കണ്ണൂര്‍: കെ. സുധാകരനെ കോണ്‍ഗ്രസ് നേതാക്കള്‍ക്കു പേടിയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്. സുധാകരന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും സുധാകരന്റെ പ്രവൃത്തികളാണു കാരണമാവുന്നതെന്നും രാമകൃഷ്ണന് തുറന്നടിച്ചു. പണമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് സുധാകരന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. സുധാകരനെതിരേ അന്വേഷണമാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയെ പലതവണ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ചെന്നിത്തല തയ്യാറായില്ല. സുധാകരനെതിരേ നടപടിയെടുക്കാനുള്ള ധീരത വി.എം. സുധീരനില്ല, നേതാക്കള്‍ക്ക് പേടിയാണ്, രാമകൃഷ്ണന് പറഞ്ഞു.
ബിസിനസ് ബന്ധത്തിന്റെ പേരിലാണു അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസില്‍ എത്തിച്ചത്. ഇതിനു നല്ലൊരു തുക അബ്ദുല്ലക്കുട്ടിയില്നിന്ന് കൈപ്പറ്റിയിട്ടുണ്ട്. ഇപ്പോഴും പണം വാങ്ങിക്കൊണ്ടിരിക്കുന്നതായി അബ്ദുല്ലക്കുട്ടിയുടെ ബന്ധു തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും രാമകൃഷ്ണന് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയത്തിനു പറ്റിയ ആളല്ല സുധാകരന്. നേതാക്കള്‍ക്ക് ഇപ്പോഴും സുധാകരനെ ഭയമാണ്. മറ്റു പാര്‍ട്ടികളിലെ ക്രിമിനലുകളുമായി സുധാകരന് അടുത്ത ബന്ധമുണ്ട്. നമോവിചാര്‍ മഞ്ചിനെ കൊണ്ടുവരാന്‍ കിണഞ്ഞു ശ്രമിച്ചു. വാസു മാഷുമായി തലശേരിയില്‍ വച്ച് കൂടിക്കണ്ടു. സുധാകരന് വന്നതിനു ശേഷമാണ് തെരഞ്ഞെടുപ്പില്‍ കാസര്‍കോട്, കണ്ണൂര്‍, വടകര മേഖലകളില്‍ യുഡിഎഫിന് കൂട്ടത്തോല്‍വി ഉണ്ടാവുന്നതെന്നും രാമകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
രാമകൃഷ്ണന്റെ പ്രസ്താവനക്കെതിരെ ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രന് കെപിസിസി പ്രസിഡണ്ട് വി.എം. സുധീരന് പരാതി നല്കി. പരാതി പരിഗണിച്ച് രാമകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് സുധീരന് തിരുവനന്തപുരത്ത് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: