തിരുവനന്തപുരം: ശ്രീപത്മനാഭ ക്ഷേത്രത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന് മേല്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടാകും.
ക്ഷേത്രത്തില്‍ ഇത്രയും വലിയ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതില്ലാതാക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ കോടതി ഗൗരവമേറിയ പ്രശ്നങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും നിരീക്ഷിച്ചു. കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് അമിക്കസ് ക്യൂറി പ്രവര്‍ത്തിച്ചത്. അമിക്കസ് ക്യൂറിക്കെതിരെ ഒരുവിരല്‍ പോലും അനങ്ങാന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ആര്.എം. ലോധ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇന്നലെ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടാണ് പരിഗണിച്ചത്. ഇന്നു രാജകൊട്ടരത്തിന്റെയും സ്വര്‍ണ പണിക്കാരന്റെയും ക്ഷേത്ര ഭരണസമിതിയുടെയും സത്യവാങ്മൂലം പരിഗണിക്കും. അതിനിടെ ഇവിടെയും ദേവസ്വം മോഡല്‍ ഭരണം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്.
ക്ഷേത്ര ഭരണവും സ്വത്തുക്കളും സംബന്ധിച്ച് തങ്ങളുടെ പേരില്‍ കുറ്റം ചാര്‍ത്തുന്നത് ശരിയല്ലെന്നും രാജകുടുംബത്തെ വിലകുറച്ചു കാണിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നുമാണ് സത്യവാങ്ങ് മൂലത്തില്‍ പറയുന്നത്. ക്ഷേത്രസ്വത്തിന്റെ ഓഡിറ്റിംഗില്‍ കൊട്ടാരത്തിന് എതിര്‍പ്പില്ല, ക്ഷേത്രാചാരങ്ങളില്‍ തങ്ങള്‍ക്കുള്ള പങ്ക് തള്ളാതിരിക്കുക തുടങ്ങിയ കാര്യങ്ങളും സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം, സ്വര്ണപ്പണിക്കാരന് രാജു നല്കുന്ന സത്യവാങ്മൂലത്തില്‍ തന്റെ പേരില്‍ അനാവശ്യമായ ആരോപണങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയെന്നാണ് ചൂണ്ടിക്കിട്ടുന്നത്. നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്പിക്കുന്നതാണ് ഉചിതം. മൂന്നു ദിവസത്തിലൊരിക്കല്‍ കാണിക്കപ്പെട്ടികള്‍ തുറന്നു പരിശോധിക്കാം. ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാകണം കണക്കെടുപ്പ് . ക്ഷേത്രം വിദഗ്ധസമിതി പുനഃസംഘടിപ്പിക്കേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിലും സുപ്രീംകോടതി നാളെ അന്തിമ തീരുമാനമെടുക്കും. ക്ഷേത്രത്തില്‍ വിതരണം ചെയ്യുന്നത് ക്ഷേത്രത്തിലെ പ്രസാദമല്ലെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ അറിയിച്ചു.
അതേസമയം, പത്മതീര്ഥം വൃത്തിയാക്കാന്‍ തയാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.വി. വിശ്വനാഥനാണ് ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: