കൊച്ചി: മട്ടാഞ്ചേരി ബിഒടി പാലത്തിലെ ടോള്‍ പിരിവ് അവസാനിപ്പിച്ച് കരാര്‍ കമ്പനിയായ ഗാമന്‍ ഇന്ത്യക്ക് 31 കോടി രൂപ നഷ്ടപരിഹാരം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം വീതം വെക്കലിന്റെയും തട്ടിപ്പിന്റെയും ഭാഗമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു.
2004 ല്‍ പണിപൂര്‍ത്തിയാക്കിയ ഗോശ്രീ പാലത്തിന് 1500 മീറ്റര്‍ നീളമാണുള്ളത്. ഗോശ്രീ പാലത്തിന്റെ നിര്‍മ്മാണ ചെലവ് 40 കോടി രൂപയാണ്. എന്നാല്‍ 1999 ല്‍ പണികഴിപ്പിച്ച 500 മീറ്റര്‍ മാത്രം നീളമുള്ള ബിഒടി പാലത്തിന് 25 കോടി രൂപ ചെലവായതാണ് രേഖകള്‍ പറയുന്നത്. എന്നാല്‍ ഗാമന്‍ കമ്പനിയുടെ രേഖപ്രകാരം പാലം 750മീറ്റര്‍ ഉണ്ടെന്നാണ്.
2004 ല്‍ പണിത ഗോശ്രീ പാലത്തേക്കാളും ചെലവു കൂടുതലായിരുന്നു 1999 ല്‍ പണിത ബിഒടി പാലത്തിന് എന്നതു കൊണ്ടു തന്നെ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഈ തട്ടിപ്പ് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് രാധാകൃഷ്ണന് ആവശ്യപ്പെട്ടു. ഒരു വര്‍ഷം മൂന്നുകോടിക്കു മുകളില്‍ ലാഭം ലഭിക്കുന്ന ഗാമന്‍ ഇന്ത്യ കമ്പനിക്ക് ഇതിനോടകം തന്നെ വന്‍ ലാഭം കൈവന്നു കഴിഞ്ഞതാണ്. കരാര്‍ കമ്പനിയായ ഗാമന്‍ ഇന്ത്യയുമായുള്ള കരാര്‍ 26ന് അവസാനിക്കുമെന്നിരിക്കെ അവര്‍ക്ക് 31 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനുള്ള സര്‍ക്കാറിന്റെ നീക്കം വന്‍ അഴിമതി ഉദ്ദേശിച്ചാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ. തോമസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: