ഷാര്‍ജ: ഒരൊറ്റ ക്യാച്ചിലൂടെ സൂപ്പര്‍താര പദവിയിലേക്കുയര്‍ന്ന ക്രിസ് ലിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് റോയല്‍ ചലഞ്ച് ബാംഗ്ലൂരിനെതിരെ ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. അവസാന ഓവറിലാണ് ക്രിക്കറ്റിന്റെ ചരിത്രത്തിലെത്തന്നെ അവിശ്വസനീയമായ ക്യാച്ചിന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. രണ്ട് റണ്‍സിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 7 വിക്കറ്റിന് 150 റണ്‍സെടുത്തു. 45 റണ്‍സെടുത്ത ക്രിസ് ലിന് ആണ് ടോപ് സ്കോറര്‍. കല്ലിസ് 43ഉം സൂര്യകുമാര്‍ യാദവ് പുറത്താകാതെ 24ഉം റോബിന് ഉത്തപ്പ 22ഉം റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ലിന് ആണ് മാന്‍ ഓഫ് ദി മാച്ച്. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്തയുടെ രണ്ടാം വിജയമാണിത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ബാംഗ്ലൂരിന്റെ ആദ്യ പരാജയവും.
വിനയ്കുമാര്‍ എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തിലായിരുന്നു കളിയിലെ നിര്‍ണായക ആ അത്ഭുത ക്യാച്ച്. സ്ട്രൈക്കര്‍ എന്‍ഡില്‍ ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാന് എ.ബി. ഡിവില്ലിയേഴ്സും. വിനയ്കുമാറിന്റെ പന്ത് ഡീപ് മിഡ് വിക്കറ്റിലേക്ക് തൂക്കിയടിച്ച എ.ബി. ഡിവില്ലിയേഴ്സ് ഉള്‍പ്പെടെയുള്ളവര്‍ അത് സിക്സറാണെന്ന് ഉറപ്പിച്ചു. എന്നാല്‍, പന്ത് വരുന്നതു കണ്ട ഓസ്ട്രേലിയന്‍ താരം ക്രിസ് ലിന് മൈതാനത്ത് ഇരുന്ന ശേഷം കുതിച്ചുയര്‍ന്ന്, ശരീരം വില്ലുപോലെ വളച്ച് പന്ത് കൈക്കലാക്കിയശേഷം ഒരു സര്‍ക്കസ് അഭ്യാസിയുടെ മെയ്വഴക്കത്തോടെ മൈതാനത്തേക്കുതന്നെ വീണു. അവിശ്വസനീയമായ ക്യാച്ച്. ബൗണ്ടറി ലൈനില്‍ തൊട്ടുതൊട്ടില്ലെന്ന മട്ടിലായിരുന്നു അത്.
മൂന്ന് പന്തില്‍ ആറ് റണ്‍സ് വേണ്ടപ്പോഴായിരുന്നു ഡിവില്ലിയേഴ്സിന്റെ പുറത്താകല്‍. ഈ ക്യാച്ചോടെ വിജയം ഉറപ്പിച്ച ബാംഗ്ലൂരിന്റെ പിടിവിട്ടു. രണ്ടു പന്തില്‍ ജയിക്കാന്‍ ആറ് റണ്‍സ് മതിയായിരുന്നുവെങ്കിലും മൂന്നു റണ്‍സ് നേടാനേ പന്ത് നേരിട്ട ആല്‍ബി മോര്‍ക്കലിന് കഴിഞ്ഞുള്ളൂ. ടക്കാവാല (40), പാര്‍ഥിവ് പട്ടേല്‍ (21), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (31), യുവരാജ് സിംഗ് (31) എന്നിവര്‍ നന്നായി ബാറ്റു ചെയ്തെങ്കിലും നിര്‍ണായക ഘട്ടത്തില്‍ അവശ്യമായ റണ്‍ നേടാനാവാതെ പോയി. വിനയകുമാറിന്റെ അവസാന ഓവറില്‍ ജയിക്കാന്‍ ഒമ്പത് റണ്‍സേ ബാംഗ്ലൂരിന് വേണ്ടിയിരുന്നുള്ളു. നേരത്തേ ടോസ് നേടി എരാളികളെ ബാറ്റിംഗിനുവിട്ട കോഹ്ലി കൊല്‍ക്കത്തയുടെ സ്കോര്‍ 150 റണ്‍സിലൊതുക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കൊല്‍ക്കത്ത നായകന് ഗൗതം ഗംഭീര്‍ പൂജ്യനായി മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: