കണ്ണൂര്‍: കെ.പി.സി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് ജനറല്‍ സെക്രട്ടറിയും എ ഗ്രൂപ്പ് നേതാവുമായ പി.രാമകൃഷ്ണന് വിശദീകരണം നല്കി. കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ.സുധാകരനെതിരെ പി.രാമകൃഷ്ണന് സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിനിടെ കഴിഞ്ഞ ദിവസം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സി പ്രസിഡന്റ് രാമകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
വാര്‍ത്താ ലേഖകനെന്ന് പരിചയപ്പെടുത്തി തന്നെ വന്നു കണ്ടയാള്‍ സ്വകാര്യ സംഭാഷണത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒളി ക്യാമറ വെച്ചുപിടിക്കുയായിരുന്നുവെന്നും ഇതില്‍ പറഞ്ഞ പല കാര്യങ്ങളും ലേഖകന്റേതു മാത്രമായ അഭിപ്രായങ്ങളായിരുന്നുവെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.രാഷ്ട്രീയ എതിരാളികള്‍ ചാനലിനെ ഉപയോഗിച്ച് തന്നെ കുടുക്കുകയായിരുന്നു.തനിക്കെതിരെ മാധ്യമ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കുറിച്ചുളള തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തരുതെന്ന് ഞാന്‍ ലേഖകനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ മാധ്യമ പ്രവര്ത്തകന് പെന്‍ ക്യാമറ ഉപയോഗിച്ച് രഹസ്യമായി ഇതുമുഴുവന്‍ പകര്‍ത്തുകയായിരുന്നുവെന്നും അദ്ദേഹം വപറയുന്നു. ദൃശ്യ മാധ്യമ പ്രവര്ത്തകന് ഒളിക്യാമറ ഉപയോഗിച്ച് തന്റെതായി പുറത്തുവിട്ട അഭിമുഖത്തിനു പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്ന് പി.രാമകൃഷ്ണന് ഇന്നലെ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോടും പറഞ്ഞു.
കെ.സുധാകരന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും താന്‍ നടത്തിയ ആരോപണങ്ങളല്ല, സുധാകരന്റെ പ്രവൃത്തികളാണു തോല്‍വിക്ക് കാരണമാവുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പണമുണ്ടാക്കല്‍ മാത്രമാണു സുധാകരന്റെ ലക്ഷ്യം. സുധാകരന് ഇപ്പോഴും പണം വാങ്ങുന്നുണ്ടെന്നും രാമകൃഷ്ണന് കുറ്റപ്പെടുത്തിയിരുന്നു. ബിസിനസ് ബന്ധത്തിന്റെ പേരിലാണു അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസില്‍ എത്തിച്ചത്. തനിക്കു കിട്ടേണ്ട സീറ്റാണ് അബ്ദുല്ലക്കുട്ടിക്ക് കൊടുത്തത്. സീറ്റ് നല്‍കിയതിനു പകരമായി നല്ലൊരു തുക അബ്ദുല്ലക്കുട്ടിയില്നിന്ന് കൈപ്പറ്റിയിട്ടുണ്ട്. ഗള്‍ഫില്‍ നിന്നുള്ള അഭിഭാഷകന് വഴിയാണ് സുധാകരന് പണം വാങ്ങിയത്. ഇപ്പോഴും പണം വാങ്ങിക്കൊണ്ടിരിക്കുന്നതായി അബ്ദുല്ലക്കുട്ടിയുടെ ബന്ധു തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും രാമകൃഷ്ണന് പറഞ്ഞിരുന്നു.. നേതാക്കള്‍ക്ക് ഇപ്പോഴും സുധാകരനെ ഭയമാണ്. സുധാകരനെതിരേ നടപടിയെടുക്കാനുള്ള ധീരത വി.എം. സുധീരനില്ല. നാറാത്ത് തീവ്രവാദ കേസുള്‍പ്പെടെ ഒതുക്കിയതിനു പിന്നില്‍ സുധാകരനാണ് തുടങ്ങി നിരവധി ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിച്ചിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: