ഇടുക്കി: പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍ നിര്‍ണയിച്ച് വിശദമായ ഭൂപടം തയാറാക്കുന്നതിനു വില്ലേജുകള്‍ക്കു വേണ്ടത്ര സമയം നല്‍കിയില്ലെന്നാരോപിച്ച് ഇടുക്കി ജില്ലയില്‍ ഇടതുമുന്നണി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍. ഹര്‍ത്താലിന് ഹൈറേഞ്ച് സംരക്ഷണസമിതി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മുതലക്കോടം സെന്റ് ജോര്‍ജ് പള്ളിയില്‍ തിരുനാള്‍ നടക്കുന്നതിനാല്‍ മുതലക്കോടത്തു ഹര്‍ത്താല്‍ ഉണ്ടായിരിക്കില്ല. പാല്, പത്രം, ആശുപത്രി തുടങ്ങിയവ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ നെടുങ്കണ്ടത്ത് വാഹനം തടയാന്‍ ശ്രമിച്ച മൂന്ന് ഹര്‍ത്താല്‍ അനുകൂലികളെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു. കുമളിയിലും ഹര്‍ത്താലനുകൂലികള്‍ വാഹനം തടയാന്‍ ശ്രമിച്ചു. പോലീസ് രംഗത്തെത്തിയതോടെ പ്രവര്‍ത്തകര്‍ പിന്‍വാങ്ങി. കുമളിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തമിഴ്നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചിരുന്നു.
തൊടുപുഴ- മൂവാറ്റുപുഴ റോഡില്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ജില്ലയുടെ വിവിധയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തൊടുപുഴ, കട്ടപ്പന, മൂന്നാര്‍ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതിലോല ഭൂപടം തയാറാക്കി നല്കുന്നതിനു സര്‍ക്കാര്‍ 29 വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും സങ്കീര്‍ണമായ ജോലിയായതിനാല്‍ കൂടുതല്‍ സമയം വേണമെന്നാണ് എല്‍ഡിഎഫിന്റെ ആവശ്യം.
കര്‍ഷകരുടെ ആശങ്ക മാറ്റുന്നതിന് സര്‍വകക്ഷിയോഗം വിളിക്കുക, ഇഎസ്എയുടെ സവിസ്തര ഭൂപടം പ്രസിദ്ധീകരിച്ച് കര്‍ഷകര്‍ക്ക് പരിശോധിക്കുന്നതിന് ആവശ്യമായ സമയം നല്‍കുക, പരാതി പരിഹരിച്ചശേഷം പ്രസിദ്ധീകരിക്കുക, അടിയന്തരമായി റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ വിജ്ഞാപനം ഇറക്കുക തുടങ്ങിയ ആവശ്യങ്ങളും എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: