കൊച്ചി: ജില്ലയില്‍ പാടം നികത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ ബന്ധപ്പെട്ട കൃഷി- വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം മുന്നറിയിപ്പ് നല്കി. വില്ലേജുകളില്‍ ഇതുസംബന്ധിച്ച പ്രാദേകികതലത്തിലുള്ള അവലോകന സമതി നിലവില്‍ ഉണ്ടോയെന്നും എങ്കില്‍ സമതിയോഗം അവസാനമായി ചേര്ന്നതെന്നാണെന്നും വിശദമാക്കി ഓരോ ഓഫീസറും അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പാടം നികത്തല്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി പ്രത്യേക സംഘം പരിശോധന തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ താലൂക്കിലും വിവിധ വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള ജീവനക്കാരെ ഉപയോഗിച്ചാകും പ്രത്യേകപരിശോധന സംഘം പ്രവര്‍ത്തിക്കുക. ഓരോ ദിവസവും സംഘാംങ്ങള്‍ മാറിമാറിവരും. കൃഷിഭൂമി നികത്തല്‍ പ്രഥമദൃഷ്ട്യാ ബോധ്യമായാല്‍ ഭൂവുടമക്കെതിരെ കേസെടുക്കാനാണ് നിര്‍ദേശം. പലപ്പോഴും മണ്ണുമായി വരുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് ഭുവുടമയെ വെറുതെ വിടുകയാണ് പതിവ്. സംഘത്തിന്റെ പ്രവര്‍ത്തനം അതത് വില്ലേജ് പരിധിയില്‍ വില്ലേജ് ഓഫീസര്‍മാര്‍ അവലോകനം ചെയ്ത് ജില്ല കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
മെട്രോയുടെ മറവില്‍ പാടം നികത്തലും മറ്റും വ്യാപകമാകുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കര്‍ശന നടപടിയുമായി ജില്ല ഭരണകൂടം മുന്നോട്ടുവരുന്നത്. നിലമെന്ന രേഖ തിരുത്തി പുരയിടമാക്കി നല്കാന് ആര്‍ക്കും അവകാശമില്ലെന്നും ഇത്തരത്തില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ എ.ഡി.എം. ബി.രാമചന്ദ്രന്, സബ് കളക്ടര്‍ സ്വാഗത് ബണ്ഡാരി രണ്‍വീര്‍ചന്ദ്, കൃഷി ഉപഡയറക്ടര്‍ കെ.കെ.ജെസി, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: