ആറന്മുള: ലോക ഭൗമസംരക്ഷണ ദിനമായിരുന്ന ഇന്നലെ പ്രകൃതി സരക്ഷണ സമരം നടക്കുന്ന ആറന്മുളയില്‍നിന്നു വന്നത് സംഘടിത ശക്തിയുടെ കരുത്തുറ്റ സന്ദേശം. കേന്ദ്രത്തിലെയും കേരളത്തിലെയും ഭരിക്കുന്ന സര്‍ക്കാര്‍ പാര്‍ട്ടികള്‍ ഒഴികെയുള്ള പ്രതിപക്ഷകക്ഷികളുടെ പ്രതിനിധികള്‍ ആറന്മുള വിമാനത്താവള വിരുദ്ധ സമര വേദിയില്‍ അണിനിരന്നു. കഴിഞ്ഞ ദിവസംവരെ വിവിധ രാഷ്ട്രീയ വിഷയങ്ങ ഉന്നയിച്ചു പലപല മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിലായിരുന്നവരാണ് ഒരു ജനതയുടെ ന്യായമായ ആവശ്യത്തിനു വേണ്ടി ഒന്നിച്ചത്. അവിടെ ഒറ്റപ്പെട്ടത് ജനഹിതത്തിനു വേണ്ടി നില്‍ക്കേണ്ട സര്‍ക്കാരുകളായിരുന്നു.
നിയമം നടപ്പാക്കേണ്ട സര്‍ക്കാര്‍ അത് ലംഘിക്കുവാന്‍ ആറന്മുളയില് സ്വകാര്യ കമ്പനിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എംഎല്‍എ പറഞ്ഞു. വിമാനത്താവളത്തിനെതിരേ ആറന്മുളയില് നടക്കുന്ന അനിശ്ചിത കാല സത്യഗ്രഹം 71 ാം ദിവസമായ ഇന്നലെ ഭൗമദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭൂമിസംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്നവും കുടിവെള്ളവും മുട്ടിച്ച് വിമാനത്താവളം വേണ്ടെന്ന് ഒരു ഗ്രാമത്തിലെ ജനങ്ങള്‍ ഒന്നടങ്കം പറയുമ്പോഴും ഇത് നടപ്പാക്കുമെന്ന പിടിവാശിയിലാണ് സര്‍ക്കാര്‍. നിയമസഭയില്‍ ഭൂരിപക്ഷം എംഎല്‍എമാരും പദ്ധതിയെ എതിര്‍ത്തിട്ടും സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തയ്യാറാവുന്നില്ല. എന്തുവിലകൊടുത്തും നിയമം മറികടന്ന് വിമാനത്താവളം നിര്‍മ്മിക്കുമെന്ന് കെജിഎസ് ഗ്രൂപ്പ് പറയുമ്പോള്‍ എന്ത് ത്യാഗം സഹിച്ചും സമരം വിജയിപ്പിക്കാന്‍ നമ്മള് തയ്യാറാവണമെന്നും എംഎ. ബേബി പറഞ്ഞു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന് എംഎല്‍എ അദ്ധ്യക്ഷതവഹിച്ചു.
അമ്മയുടെ മാനം കാക്കാന്‍ മക്കള്‍ നടത്തുന്ന സഹന സമരമാണ് ആറന്മുളയിലേതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.ബി. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. ഭാരതീയ സംസ്ക്കാരത്തില്‍ ഭൂമിക്ക് അമ്മയുടെ സ്ഥാനമാണ് കല്പ്പിച്ചു നല്‍കിയിട്ടുള്ളത്. സമാനതകളില്ലാത്ത സമരമാണ് ആറന്മുളയിലേത്. ഒരു ഗ്രാമത്തിന്റെ സമരം കേരളം നെഞ്ചേറ്റിയ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
കേരളത്തിലെ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ ചോരചിന്താത്ത സഹനത്തിന്റെ പാതയിലുള്ള ആദ്യജനകീയ സമരമാണിത്. ഇതിന് പിന്തുണയുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ എത്തുന്നു. ആഗോള കോര്‍പ്പറേറ്റ് ഭീകരന്മാരില് നിന്നും ഭൂമിയെ രക്ഷിക്കേണ്ടത് നമ്മളുടെ കടമയാണ്. ആറന്മുളയില് ഈശ്വരന് നല്കിയ നന്മയുടെ അവശിഷ്ടങ്ങളുണ്ട്. സംസ്ക്കാരം, പൈതൃകം, നന്മ, പ്രകൃതി സൗന്ദര്യം, ഇവയെല്ലാം സംരക്ഷിക്കാന്‍വേണ്ടിയാണ് ഈ സമരം. എന്നാല്‍ ഇവയെല്ലാം നശിപ്പിക്കാനുള്ള ആസുരിക പ്രവര്‍ത്തനമാണ് വിമാനത്താവള പദ്ധതി. വ്യത്യസ്ത ജനവിഭാഗങ്ങള്‍ എല്ലാം മറന്ന് ആറന്മുളയുടെ പൈതൃകം സംരക്ഷിക്കാന്‍ ഒരുമിച്ച് കൂടിയിരിക്കുന്നു എന്നത് സമര ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടാണെന്നും കെ.ബി. ശ്രീകുമാര്‍ പറഞ്ഞു.
നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിച്ച് ഭാരതത്തിന് മാതൃകയായി ആറന്മുള ഗ്രാമം മാറിയെന്ന് സ്വാഗതം ആശംസിച്ച പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് പറഞ്ഞു.
ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എംഎല്‍എ, പൈതൃകഗ്രാമകര്‍മ്മസമിതി സംസ്ഥാനസംയോജകന് കെ. കൃഷ്ണന്‍കുട്ടി, ബിജെപി ജില്ലാ പ്രസിഡന്റ് ടി.ആര്. അജിത് കുമാര്‍, വൈസ് പ്രസിഡന്റ് പ്രസാദ് എന്‍. ഭാസ്ക്കരന്‍, വിവിധ സംഘടനാ ഭാരവാഹികളായ പി. ഇന്ദുചൂഡന്, എ. പത്മകുമാര്‍, പി. പ്രസാദ്, അഡ്വ.കെ. അനന്തഗോപന്‍, പീലിപ്പോസ് തോമസ്, പി.സി. ഉണ്ണിച്ചെക്കന്, അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭൗമദിനത്തില്‍ വിശിഷ്ടാതിഥികള്‍ സമരപ്പന്തലിന് സമീപം വൃക്ഷത്തൈകള്‍ നട്ട് പ്രകൃതി സംരക്ഷണ സന്ദേശം നല്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: