കേരളത്തില്‍ നിന്ന് ഒരു കുഴി കുഴിച്ച് ഭൂമിയുടെ അങ്ങേയറ്റത്ത് ചെല്ലാന്‍ കഴിഞ്ഞാല്‍ അവിടെ ലാറ്റിനമേരിക്ക യായിരിക്കുമെന്ന് പറയാറുണ്ട്. കേരളവും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും തമ്മില്‍ പലകാര്യത്തിലും സാമ്യമുണ്ടാകാനുള്ള കാരണം അതാണെന്നുമാണ് ചിലരുടെയെങ്കിലും വാദം. അന്യഭാഷാ സാഹിത്യത്തെ വളരെയധികം സ്നേഹിക്കുന്ന മലയാളി വായനക്കാരെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് ലാറ്റിനമേരിക്കന്‍ എഴുത്തുകാരാണ്. അതില്‍ ഒന്നാം പേരുകാരന് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വിസാണ്. അദ്ദേഹത്തിന്റെ പുസ്തകം വിപണിയിലെത്തുന്നതും പ്രതീക്ഷിച്ച് കാത്തിരിക്കുകയും ആവേശത്തോടെ വായിച്ചു തീര്‍ക്കുകയും ചെയ്തവരാണ് മലയാളി വായനക്കാര്‍. നമ്മുടെ തകഴിയെയും ബഷീറിനെയും എംടിയെയും ഒ.വി. വിജയനെയും പോലെ സ്വന്തം കുടുംബത്തിലുള്ള ഒരാളായി മാര്‍ക്വിസിനെയും മലയാളി അത്യധികമായി സ്നേഹിക്കുന്നു. ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങ’ളും ‘കോളറാ കാലത്തെ പ്രണയ’വും മലയാളി വായനക്കാര്‍ വീണ്ടും വീണ്ടും വായിക്കുന്നു. സ്വന്തം ആത്മാവിനൊപ്പം മാര്‍ക്വിസിന്റെ പുസ്തകങ്ങള്‍ അവര്‍ ചേര്‍ത്തു വയ്ക്കുന്നു. അതിനാലാണ് ഗാര്‍ഷ്യാ മാര്‍ക്വിസ് മരിച്ചപ്പോള്‍ വാവിട്ടു കരഞ്ഞവരുടെ കൂട്ടത്തില്‍ മലയാളികളും ഉള്‍പ്പെട്ടത്.
ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട എഴുത്തുകാരനാണ് മാര്‍ക്വിസ്. അദ്ദേഹത്തിന്റെ പുസ്തകം വിപണിയിലിറങ്ങുമ്പോള്‍ യൂറോപ്പിലെമ്പാടും പുസ്തക വില്പനശാലകള്ക്കു മുന്നില്‍ വലിയ തിരക്കനുഭവപ്പെടും. ആദ്യം പുസ്തകം വാങ്ങി വായിക്കാനുള്ളവരുടെ തിരക്ക്. അതേ തിരക്ക് കേരളത്തിലുമുണ്ടായി. സ്പാനിഷ് ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്കും പിന്നീട് മലയാളത്തിലേക്കും മൊഴിമാറ്റിയെത്തിയ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ക്ക് ഒരു മലയാള കൃതിക്ക് ലഭിക്കുന്നതിനെക്കാള്‍ സ്വീകാര്യതയാണ് ലഭിച്ചത്. മാര്‍ക്വിസിന്റെ എഴുത്തിനെ മാജിക്കല്‍ റിയലിസമെന്നാണ് നിരൂപകര്‍ വാഴ്ത്തിയിരുന്നത്. എഴുത്ത് ജീവിതത്തോട് ചേര്‍ന്നു നില്‍ക്കണമെന്ന നിര്‍ബന്ധം അദ്ദേഹത്തുനുണ്ടായിരുന്നു. അതിനാല്‍ യഥാര്‍ഥമായ സംഭവങ്ങളെയാണ് അദ്ദേഹം കഥയാക്കിയതും നോവലുകളാക്കിയതും. മറ്റുള്ളവര്‍ക്ക് ഒട്ടും ഗൗരവമില്ലാതെയും വലിയ സംഭവമല്ലാതെയും തോന്നുന്ന ജീവിതത്തിലെ ചെറിയ കാര്യങ്ങളെ ഗാര്‍ഷ്യാ മാര്‍ക്വിസ് പ്രാധാന്യത്തോടെ അവതരിപ്പിച്ചു. വായനക്കാര്‍ക്ക് ഓരോരുത്തര്‍ക്കും അത് തങ്ങളുടെ സ്വന്തം ജീവിതത്തില്‍ സംഭവിച്ചതാണെന്ന തിരിച്ചറിവുണ്ടായി. വായനക്കാര്‍ തങ്ങളുടെ ജീവിതത്തിന്റെ പുസ്തകമായി ഓരോ മാര്‍ക്വിസ് കൃതിയും സ്വീകരിച്ചത് അങ്ങനെയാണ്.
1967ല്‍ സ്പാനിഷ് ഭാഷയിലാണ് ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ പുറത്തിറങ്ങുന്നത്. ആ കൃതി പുറത്തു വന്നതോടെ സ്പാനിഷ് ഭാഷ ദൈവീകമായ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടുവെന്ന് പറയാറുണ്ട്. ഇത് 1970ല്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് ലോകമെങ്ങുമുള്ള ഭാഷകളിലും അത് തര്‍ജമ ചെയ്ത് പ്രസിദ്ധീകരിച്ചു. കോടിക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. 25 ഭാഷകളിലായി 50 മില്യണ്‍ കോപ്പികളാണ് വിറ്റഴിഞ്ഞെന്ന് കണക്കു പറയുന്നുണ്ടെങ്കിലും യഥാര്‍ഥ കണക്ക് അതിലും വളരെ കൂടുതലാണ്. ലോകത്തിലെ ഏറ്റവും മികച്ച നോവലുകളില്‍ ഒന്ന് എന്നതിലുപരി ഏറ്റവുമധികം കോപ്പികള്‍ വിറ്റഴിഞ്ഞ നോവല്‍ കൂടിയായി. ലോകത്തെ ഇത്രയേറെ ഭാഷകളിലെ അനവധി തലമുറകളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു സാഹിത്യകൃതി ഇല്ല.
വായിച്ചവര്‍ വായിച്ചവര്‍ വീണ്ടും വായിക്കുന്ന തരത്തില്‍ മാസ്മരികമായ കാന്തിക ശക്തി ഈ നോവലിനുണ്ടെന്ന് ഓരോ വായനക്കാരനും അനുഭവപ്പെട്ടു. മലയാളിയുടെ വായനയുടെ ലോകത്ത് തിളങ്ങുന്ന നക്ഷത്രമായി ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ മാറിയതും അങ്ങനെയാണ്. മലയാളത്തില്‍ മാത്രമായി പന്ത്രണ്ടിലധികം പതിപ്പുകള്‍ പുറത്തുവന്നു. മലയാള പരിഭാഷയ്ക്ക് അവതാരിക എഴുതിയത് സാഹിത്യനിരൂപകന്‍ എം. കൃഷ്ണന്‍നായരായിരുന്നു. മാര്‍ക്വിസിന്റെ എഴുത്തിനെ കൃഷ്ണന്‍നായര്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അവതാരികയില്‍ അദ്ദഹമെഴുതി. “മാര്‍ക്വിസ്, അങ്ങ് അമൂല്യമായൊരു രത്നമാണ് ലോകത്തിനു നല്‍കിയിരിക്കുന്നത്. മാക്കോണ്ടയിലെ കൊടുങ്കാറ്റടിച്ചാലും അതിനു സ്ഥാനമാറ്റമുണ്ടാകില്ല. കാന്തി മങ്ങില്ല. ഉജ്ജ്വല പ്രതിഭാശാലിയായ അങ്ങേക്ക് ധന്യവാദം.”
ഒന്നര വര്‍ഷക്കാലം ഏകാന്തവാസത്തിലിരുന്നാണ് ഈ നോവല്‍ എഴുതിയതെന്ന് മാര്‍ക്വിസ് തന്നെ പറഞ്ഞിട്ടുണ്ട്. ഏകാന്തതയെ അദ്ദേഹം പ്രണയിച്ചു. എഴുത്തുകാലത്ത് മറ്റൊന്നിനോടും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചില്ല. ഒന്നും ശ്രദ്ധിച്ചില്ല. കുടുംബം പട്ടിണിയാകാതിരിക്കാന്‍ കാര്‍ വിറ്റ് പണമുണ്ടാക്കി. പണം തീര്‍ന്നപ്പോള്‍ പട്ടിണിയായി.
മക്കോണ്ട എന്ന ഗ്രാമത്തിലെ ബുവണ്ടിയ കുടുംബത്തിന്റെ ഏഴ് തലമുറകളുടെ കഥയാണ് ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങളി’ല്‍ പറയുന്നത്. പുതിയ ജീവിതം സ്വപ്നം കണ്ട അര്‍ക്കേഡിയോ ബുവുണ്ടിയോ എന്നയാളും കുടുംബവും കൊളംബിയയിലെ എല്ലാം ഉപേക്ഷിച്ച് യാത്രതുടങ്ങുന്നു. ഒരു നദീതീരത്തെ വിശ്രമത്തിനിടയ്ക്ക് അയാള്‍ പൂര്‍ണമായും കണ്ണാടികൊണ്ട് നിര്‍മിതമായ മാക്കോണ്ട എന്ന നഗരം സ്വപ്നം കാണുന്നു. പിന്നീട് അതേ നദീതടത്തില്‍ ഏറെനാളത്തെ പരിശ്രമത്തിനും അലച്ചിലിനും ഒടുവില്‍ ‘മാക്കോണ്ട’ അദ്ദേഹം സ്ഥാപിക്കുന്നു. മാക്കോണ്ടയ്ക്കൊപ്പം ചുറ്റുപാടുകളും സ്വന്തം വീക്ഷണത്തിനനുസരണമായി അദ്ദേഹം സൃഷ്ടിക്കുന്നു. മാക്കോണ്ടയില്‍ പിന്നീട് രാഷ്ട്രീയമുണ്ടാകുന്നു. ജാതിയും മതവുമുണ്ടാകുന്നു. കൊടുങ്കാറ്റും പേമാരിയുമുണ്ടാകുന്നു. മാക്കോണ്ട എല്ലാമായി മാറുകയാണ്. മാക്കോണ്ടയില്‍ സംഭവിക്കുന്ന ‘അദ്ഭുതങ്ങളിലേക്ക്’ അദ്ഭുതത്തോടെ അര്‍ക്കേഡിയോ ബുവുണ്ടിയോ നോക്കുന്നു. ഒടുവില്‍ കണ്ണാടിയാല്‍ നിര്‍മിതമായ മാക്കോണ്ട വലിയൊരു കൊടുങ്കാറ്റില്‍ ഛിന്നഭിന്നമാകുന്നു. കൊളംബിയയുടെ രാഷ്ട്രീയ ചരിത്രം മാത്രമല്ല ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ ചര്‍ച്ചയ്ക്ക് വച്ചത്. മനുഷ്യരാശിയുടെ രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ ജീവിതത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. അതുകാരണമാണ് ലോകത്തെങ്ങുമുള്ള വായനക്കാരുടെ മനസ്സുകവരാന്‍ നോവലിനായത്.
ആധുനിക സാഹിത്യത്തില്‍ മാര്‍ക്വിസിനെപ്പോലെ വ്യത്യസ്തവും വിചിത്രവുമായ പ്രമേയങ്ങള്‍ പരീക്ഷിച്ച എഴുത്തുകാരന് ഇല്ല എന്നുപറയാം. എല്ലാ എഴുത്തിലും ഏകാന്തതയെ അദ്ദേഹം പ്രമേയമാക്കി. മനുഷ്യെന്റയും പ്രകൃതിയുടെയും ഏകാന്തയെക്കുറിച്ച് ഭാവപ്രപഞ്ചം സൃഷ്ടിച്ചു. ഏകാന്തതയെ അധികാരവുമായി മാര്‍ക്വിസ് ബന്ധിപ്പിച്ചു. അധികാരം കൂടുന്തോറും നിങ്ങള്‍ യാഥാര്‍ഥ്യത്തില്‍നിന്ന് അകലും. സത്യം പറയുന്നതാര്, നുണ പറയുന്നതാര് എന്ന് തിരിച്ചറിയാതാകും. സര്‍വ അധികാരവും കൈയിലൊതുങ്ങുന്നതോടെ യാഥാര്‍ഥ്യവുമായുള്ള മുഴുവന്‍ ബന്ധവും അറ്റുപോകും. അതാണ് ഏറ്റവും വലിയ ഏകാന്തത.
‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ പോലെ തന്നെ മലയാളി ആസ്വദിച്ച എഴുത്താണ് ‘കോളറാ കാലത്തെ പ്രണയ’വും. യുദ്ധവും മരണവും പകര്‍ച്ചവ്യാധികളും പ്രണയവും അതില്‍ നിറഞ്ഞാടുന്നു. ഇതിലും ഏകാന്തതയുടെതായ പശ്ചാത്തലത്തിലാണ് നോവല്‍ വിശദീകരിക്കുന്നത്. പടര്‍ന്നു പിടിച്ച കോളറയുട പശ്ചാത്തലത്തെ പ്രണയം പറയാനായി അദ്ദേഹം സ്വീകരിക്കുമ്പോള്‍ ജീവിതവുമായി അദ്ദേഹം സംസാരിക്കുകയാണ്. എന്നാല്‍ തന്റെ സംസാരം മരണത്തോടല്ലെന്ന് അദ്ദേഹം സ്ഥാപിക്കുകയും ചെയ്യുന്നു. മരണവും ജീവിതവും ശത്രുക്കളോ മിത്രങ്ങളോ അല്ല. അവ കണ്ടുമുട്ടുന്നതേയില്ല. പിന്നെങ്ങനെ അവര്‍ക്ക് എന്തെങ്കിലും ആകാന്‍ കഴിയുമെന്നാണ് മാര്‍ക്വിസ് ചോദിക്കുന്നത്.
രാഷ്ട്രീയ കാര്ട്ടൂണുകള് വരച്ചാണ് മാര്‍ക്വിസ് കലാ പ്രവര്‍ത്തനം തുടങ്ങിയത്. അതിനാലാകണം എല്ലാനോവലുകളിലും രാഷ്ട്രീയമുണ്ട്. മുന്‍ ക്യൂബന്‍ പ്രസിഡന്റെ ഫിഡല്‍ കാസ്ട്രോയുടെ ഉറ്റചങ്ങാതിയായിരുന്നു അദ്ദേഹം. ചില കാലങ്ങളില്‍ ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവ സംഘടനകളോട് മാര്‍ക്വിസ് അനുകൂലനിലപാട് സ്വീകരിച്ചു. ഇടതുപക്ഷാഭിമുഖ്യമുള്ള എഴുത്തുകാരനായി ലോകത്തെങ്ങുമുള്ള (കേരളത്തിലടക്കം) ഇടതുപക്ഷക്കാര്‍ മാര്‍ക്വിസിനെ വിശേഷിപ്പിക്കാന്‍ അത് കാരണമായി. എന്നാല്‍ മാര്‍ക്വിസിന്റെ എഴുത്തിന് പക്ഷം ചേര്‍ന്നുള്ള രാഷ്ട്രീയമുണ്ടായിരുന്നില്ലെന്ന് സൂക്ഷ്മതലങ്ങളിലൂടെ അത് വായിക്കുന്നവര്‍ക്കു മനസ്സിലാക്കാനാകും. ജീവിതത്തിന്റെ പക്ഷത്തായിരുന്നു എന്നുമദ്ദേഹത്തിന്റെ എഴുത്ത്. എഴുത്തുകാരന് എന്നതിനുപുറമെ പത്രപ്രവര്ത്തകന്, പ്രസാധകന്, രാഷ്ട്രീയ പ്രവര്ത്തകന് എന്നീ നിലകളില്‍ അദ്ദേഹം പ്രശസ്തനായിരുന്നു. നിരവധി സിനിമകള്‍ക്ക് മാര്‍ക്വിസ് തിരക്കഥകളും എഴുതിയിട്ടുണ്ട്.
മാര്‍ക്വിസിന്റെ ചിന്തയില്‍ മരണത്തിനു സ്ഥാനമില്ല. ജീവിതം അവസാനിക്കുന്നില്ലെന്നാണ് അദ്ദേഹമെഴുതിയിട്ടുള്ളത്. ജീവിതവും മരണവും തമ്മില്‍ ഒരിക്കലും കണ്ടുമുട്ടുന്നതേയില്ല. മാര്‍ക്വിസും മരിക്കുന്നില്ല. ലോകത്തെങ്ങുമുള്ള ആരാധകര്‍ക്കൊപ്പം മലയാളിയുടെ മനസ്സിലും അദ്ദേഹം എഴുത്തുപേനയുമായി ജീവിച്ചിരിക്കുന്നു. മാക്കോണ്ടയില്‍ വലിയ കൊടുങ്കാറ്റടിച്ചാലും ആ വിശ്വാസം തകരില്ല. നമുക്ക് ഏകാന്തതയുടെ നൂറു വര്‍ഷങ്ങളും, കോളറാ കാലത്തെ പ്രണയവുമുണ്ടല്ലോ, പിന്നെന്തിനു കരയണം.
ആര്. പ്രദീപ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: