കൊച്ചി: ഖജനാവ് കാലിയായി,സര്‍ക്കാര്‍ കടം കയറി മുടിയുമ്പോഴും നികുതി പിരിവിന് അനാസ്ഥ. സംസ്ഥാനത്തെ വില്‍പ്പന നികുതി, ആദായ നികുതി പിരിവില്‍ മുന്‍പില്ലാത്ത വിധം വലിയ വീഴ്ചയാണ് ഈ സര്‍ക്കാരിന്റെ കാലത്തെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വന്‍കിട നികുതി വെട്ടിപ്പുകാരും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള ഒത്തുകളിയാണ് നികുതി പിരിവിന് തടസ്സമാകുന്നത്.
ഭരണ നേതൃത്വത്തിന്റെ ഒത്താശയോടെ അരങ്ങേറുന്ന വന്‍ നികുതി വെട്ടിപ്പ് സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പതിനായിരം കോടിയിലേറെ രൂപയാണ് വില്‍പ്പന നികുതിയിനത്തില്‍ മാത്രം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിരിഞ്ഞു കിട്ടാനുള്ളത്. നികുതി പിരിവിന് മന്ത്രിമാര്‍ തന്നെ തടസ്സം നില്ക്കുന്നതായാണ് പരാതി. ധനകാര്യ മന്ത്രി കെ.എം മാണിക്കെതിരെയാണ് ആരോപണമേറെയും. ആദായ നികുതി- വില്‍പ്പന നികുതി പിരിവിന്റെ ഭാഗമായി പരിശോധന നടത്താന്‍ പോലും ഉദ്യോഗസ്ഥരെ അനുവദിക്കാത്ത സാഹചര്യമാണുള്ളത്. പല വാണിജ്യ സ്ഥാപനങ്ങളും നല്കുന്ന കണക്കുകള്‍ പോലും തികച്ചും വ്യാജമാണെങ്കിലും തങ്ങള്‍ നിസ്സഹായരാണെന്ന് വില്‍പ്പന നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
സ്വര്‍ണ്ണ വ്യാപാര രംഗത്താണ് നികുതി വെട്ടിപ്പ് ഏറ്റവും വ്യാപകം. സംസ്ഥാനത്ത് നടക്കുന്ന സ്വര്‍ണ വ്യാപാരത്തിന്റെ പത്ത് ശതമാനം പോലും കണക്കില്‍ പെടുത്തുന്നില്ല എന്നതാണവസ്ഥ. എന്നാല്‍ ഉപഭോക്താക്കളുടെ കയ്യില്‍ നിന്ന് നികുതി കൃത്യമായി വ്യാപാരികള്‍ ഈടാക്കുകയും ചെയ്യുന്നുണ്ട്.
ഇക്കാര്യങ്ങളെല്ലാം ഭരണാധികാരികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വ്യക്തമാണെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ല. വ്യാപാരികളില്‍ നിന്ന് കൃത്യമായി വിഹിതം ഇവര്‍ക്കും ലഭിക്കുന്നു. സ്വര്‍ണ്ണ വ്യാപാരത്തില്‍ മാത്രമല്ല മറ്റു വാണിജ്യ മേഖലകളിലും ഇത് വ്യാപകമാണ്. മുന്‍പും ഇത്തരം വെട്ടിപ്പുകള്‍ നടന്നിരുന്നുവെങ്കിലും ഈ സര്‍ക്കാരിന്റെ കാലത്ത് നികുതി വെട്ടിപ്പ് സര്‍വ്വകാല റെക്കാഡിലെത്തിയെന്നാണ് വകുപ്പിലെ ഉന്നതര്‍ തന്നെ വെളിപ്പെടുത്തുന്നത്.
സ്ഥാപനങ്ങളിലൊന്നും പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്ക്കനുവാദമില്ല. ഇത് ലംഘിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ കൊണ്ട് ഒതുക്കും. വന്‍കിട സ്ഥാപനങ്ങളില്‍ നിന്ന് സമാന്തര പരിവിന് രാഷ്ട്രീയ നേതൃത്വം സംവിധാനവുമൊരുക്കിയിട്ടുണ്ട്. സഹകരിക്കാത്തവരുടെ സ്ഥാപനങ്ങളില്‍ റെയ്ഡും വേട്ടയാടലും നടത്തും.
നികുതി പിരിവ് കുറഞ്ഞതോടെയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ബജറ്റില്‍ കാണിക്കുന്ന വരവ് ഖജനാവില്‍ എത്താത്തതിനാലാണ് സര്‍ക്കാര്‍ കടക്കെണിയിലായത്. ഈ മാസം തന്നെ ഇതിനകം സര്‍ക്കാര്‍ രണ്ടായിരം കോടി രുപ കടമെടുത്തു കഴിഞ്ഞു. വിഷു- ഈസ്റ്റര്‍ മാസത്തില്‍ ശമ്പളം പോലും നല്കാന് കഴിയാത്ത അവസ്ഥയിലായിരുന്നു ഖജനാവ്. സംസ്ഥാനത്ത് ഏറ്റവുമധികം നികുതി വരുമാനമുള്ള ജില്ല എറണാകുളമാണ്. സംസ്ഥാന റവന്യുവിന്റെ അന്‍പത് ശതമാനത്തോളം ഖജനാവിലെത്തുന്നത് എറണാകുളം ജില്ലയിലെ നികുതി പിരിവില്‍ നിന്നാണ്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടതിന്റെ ഇരുപത് ശതമാനം പോലും നികുതി പിരിവ് ജില്ലയില്‍ നടന്നിട്ടില്ല. കയറ്റുമതി മേഖലയിലും നികുതി വെട്ടിപ്പ് സാര്‍വ്വത്രികമാണ്. മദ്യ വില്‍പ്പന, വിനോദ വ്യവസായം , ടൂറിസം എന്നീ രംഗങ്ങളിലെല്ലാം ബജറ്റില്‍ വിലയിരുത്തിയതിന്റെ അന്‍പത് ശതമാനം പോലും വരവുണ്ടായിട്ടില്ല. നികുതി വെട്ടിപ്പിന് കളമൊരുക്കുന്നതിന്റെ പേരില്‍ രാഷ്ട്രീയ -ഉദ്യോഗസ്ഥ കൂട്ടുകെട്ട് വന്ലാഭമുണ്ടാക്കുന്നതായും വിവരമുണ്ട്. വന്‍കിടക്കാര്‍ക്ക് നികുതി വെട്ടിപ്പിന് അവസരമൊരുക്കുന്ന സര്‍ക്കാര്‍ എന്നാല്‍ പാവപ്പെട്ടവരുടെ കാര്യത്തില്‍ ഈ ഔദാര്യം കാണിക്കുന്നുമില്ല.
ടി.എസ് നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: