ന്യൂദല്‍ഹി: പൊതു തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കെ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ വക ചുട്ടയടി. വന്‍ വ്യവസായികളും രാഷ്ട്രീയക്കാരമടക്കമുള്ളവര് വിദേശ ബാങ്കുകളില്‍ പൂഴ്ത്തിവച്ചിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം തിരിച്ചുപിടിക്കാന്‍ പരാജയപ്പെട്ട യുപിഎ സര്‍ക്കാരിനെ പരമോന്നത കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കള്ളപ്പണം വീണ്ടെടുക്കാനുള്ള നിര്‍ദേശങ്ങള്‍ നിരന്തരം അവഗണിക്കുന്ന കേന്ദ്രം കോടതിയലക്ഷ്യത്തിന് തുല്യമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും ജസ്റ്റിസ് എച്ച്. എല്‍. ദത്തു അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കള്ളപ്പണത്തെപ്പറ്റിയുള്ള അന്വേഷണ വിവരങ്ങള്‍ പരാതിക്കാരനും പ്രമുഖ അഭിഭാഷകനുമായ രാം ജെത്മലാനിക്ക് നല്കാത്തതെന്തെന്നു ആരാഞ്ഞ കോടതി ഇതുസംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടി. കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന ഏപ്രില്‍ 29ന് രേഖകളെല്ലാം തയ്യാറാക്കിവയ്ക്കാനും കോടതി ഉത്തരവിട്ടു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തലവന്‍ മുകേഷ് അംബാനിയടക്കമുള്ള വന്‍കിട വ്യവസായികള്‍ക്കും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും സ്വിസ്ബാങ്കിലും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ ലിക്റ്റന്സ്റ്റൈനിലുമടക്കം ലോകത്തെ വിവിധയിടങ്ങളില്‍ വന്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് പരക്കെ ആരോപണമുയര്‍ന്നിരുന്നു. വ്യാജ അക്കൗണ്ടുകളില്‍ക്കിടക്കുന്ന ആ നിക്ഷേപങ്ങള്‍ രാജ്യത്ത് തിരിച്ചെത്തിക്കണമെന്ന ആവശ്യം പ്രധാന പ്രതിപക്ഷമായ ബിജെപി ഏറെക്കാലമായി ഉയര്‍ത്തിവരുകയാണ്. എന്നാല്‍ അനങ്ങാപ്പാറ നയമാണ് കേന്ദ്രം സ്വീകരിച്ചുപോന്നത്. അതിനാല്‍ത്തന്നെ തെരഞ്ഞെടുപ്പ് സമയത്തെ കോടതി വിമര്‍ശനം സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയായി.
കള്ളപ്പണത്തിന്റെ അവകാശികളുടെ പട്ടിക, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജര്‍മ്മന്‍ ബാങ്ക് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. എന്നിട്ടും അതിലെ വിവരങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്താതെന്താണ്. ധനകാര്യ മന്ത്രാലയവും റവന്യൂ സെക്രട്ടറിയും ഉത്തരം പറയണം, കോടതി നിര്‍ദേശിച്ചു.
2011ല്‍, കള്ളപ്പണക്കാരുടെ പേരു വിവരങ്ങള്‍ പരാതിക്കാരനായ രാം ജത്മലാനിക്ക് നല്‍കണമെന്ന് 2011ല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ഉടമ്പടികളിടെ പേരുപറഞ്ഞ് സര്‍ക്കാര്‍ അതിതുവരെ നടപ്പാക്കിയിട്ടില്ല. ആ നിലപാടു തന്നെയാണ് സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരം ഇന്നലെയും സ്വീകരിച്ചത്. രാം ജത്മലാനിയുടെ പരാതിക്ക് സര്‍ക്കാര്‍ ഇതുവരെയും മറുപടി നല്‍കിയിട്ടില്ലെന്ന കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകന് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ഭരണകൂടം തങ്ങളെപ്പോലും വിസ്മരിച്ചെന്നായിരുന്നു കോടതിയുടെ പ്രതികരണം. കള്ളപ്പണം കണ്ടെത്തുന്നതിന് രണ്ട് റിട്ടയേര്‍ഡ് ജഡ്ജിമാരും റോയുടെയും ഐബിയുടെയും തലവന്മാരും ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും മൂന്നു വര്‍ഷം മുന്‍പു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അന്വേഷണ സമിതി ഇതുവരെ രൂപീകരിച്ചിട്ടില്ല. അന്വേഷത്തിന് കോടതിയുടെ മേല്‍നോട്ടം വേണ്ടെന്നും സിബിഐയും എന്‍ഫോഴ്സ്മെന്റും പ്രാപ്തരാണെന്നും സര്‍ക്കാര്‍ വാദിച്ചുകൊണ്ടിരിക്കുകയാണ്, കോടതി കുറ്റപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തെ നയിക്കാന്‍ വിസമ്മതിച്ച് മുന്‍ ജഡ്ജ് ബി.പി. ജീവന് റെഡ്ഡി നല്കിയ കത്ത് സോളിസിറ്റര്‍ ജനറല്‍ കോടതയില്‍ ഹാജരാക്കി. മറ്റൊരു മുന്‍ ജഡ്ജിന്റെ താത്പര്യമില്ലായ്മയും ബോധിപ്പിച്ചു. ഇതേത്തുടര്‍ന്ന് ചുമതലയേറ്റെടുക്കാന്‍ പ്രാപ്തരായ രണ്ടു ജഡ്ജിമാരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ സര്‍ക്കാരിനോടും രാം ജത്മലാനിയോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: