കൊച്ചി: ബാര്‍ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച കേസില്‍ വിധി പറയുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ഇന്നലെ വിധി പ്രസ്താവിക്കാനിരിക്കെയാണ് ജഡ്ജി സി.ടി. രവികുമാര്‍ പിന്മാറിയത്. ബാര്‍ ഉടമകളുടെ അഭിഭാഷകനായ കെ. തവമണി തന്റെ വീട്ടിലെത്തി കേസിനെക്കുറിച്ച് സംസാരിച്ചതാണ് പിന്മാറ്റത്തിന് കാരണമായി ജഡ്ജി പറഞ്ഞത്.
കേസിനെപ്പറ്റി സംസാരിച്ച് അഡ്വ. തവമണി സ്വാധീനിക്കാന്‍ ശ്രമിച്ചതാണ് വിധി പറയുന്നതില്‍ നിന്നും ജസ്റ്റിസ് രവികുമാറിനെ പിന്തിരിപ്പിച്ചതെന്ന് കരുതുന്നു. മധ്യവേനല്‍ അവധിയായതിനാല്‍ ചേമ്പറിലാണ് ജഡ്ജി പിന്മാറിയ വിവരം അറിയിച്ചത്.
ബാര്‍ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ വലിയ തര്‍ക്കങ്ങള്‍ നടക്കവെയാണ് പുതിയ സംഭവവികാസം. നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍- കെപിസിസി ഏകോപനസമിതി യോഗത്തില്‍ തീരുമാനമുണ്ടായിട്ടില്ല. ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട കോഴപ്രശ്നമാണ് വിവിധ തടസങ്ങള്‍ക്കു കാരണമെന്നാണ് ആരോപണം. അതേസമയം മുന്നറിയിപ്പില്ലാതെ 418 ബാറുകള്‍ അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് കാല്‍ലക്ഷത്തിലധികം തൊഴിലാളികള്‍ ദുരിതത്തിലായതും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.
അമ്പതോളം ഹര്‍ജികളാണ് ബാര്‍ ലൈസന്‍സ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സി.ടി. രവികുമാറിന്റെ ബെഞ്ച് പരിഗണിച്ചിരുന്നത്. ഈ മാസം 11 ന് വാദം പൂര്‍ത്തിയായിരുന്നു. അഭിഭാഷകന്റെ പേരെടുത്തു പറഞ്ഞ് പിന്മാറിയതിനാല് വിഷയത്തില്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണം നടത്താനാണ് സാധ്യത. ഹര്‍ജി ഇനി മറ്റൊരു സിംഗിള്‍ ബെഞ്ച് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: