ലഖ്നൗ: ലഖിംപൂരില്‍ 14 വയസുകാരി പൊലീസ് സ്റ്റേഷനില്‍ മരിക്കാനിടയായ സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി പറഞ്ഞു.
മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ സി.ബി.ഐ അന്വേഷണമല്ല, മറ്റേത് തരത്തിലുള്ള അന്വേഷണവും നടത്താമെന്ന് മായാവതി വ്യക്തമാക്കി. സംഭവം വിവാദമാകുകയും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മായാവതി നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍ നോയിഡയിലെ ആരുഷി വധക്കേസില്‍ സി.ബി.ഐ പ്രവര്‍ത്തിച്ച രീതിയില്‍ ആശങ്കയുണ്ടെന്നു ചൂണ്ടിക്കാട്ടിയ മായാവതി ഈ കേസിലും അതേ രീതി ആവര്‍ത്തിച്ചു കൂടായ്കയില്ലെന്ന് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലക്ഷ്മിപൂര്‍ ജില്ലയിലെ നിഗാസന്‍ പോലീസ് സ്റ്റേഷന് സമീപത്തെ മരക്കൊമ്പില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്നതാണെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മായാവതിയുടെ നിര്‍ദേശപ്രകാരം മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്നും മാനഭംഗം നടന്നിട്ടില്ലെന്നും തെളിഞ്ഞു.
സംഭവത്തില്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ക്കും രണ്ടുപൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കുമെതിരെ കേസെടുക്കുകയും 11 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: