തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഫലം വരും മുമ്പേ സംസ്ഥാനത്തും കോണ്‍ഗ്രസില്‍ രാഷ്ട്രീയ ഉരുള്‍ പൊട്ടല്‍. കെപിസിസി നിര്‍വാഹക സമിതിയോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കു മുന്നില്‍ കുട്ടിനേതാക്കള്‍ വെല്ലുവിളിച്ചു. അതേസമയം വരാന്‍ പോകുന്ന തെരഞ്ഞെടുപ്പു പരാജയം മുന്നില്‍ കണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രചാരണ പരിപാടികളിലെ പോരായ്മകള്‍ നിരത്തി. എ.കെ. ആന്റണി പ്രചാരണത്തിനെത്തിയ രണ്ടാം ഘട്ടത്തോടെയാണ് കോണ്‍ഗ്രസും മുന്നണിയയും പിന്നാക്കം പോയതെന്ന് ഉമ്മന്‍ ചാണ്ടി പരോക്ഷമായി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പാളിച്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തുറന്ന് സമ്മതിച്ചു. യോജിച്ചുള്ള പ്രവര്‍ത്തനം ഉണ്ടായില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ തയ്യാറായില്ലെന്നും ചെന്നിത്തല ആരോപിച്ചു.
15 സീറ്റില്‍ യുഡിഎഫിന് വിജയസാധ്യതയുണ്ടെന്നും അഞ്ചിടത്ത് എന്തും സംഭവിക്കാമെന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ അഭിപ്രായം. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന നിര്‍വാഹകസമിതി യോഗത്തില്‍ പ്രധാനമായും ഡിസിസികളുടെ റിപ്പോര്‍ട്ടുകളാണ് ചര്‍ച്ചയ്ക്കു വിധേയമാക്കിയത്. ജില്ലകളിലെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവിധ ഡിസിസികള്‍ യോഗത്തില്‍ പരാതി ഉന്നയിച്ചു. പ്രചാരണത്തിലെ പാളിച്ച പരമ്പരാഗതവോട്ടുകള്‍ ചോര്ന്നുപോവാനിടയാക്കിയെന്ന പൊതുവികാരമാണ് യോഗത്തിലുണ്ടായത്. വിവിധ ജില്ലകളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് പടല പിണക്കങ്ങളും കാലുവാരലും സംസ്ഥാനത്താകെ വ്യാപകമായിരുന്നുവെന്നാണ്. ഇത് വരും നാളുകളില്‍ പാര്‍ട്ടിയില്‍ വന്‍ ആഭ്യന്തര പ്രശ്നങ്ങള്‍ക്കു തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേന്ദ്ര മന്ത്രി കെ.സി.വേണുഗോപാലിനെതിരെ കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ വിമര്‍ശനം നടത്തിയ ഷാനിമോള്‍ ഉസ്മാനെ പരസ്യമായി താക്കീത് ചെയ്തു. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്.നായരും വേണുഗോപാലുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പാര്‍ട്ടി കമ്മീഷനെ നിയോഗിക്കണമെന്നായിരുന്നു ഷാനി മോള് ആവശ്യപ്പെട്ടത്. വ്യക്തിവിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയ ഷാനിമോള്‍ ഉസ്മാന്റെ നടപടിയില്‍ നിര്‍വാഹകസമിതി യോഗം അതൃപ്തി രേഖപ്പെടുത്തിയതായി കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍ എംപി കെ.സുധാകരനെതിരെ വിവാദപരാമര്‍ശങ്ങള്‍ നടത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. രാമകൃഷ്ണനെതിരേ മാതൃകാപരമായ നടപടി ഉണ്ടാകുമെന്നും സുധീരന് പറഞ്ഞു.
സരിത-വേണുഗോപാല്‍ ബന്ധം ഉയര്‍ത്തി ഷാനിമോള്‍ ഗുരുതരമായ ആരോപണമാണ് വേണുഗോപാലിനെതിരെ ഉന്നയിച്ചത്. ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ വേണുഗോപാലിന്റെ ദാസനാണെന്നും ഷാനിമോള്‍ ആരോപിച്ചു. താന്‍ നല്കിയ സ്വാതന്ത്ര്യം ദുരുപയോഗിക്കുകയാണെന്ന് പറഞ്ഞ് വി.എം. സുധീരന് വിലക്കാന്‍ ശ്രമിച്ചെങ്കിലും ഷാനിമോള്‍ വഴങ്ങിയില്ല. ഇത് എന്റെ വേദിയാണെന്നും എനിക്ക് സംസാരിക്കാമെന്നും പറഞ്ഞ് അവര്‍ വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി. അവിഹിതബന്ധത്തിന്റെ പേരില്‍ സിപിഎം നേതാക്കളായ പി. ശശിക്കെതിരെയും ഗോപി കോട്ടമുറിക്കലിനെതയിരെയും വിമര്‍ശനം ഉന്നയിക്കാമെങ്കില്‍ വേണുഗോപാലിനെയും വിമര്‍ശിക്കാമെന്ന് ഷാനിമോള്‍ തുറന്നടിച്ചു. ഷാനിമോള്‍ക്കെതിരേ വേണുഗോപാലും ആക്രോശിച്ചതോടെ മുതിര്‍ന്ന നേതാക്കള്‍ക്കു മുമ്പില്‍ വിഴുപ്പലക്കലും വെല്ലുവിളികളും കനത്തു.
ആലപ്പുഴയില്‍ ഷാനിമോള്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനിന്നുവെന്നും വേണുഗോപാലിന് എതിരെ പ്രവര്‍ത്തിച്ചുവെന്നും പരാതിപ്പെട്ട് എ.എ. ഷുക്കൂര്‍ കെപിസിസിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനു മുമ്പ് ആലപ്പുഴ, വയനാട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഷാനിമോളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചിച്ചിരുന്നു. പക്ഷെ ഷാനിമോളെ പരിഗണിച്ചില്ല. സീറ്റ് നല്‍കാത്തതില്‍ ഷാനിമോള്‍ ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: