തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോഴും സിമിയുടെ സജീവസാന്നിധ്യമുണ്ടെന്ന് എന്‍ഐഎയും സംസ്ഥാന പോലീസും കേന്ദ്രനിയമവിരുദ്ധ പ്രവര്‍ത്തന നിരോധന ട്രൈബ്യൂണല്‍ മുമ്പാകെ ബോധിപ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സിമി പ്രവര്‍ത്തകര്‍ക്ക് ബന്ധമുള്ള തീവ്രവാദകേസുകളുടെ രേഖകളും വിവിധ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും തെളിവായി ട്രൈബ്യൂണലിനു മുന്നില്‍ സമര്‍പ്പിച്ചു. നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി തുടരേണ്ട സാഹചര്യം നിലവിലുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
സിമിയെ നിരോധിക്കാനും നിരോധനം നീട്ടാനും കേന്ദ്രനിയമവിരുദ്ധ പ്രവര്‍ത്തന നിരോധന ട്രൈബ്യൂണലിന്റെ അംഗീകാരം അനിവാര്യമാണ്. ഇതേ തുടര്‍ന്നാണ് നിരോധനമുണ്ടായിരുന്ന കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തെ കേരളത്തിലെ സിമിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തെളിവെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി സുരേഷ് കീറ്റിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാത്രിതലസ്ഥാനത്തെത്തിയത്. സംസ്ഥാനസര്‍ക്കാരിനുവേണ്ടി ഇന്റലിജന്‍സ് എസ്പിജി ശ്രീധരന്, സിമി പ്രവര്‍ത്തകര്‍ക്കെതിരെ കോഴിക്കോട് നടക്കാവ് സ്റ്റേഷനില്‍ നിലവിലുള്ള കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ നടക്കാവ് സിഐ മൂസ വള്ളിക്കാടന്, എന്‍ഐഎക്കുവേണ്ടി സൂപ്രണ്ട് രാധാകൃഷ്ണപിള്ള, ഡിവൈഎസ്പി പി.വിക്രമന് എന്നിവരാണ് തെളിവു നല്‍കിയത്.
സിമിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നതിന് പോലീസ് പ്രധാനമായും ഹാജരാക്കിയത് കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിശദവിവരങ്ങളാണ്. കോഴിക്കോട് രണ്ട് ബുക്കുസ്റ്റാളുകളില് നിന്നും പിടിച്ചെടുത്ത തീവ്രവാദസ്വഭാവമുള്ള ലഘുലേഖകള്‍, സിഡികള്‍, പുസ്തകങ്ങള്‍ എന്നിവയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സിമിയുടെ പ്രധാനപ്പെട്ട മുന്‍കാല പ്രവര്‍ത്തകരാണെന്ന് ട്രൈബ്യൂണല്‍ മുമ്പാകെ നടക്കാവ് ഡിവൈഎസ്പി രേഖകള്‍ സഹിതം വിശദമാക്കി. സംസ്ഥാനത്തിന് പുറത്തുനടന്ന സ്ഫോടനക്കേസുകളില്‍ പങ്കുള്ള സിമി പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍, സുപ്രധാന വകുപ്പുകളില്‍ സിമി പ്രവര്‍ത്തകരുടെ സാന്നിധ്യം സംബന്ധിച്ച സൂചനകള്‍, പോലീസ് ആസ്ഥാനത്തുനിന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ത്തിയ പോലീസുകാരനായ ബിജുസലിം ബന്ധപ്പെട്ടിരുന്നവര്‍ക്ക് ചില സിമി നേതാക്കളുമായി ഉണ്ടായിരുന്ന അടുത്തബന്ധം തുടങ്ങിയ സംബന്ധിച്ച വിവരങ്ങളും ഇന്റലിജന്‍സ് എസ്പി ട്രൈബ്യൂണലിന് കൈമാറി.
മതപഠനക്ലാസുകളെന്ന വ്യാജേന സിമിപ്രവര്‍ത്തകര്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ നടത്തി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്ത വിവരങ്ങളും തെളിവുകളുമാണ് എന്‍ഐഎക്കുവേണ്ടി ഹാജരായ ഉദ്യോഗസ്ഥര്‍ നല്‍കിയത്. പാക് അധിനിവേശ കാശ്മീരിലേക്ക് പരിശീലനത്തിന് അയയ്ക്കപ്പെടുകയും അതിര്‍ത്തിയില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്ത കണ്ണൂര്‍ തയ്യില്‍ തൈക്കണ്ടി ഫയാസ്, പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്കല്‍ ബീച്ച് കോയസ്സാന്കാനകത്ത് അബ്ദുല്‍ റഹീം, തായത്തെരു മുഴത്തടം അറഫയില്‍ ഫയിസ്, എറണാകുളം വെണ്ണല കൊടുവേലിപ്പറമ്പില്‍ മുഹമ്മദ് യാസിന് എന്നിവര്‍ സിമിയുടെ നേതാക്കളായിരുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് എന്‍ഐഎ കൈമാറിയത്. തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്, പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിന്റെ അന്വേഷണ രേഖകളും ഹാജരായി. 2001 ലാണ് സിമിയെ നിരോധിച്ചത്. നിരോധനം നീട്ടുന്നതിനെ എതിര്‍ത്ത് സിമിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് സുരേഷ് അഗര്‍വാള്‍ ഹാജരാക്കും. അദ്ദേഹം ദല്ഗിയില് നിന്ന് എത്തിയശേഷമേ സര്‍ക്കാര്‍ ഹാജരാക്കിയ തെളിവുകളിന്മേല് ക്രോസ് വിസ്താരം നടത്തൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: