ഷാര്‍ജ: കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 194 റണ്‍സിന്റെ വിജയലക്ഷ്യം. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും താണ്ഡവമാടിയ ഗ്ലെന്‍ മാക്സ്വെല്ലിന്റെ കരുത്തില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് കിംഗ്സ് ഇലവന് അടിച്ചുകൂട്ടിയത്. സെവാഗും (30), പൂജാരയും (36) ചേര്‍ന്ന് നല്കിയ മികച്ച തുടക്കത്തിനുശേഷം വെടിക്കെട്ടുമായി കളം വാണ മാക്സ്വെല്ലിന് (43 പന്തില്‍ 95) മുന്നില്‍ ഹൈദരാബാദ് ബൗളര്‍മാര്‍ മുട്ടുമടക്കി.
നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന് എതിരാളികളെ ബാറ്റിംഗിനയച്ചു. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ചേതേശ്വര്‍ പൂജാരയും വിരേണ്ടര്‍ സെവാഗും ചേര്‍ന്ന് പഞ്ചാബ് കിംഗ്സ് ഇലവന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 6.4 ഓവറില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 22 പന്തില്‍ നിന്ന് രണ്ട് ഫോറും മൂന്നു സിക്സുമടക്കം 30 റണ്‍സെടുത്ത സെവാഗിനെ അമിത് മിശ്രയുടെ പന്തില്‍ ഡാരന്‍ സമി പിടികൂടി.
തുടര്‍ന്നെത്തിയ ഗ്ലെന്‍ മാക്സ് വെല്ലിനെ കൂട്ടുപിടിച്ച് പൂജാര സ്കോര്‍ 86-ല്‍ എത്തിച്ചെങ്കിലും ഇതേ സ്കോറില്‍ രണ്ടാം വിക്കറ്റ് നഷ്ടമായി. 32 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളടക്കം 36 റണ്‍സെടുത്ത പൂജാരയെ സമിയുടെ പന്തില്‍ വേണുഗോപാല്‍ റാവു പിടികൂടി. അമിത് മിശ്ര എറിഞ്ഞ 13-ാം ഓവറിലെ ആദ്യ പന്ത് മാക്സ്വെല് അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തി മാക്സ്വെല് പഞ്ചാബ് സ്കോര്‍ 100 കടത്തി. പിന്നീട് സിക്സറുകളുടെ പെരുമഴയായിരുന്നു. ഈ ഓവറില്‍ നാല് സിക്സറുകളാണ് പിറന്നത്. പിന്നീട് 15 ഓവറില്‍ സ്കോര്‍ 152-ലെത്തി. ഇതിനിടെ മാക്സ്വെല് തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധശതകം പൂര്‍ത്തിയാക്കി. 21 പന്തില്‍ നിന്ന് ഒരു ഫോറും ആറ് സിക്സറുമടക്കമാണ് മാക്സ്വെല് അര്‍ദ്ധസെഞ്ച്വറി തികച്ചത്. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ ഡേവിഡ് മില്ലര്‍ക്ക് ഇന്നലെ തിളങ്ങാന്‍ കഴിഞ്ഞില്ല. 10 റണ്‍സെടുത്ത മില്ലറെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ലോംഗ് ഓഫില്‍ പിടികൂടി. സ്കോര്‍ 154ന് മൂന്ന്. പിന്നീടും മാക്സ്വെല് താണ്ഡവം തുടര്‍ന്നപ്പോള്‍ പഞ്ചാബിന്റെ സ്കോറിംഗിന് റോക്കറ്റ് വേഗതയായിരുന്ന. ഒടുവില്‍ 18 ഓവറില്‍ സ്കോര്‍ 179-ല്‍ എത്തിയപ്പോള്‍ മാക്സ്വെല് മടങ്ങി. തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്സിലും സെഞ്ച്വറി നേടാന്‍ കഴിയാതെ. 43 പന്തില്‍ നിന്ന് അഞ്ച് ഫോറും 9 കൂറ്റന്‍ സിക്സറുമടക്കം 95 റണ്‍സെടുത്ത മാക്സ്വെല്ലിനെ ലോംഗ്ഓഫില്‍ അമിത് മിശ്രയുടെ പന്തില്‍ സമി പിടികൂടി. എന്നാല്‍ അവസാന രണ്ട് ഓവറില്‍ കിംഗ്സ് ഇലവന് മികച്ച സ്കോര്‍ നേടാന്‍ കഴിഞ്ഞില്ല. വെറും 14 റണ്‍സാണ് 12 പന്തുകളില്‍ നിന്ന് നേടിയത്. ഇതിനിടെ 10 റണ്‍സെടുത്ത ബെയ്ലിയെയും ഇന്നിംഗ്സിലെ അവസാന പന്തില്‍ മിച്ചല്‍ ജോണ്‍സനെയും ഭുവനേശ്വര്‍ പുറത്താക്കുകയും ചെയ്തു. നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ഭുവനേശ്വര്‍ വീഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: