിങ് ഡെംപോയുടെ വലതുളച്ചു (2-0). ഛേത്രിയുടെ പാസില്‍ നിന്ന് മെന്യോങ്ങറും സ്കോര്‍ ഷീറ്റിലെത്തുമ്പോള്, 3-0. അവസാനം ഫ്രീ- കിക്ക് മുതലാക്കി ഡിസില്‍വയും ക്ലോസ് റേഞ്ചിലൂടെ ഫെര്‍ണാണ്ടസും ഡംപോയ്ക്കുവേണ്ടി മൂര്‍ച്ചകാട്ടി. എങ്കിലും ഛേത്രിയുടെ ഗോള്‍ ബംഗളൂരുവിന്റെ വിജയ മാര്‍ജിന്‍ വര്‍ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: