ന്യൂദല്‍ഹി: ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങള്‍ വര്‍ഗീയമായി ചിന്തിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഗാസിയാബാദിലെ സ്ഥാനാര്‍ത്ഥിയുമായ ഷാസിയ ഇല്‍മി. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുസ്ലീങ്ങള്‍ സ്വന്തം കാര്യം നോക്കണമെന്ന് മുസ്ലീം മതനേതാക്കളുമായുള്ള സൗഹൃദ സംഭാഷണത്തില്‍ ഷാസിയ പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
മുസ്ലിങ്ങള്‍ വളരെയധികം മതേതരവാദികളാണെന്ന് ഞാന്‍ പറയും. മുസ്ലീങ്ങള്‍ വര്‍ഗീയമായി ചിന്തിക്കണം. അങ്ങനെ ചിന്തിക്കാത്ത മുസല്മാന് അവന് വേണ്ടി വോട്ട് ചെയ്യാനാവില്ല. കെജ്രിവാളും നിങ്ങളെപ്പോലെയാണ്. ഇത്ര മതേതരത്വം പാടില്ല. നിങ്ങളുടെ താത്പര്യം സംരക്ഷിക്കൂ – ഷാസിയ വീഡിയോയില്‍ പറയുന്നു. ഇങ്ങനെ പറയുന്നത് കുറെ വിവാദമുണ്ടാക്കുമെങ്കിലും അത് ആവശ്യമാണെന്നും ഇല്‍മി പറയുന്നുണ്ട്.
കോണ്‍ഗ്രസിനെ പിന്തുണയ്ക്കാതെ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് നല്‍കാനും അവര്‍ മുസ്ലീം നേതാക്കളോട് ആവശ്യപ്പെട്ടു. ടെലിവിഷന്‍ അവതാരകയായിരുന്നു ഷാസിയ ഇല്‍മി. കഴിഞ്ഞ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി മത്സരിച്ച ഷാസിയ ഇല്‍മി നേരിയ വ്യത്യാസത്തിലായിരുന്നു പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: