തിരുവനന്തപുരം: നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച് വിളിച്ച് ചേര്‍ത്ത സര്‍ക്കാര്‍ കെപിസി സി ഏകോപനസമതി യോഗത്തില്‍ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്. ഒരാള്‍മാത്രം മദ്യവിരുദ്ധതയുടെ ആളെന്നും മറ്റുള്ളവരെല്ലാം മദ്യലോബിയുടെ വക്താക്കളെന്നും വരുത്തിതീര്‍ക്കാനുള്ള ശ്രമം നല്ലതല്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിപോലുള്ള യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നത് സമവായത്തോടെ കാര്യങ്ങള്‍ തീരുമാനിക്കാനാണ്. പകരം കെപിസിസി പ്രസിഡന്റിന്റെ തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. എന്നാല്‍ തന്റെ നിലപാട് പുതിയതല്ലെന്നും തീരുമാനത്തിലുറച്ച് നില്‍ക്കുന്നുവെന്നും സുധീരനും വ്യക്തമാക്കി. ഇതോടെ യോഗത്തില്‍ രൂക്ഷമായ തര്‍ക്കവും ബഹളവും അരങ്ങേറി.
ഉമ്മന്‍ചാണ്ടിയും മന്ത്രി കെ.ബാബുവും ഭൂരിപക്ഷം നേതാക്കളും ബാറുടമകള്‍ക്ക് വേണ്ടിയാണ് വാദിച്ചത്. ഇതിനെച്ചൊല്ലി യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും കൊമ്പുകോര്‍ത്തു. ഗുണനിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് സുധീരന് തീര്‍ത്തു പറഞ്ഞു. മേറ്റ്ല്ലാവരും ഒരു നിലപാട് സ്വീകരിച്ചപ്പോള്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന് സുധീരന് വ്യക്തമാക്കുകയായിരുന്നു. യോഗത്തില്‍ മുഖ്യമന്ത്രിയും സുധീരനും നേര്‍ക്ക് നേര് പോരടിച്ചു. നിലവാരമില്ലാത്തതിന്റെ പേരില്‍ അടഞ്ഞുകിടക്കുന്ന ബാറുകള്‍ക്ക് അനുമതി നല്‍കുകയും അടുത്ത അബ്കാരിനയം വരെ നിലവാരം ഉയര്‍ത്താന്‍ സമയം നല്‍കുകയും ചെയ്യാമെന്നാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നിലപാട് മന്ത്രി ബാബുവും പിന്താങ്ങി. 21 വര്‍ഷമായിട്ടും നിലവാരം കൈവരിക്കാത്തവര്‍ക്ക് അതിനായി വീണ്ടും സമയം അനുവദിക്കേണ്ടതില്ലെന്നും അത്തരം ബാറുകള്‍ അടച്ചുപൂട്ടുകയാണ് വേണ്ടതെന്നും സുധീരന് വ്യക്തമാക്കി. എന്നാല്‍ സമിതിയിലെ മറ്റംഗങ്ങളാരും ഇതിനോട് യോജിച്ചില്ല. പല ബാറുകളും സ്റ്റാര്‍ പദവി പുതുക്കാത്തതിനാല്‍ അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട സ്ഥിതിയാണുള്ളത്. അതുകൊണ്ട് തല്ക്കാലം ഇവയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. തന്റെ തീരുമാനത്തില്‍ നിന്നും അല്പം പോലും വ്യതിചലിക്കാന്‍ സുധീരന് തയാറായില്ല. വി.ഡി. സതീശന് ഉള്‍പ്പെടെയുള്ളവര്‍ ഈ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ടു.
രാവിലെ പതിനൊന്ന് മണിക്ക് യോഗം ചേര്‍ന്നെങ്കിലും വ്യത്യസ്ത അഭിപ്രായങ്ങളാല്‍ ഒരു തീരുമാനത്തിലെത്താനായില്ല. തുടര്‍ന്ന് മൂന്നു മണിക്ക് വീണ്ടും യോഗം ചേര്‍ന്നു. മണിക്കൂറുകളോളം ചര്‍ച്ച നടത്തിയെങ്കിലും ബാര്‍ലൈസന്‍സ് പുതുക്കി നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ നിയമോപദേശം തേടിയശേഷം വീണ്ടും ചര്‍ച്ചചെയ്ത് നിലപാട് സ്വീകരിക്കാമെന്ന തീരുമാനത്തില്‍ യോഗം പിരിഞ്ഞു. കോണ്‍ഗ്രസ് നയപരമായ തീരുമാനം കൈക്കൊള്ളാത്ത സാഹചര്യത്തില്‍ ഇന്നലെ യുഡിഎഫും ഇക്കാര്യം ചര്‍ച്ചചെയ്തില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: