ജമാഅത്തെ ഇസ്ലാമിയുടെ സൃഷ്ടിയായ ‘സിമി’ എന്ന സംഘടന കേരളത്തില്‍ അപകടകരമാംവണ്ണം ഇപ്പോഴും സജീവമായുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അത്യന്തം ഗൗരവമേറിയതാണ്. ലോകംമുഴുവന്‍ ഇസ്ലാമീകരിക്കുന്നതിന് എല്ലാ മാര്‍ഗ്ഗവും അവലംബിക്കാന്‍ സന്നദ്ധമായി പ്രവര്‍ത്തനത്തിനിറങ്ങിയ സിമി, ഭീകരതയാണ് മുഖമുദ്രയാക്കിയിട്ടുള്ളത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യമുയര്‍ത്തി സിമി രംഗത്തുവന്നപ്പോള്‍ അതില്‍ ഒരു അപകടവും ഭരണകൂടത്തിന് കാണാന്‍ കഴിഞ്ഞില്ല. ‘വെറുമൊരു മുദ്രാവാക്യം മാത്രമല്ലെ, അതിലെന്തിരിക്കുന്നു’ എന്ന ചോദ്യമുന്നയിച്ച അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് തിരിച്ചറിവുണ്ടാകാന്‍ ബദല്‍ മുദ്രവാക്യം വരേണ്ടിവന്നു. പോസ്റ്റര്‍പതിച്ച സ്ഥലത്തെല്ലാം ‘ഇസ്ലാമിന്റെ അന്ത്യവും ഇന്ത്യയില്‍തന്നെ’ എന്ന പോസ്റ്ററും പ്രത്യക്ഷപ്പെടുകയുണ്ടായി. വര്‍ഗ്ഗീയ, ഭീകര ചിന്തയില്ലാത്ത മുസ്ലീങ്ങളടക്കം സിമിയെ തള്ളപ്പറഞ്ഞപ്പോഴും രാഷ്ട്രീയക്കാര്‍ക്ക് ബുദ്ധിതെളിഞ്ഞിരുന്നില്ല. സിമിയെയും അതിന് പിതൃത്വമുള്ളവരെയും പേറിനടന്ന് വോട്ടുസമാഹരിക്കാനുള്ള വ്യഗ്രതയാണ് നടത്തിക്കൊണ്ടിരുന്നത്. ഗത്യന്തരമില്ലാതായപ്പോഴാണ് സിമിയെ നിരോധിക്കണമെന്ന തോന്നല്‍ കേരളത്തിലടക്കമുള്ള ഭരണ-രാഷ്ട്രീയ നേതൃത്വങ്ങള്ക്കുണ്ടായത്. നിരോധിച്ചിട്ടും വ്യത്യസ്ത വേഷത്തിലും പേരുകളിലും അവര്‍ സജീവമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളിലും അവര്‍ക്ക് വേരുകളുണ്ട്. കേരളത്തിലാണെങ്കില്‍ സംഘടനാനേതൃത്തില് മാത്രമല്ല ജനാധിപത്യസ്ഥാപനങ്ങളില്പ്പോലും അവര്‍ക്ക് സ്ഥാനം നല്കാന് മടിച്ചില്ല. ഭീകരസംഘടനകളുടെ നഴ്സറിയാണ് കേരളമെന്ന് ആരോപണം വന്നപ്പോള്‍ പ്രതിഷേധിച്ചിറങ്ങിയവര്ക്ക് തന്നെ സിമിയുടെ നിരോധനവും നീട്ടണമെന്ന് ആവശ്യപ്പെടേണ്ടിവന്നിരിക്കുന്നു.
സംസ്ഥാനത്ത് ഇപ്പോഴും സിമിയുടെ സജീവസാന്നിധ്യമുണ്ടെന്ന് എന്‍ഐഎയും സംസ്ഥാന പോലീസും കേന്ദ്രനിയമവിരുദ്ധ പ്രവര്‍ത്തന നിരോധന ട്രൈബ്യൂണല്‍ മുമ്പാകെ ബോധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സിമിക്കാര്‍ക്ക് ബന്ധമുള്ള തീവ്രവാദകേസുകളുടെ രേഖകളും വിവിധ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും തെളിവായി ട്രൈബ്യൂണലിനു മുന്നില്‍ സമര്‍പ്പിച്ചു. നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി തുടരേണ്ട സാഹചര്യം നിലവിലുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നു. സിമിയെ നിരോധിക്കാനും നിരോധനം നീട്ടാനും കേന്ദ്രനിയമവിരുദ്ധ പ്രവര്‍ത്തന നിരോധന ട്രൈബ്യൂണലിന്റെ അംഗീകാരം അനിവാര്യമാണ്. ഇതേ തുടര്‍ന്നാണ് നിരോധനമുണ്ടായിരുന്ന കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തെ കേരളത്തിലെ സിമിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തെളിവെടുക്കാന്‍ ദല്‍ഹി ഹൈക്കോടതി ജഡ്ജി സുരേഷ് കീറ്റിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എത്തുകയുണ്ടായി. സംസ്ഥാനസര്‍ക്കാരിനുവേണ്ടി സിമിക്കാര്ക്കെതിരെ കോഴിക്കോട് നടക്കാവ് സ്റ്റേഷനില്‍ നിലവിലുള്ള കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ നടക്കാവ് സിഐ മൂസ വള്ളിക്കാടന്, എന്‍ഐഎക്കുവേണ്ടി സൂപ്രണ്ട് രാധാകൃഷ്ണപിള്ള, ഡിവൈഎസ്പി: പി.വിക്രമന് എന്നിവരാണ് തെളിവു നല്‍കുകയും ചെയ്തു. ഇവരുടെയെല്ലാം റിപ്പോര്‍ട്ട് അതീവഗുരുതരമാണെന്നാണ് വ്യക്തമാകുന്നത്. സിമിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നതിന് പോലീസ് പ്രധാനമായും ഹാജരാക്കിയത് കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിശദവിവരങ്ങളാണ്.
കോഴിക്കോട് രണ്ട് ബുക്കുസ്റ്റാളുകളില് നിന്നും പിടിച്ചെടുത്ത തീവ്രവാദസ്വഭാവമുള്ള ലഘുലേഖകള്‍, സിഡികള്‍, പുസ്തകങ്ങള്‍ എന്നിവയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സിമിയുടെ പ്രധാനപ്പെട്ട മുന്‍കാല നേതാക്കളാണെന്ന് ട്രൈബ്യൂണല്‍ മുമ്പാകെ നടക്കാവ് പോലീസ് രേഖകള്‍ സഹിതം വിശദമാക്കി.
സംസ്ഥാനത്തിന് പുറത്തുനടന്ന സ്ഫോടനക്കേസുകളില്‍ പങ്കുള്ള സിമിക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍, സുപ്രധാന വകുപ്പുകളില്‍ സിമിക്കാരുടെ സാന്നിധ്യം സംബന്ധിച്ച സൂചനകള്‍, പോലീസ് ആസ്ഥാനത്തുനിന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ത്തിയ പോലീസുകാരനായ ബിജുസലിം ബന്ധപ്പെട്ടിരുന്നവര്‍ക്ക് ചില സിമി നേതാക്കളുമായി ഉണ്ടായിരുന്ന അടുത്തബന്ധം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും ഇന്റലിജന്‍സ് എസ്പി ട്രൈബ്യൂണലിന് കൈമാറി.
മതപഠനക്ലാസുകളെന്ന വ്യാജേന സിമിപ്രവര്‍ത്തകര്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ നടത്തി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്ത വിവരങ്ങളും തെളിവുകളുമാണ് എന്‍ഐഎക്കുവേണ്ടി ഹാജരായ ഉദ്യോഗസ്ഥര്‍ നല്‍കിയത്. 2001 ലാണ് സിമിയെ നിരോധിക്കുന്നത്. നിരോധനംകൊണ്ട് ഒരു സംഘടനയുടെ പ്രവര്‍ത്തനം തടയാം. പക്ഷേ അതില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ മനോഭാവം മാറ്റണമെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. കേരളത്തില്‍ അങ്ങിനെ ഒരു സംവിധാനമില്ല. വര്‍ഗ്ഗീയ-തീവ്രവാദ വികാരങ്ങള്‍ക്ക് പ്രേരണയും പിന്തുണയും നല്കാന് ഒരു മടിയുമില്ലാത്തവരാണ് തങ്ങളെന്ന് ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ദുരന്തപരിണാമമാണ് കേരളത്തില്‍ നിന്നുള്ള ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകളെന്ന് പറയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: