ഗിംചിയോണ്‍ (കൊറിയ): ഇന്ത്യന്‍ താരങ്ങളായ ഗുരുസായിദത്ത്, പി.വി. സിന്ധു എന്നിവര്‍ ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ-വനിതാ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
വനിതാ വിഭാഗത്തില്‍ ലോക 10-ാം നമ്പര്‍ താരമായ സിന്ധു ജപ്പാന്റെ ഹിറോസി എറികോയെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്. ഒരു മണിക്കൂറും 13 മിനിറ്റും നീണ്ട പോരാട്ടത്തില്‍ 14-21, 21-13, 21-18 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ആദ്യഗെയിം നഷ്ടപ്പെട്ടശേഷം ഉജ്ജ്വലമായി തിരിച്ചടിച്ചാണ് സിന്ധു മത്സരം സ്വന്തമാക്കിയത്.
പുരുഷ വിഭാഗത്തില്‍ ചൈനീസ് തായ്പേയിയുടെ വാങ്ങ് സു വീയെ ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 17-21, 21-13, 21-19എന്ന സ്കോറിന് കീഴടക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്. ആദ്യ ഗെയിമില്‍ പരാജയപ്പെട്ട ശേഷം മികച്ച തിരിച്ചുവരവ് നടത്തിയാണ് ഗുരുസായി ദത്ത് വിജയിച്ചത്.
എന്നാല്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന പി. കശ്യപ് ചൈനീസ് തായ്പേയിയുടെ സൂ ജെന്‍ ഹാവോയോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ട് പുറത്തായി. ഒരു മണിക്കൂര്‍ നീണ്ട മത്സരത്തില്‍ 25-23, 21-17 എന്ന സ്കോറിനാണ് കശ്യപ് കീഴടങ്ങിയത്. വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ – ജ്വാല ഗുട്ട സഖ്യം ക്വാര്‍ട്ടറിലെത്തി. തായ്ലന്റ് സഖ്യത്തെ 21-11, 21-18 എന്ന സ്കോറിനാണ് ഇന്ത്യന്‍ ജോഡികള്‍ കീഴടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: