ബാഴ്സലോണ: സ്പാനിഷ് ലീഗില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഗോള്‍ വഴിയില്‍ തിരിച്ചെത്തി; ബാഴ്സലോണ വിജയത്തിന്റെയും. അതിനിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അത്ലറ്റിക്കോ ബില്‍ബാവോയെ അതിജീവിച്ചാണ് ബാഴ്സ കിരീടസാധ്യതകള്‍ നിലനിര്‍ത്തിയത്.
ഗോള്‍ രഹിതമായ ഒന്നാം പകുതിക്കുശേഷം ആര്‍ട്ടിസ് അഡൂറിസിലൂടെ മുന്നില്‍ക്കയറിയ ബില്‍ബാവോയെ പെഡ്രോ, മെസി എന്നിവരുടെ സ്ട്രൈക്കകളുടെ പിന്‍ബലത്തില്‍ ബാഴ്സ പരാജയപ്പെടുത്തുകയായിരുന്നു. 81 പോയിന്റുള്ള ബാഴ്സയിപ്പോള്‍ ടേബിളില്‍ രണ്ടാം സ്ഥാനത്ത്. ലീഗ് ലീഡര്‍മാരായ അത്ലറ്റിക്കോ മാഡ്രിഡിനെക്കാള്‍ (85) നാലു പോയിന്റുകള്‍ക്ക് പിന്നിലാണവര്‍. ഒരു മത്സരം കുറച്ചുകളിച്ച റയല്‍ മാഡ്രിഡ് (79) മൂന്നാമതുണ്ട്.
യൂറോപ്യന്‍ കളങ്ങളില്‍ തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ വഴങ്ങിയ ബാഴ്സയുടെ കളി കാണാന്‍ നൗ കാംപിലെ ഗ്യാലറി ഇത്തവണ നിറഞ്ഞൊഴുകിയില്ല. എങ്കിലും സ്വന്തം തട്ടകത്തില്‍ ബാഴ്സ തരക്കേടില്ലാതെ പന്തുതട്ടി. ബില്‍ബാവോയും വിട്ടുകൊടുക്കാന്‍ തയ്യാറാവാതിരുന്നപ്പോള്‍ മത്സരം ഒഴുക്കുള്ളതായി.
നിരവധി അവസരങ്ങള്‍ തുറന്നെടുത്ത ബാഴ്സ ആദ്യ പകുതിയില്‍ ബില്‍ബാവോ ഗോളി ഇറയ്സോസിനു തിരക്കേറിയ നിമിഷങ്ങള്‍ സമ്മാനിച്ചു. പക്ഷേ, ഗോള്‍ മാത്രം അകന്നുനിന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബില്‍ബാവോ മുന്‍തൂക്കം കാട്ടി.
50-ാം മിനിറ്റില്‍ അതിനവര്‍ ഫലം കണ്ടെത്തി. സ്വന്തം ബോക്സിനു തൊട്ടരുകില്വച്ച് അഡൂറിസിന് മാര്‍ക്ക് ബാത്ര പന്തു വിട്ടുനല്‍കി. അവസരം മുതലെടുത്ത അഡൂറിസ് അനായാസം ബാഴ്സയുടെ വലകുലുക്കി (1-0). കുറച്ചു സമയം അങ്കലാപ്പിലായ ബാഴ്സ പിന്നീട് ശക്തമായി തിരിച്ചടിച്ചു. 72-ാം മിനിറ്റില്‍ പെഡ്രോ ബാഴ്സയെ ഒപ്പമെത്തിച്ചു (1-1). രണ്ടു മിനിറ്റുകള്‍ക്കുശേഷം ബില്‍ബാവോയുടെ അടുക്കുംചിട്ടയുമില്ലാത്ത മതില്‍ക്കെട്ടിന്റെ വിടവിലൂടെ ഫ്രീ കിക്ക് എതിര് വലയിലേക്ക് തൊടുത്ത മെസി ടീമിന് വിജയവും സമ്മാനിച്ചു (2-1).
പ്രതികരിക്കാൻ ഇവിടെ എഴുതുക: