രാജകുടുംബത്തിന്റെ കുലദേവതയും തിരുവിതാംകൂറിന്റെ പരദേവതയുമാണ് ശ്രീപദ്മനാഭന്. ചരിത്രസ്മരണകള്‍ അയവിറക്കുന്ന ഈ ദേവസ്ഥാനം ആചാരാനുഷ്ഠാനങ്ങളാല്‍ മാത്രമല്ല സമ്പത്തുകൊണ്ടും സമ്പന്നമാണ്. എണ്ണിയാലൊടുങ്ങാത്ത നിക്ഷേപം ഉണ്ടെന്നറിഞ്ഞതോടെ ശ്രീപദ്മനാഭസ്വാമിയുടെ അവകാശികളായി ഒരുപാടു പേര് അവതരിച്ചിരിക്കുകയാണ്. ശ്രീപദ്മനാഭസ്വാമിയെ പൊതുസ്വത്തായി കാണാന്‍ ആഗ്രഹിക്കാത്തവര്‍ ക്ഷേത്രത്തിന്റെ സമ്പത്തുകള്‍ പൊതുസ്വത്താണെന്ന വാദമുയര്‍ത്താന്‍ പോലും മടിക്കുന്നില്ല. പൊതുസ്വത്താണെന്ന വാദം അംഗീകരിക്കപ്പെട്ടാല്‍ പള്ളിക്കും പള്ളിക്കൂടങ്ങള്ക്കുമെല്ലാം അത് ഉപയോഗപ്പെടുത്താമല്ലോ. ശമ്പളം കൊടുക്കാനും കിമ്പളം എഴുതിയെടുക്കാനും ഖജനാവില്‍ പണമില്ലാതെ നട്ടം തിരിയുന്ന സമയത്ത് കടപ്പത്രമിറക്കാന്‍ ഓടി നടക്കേണ്ടതില്ല. ശ്രീപദ്മനാഭന്റെ നിക്ഷേപത്തില്‍ നിന്നൊരു പങ്ക് നീക്കിവച്ചാല്‍ മതിയല്ലോ. അത്തരം ദുഷ്ടബുദ്ധിയോടെയാകണം ശ്രീപദ്മനാഭസ്വാമി ക്ഷേത്രഭരണത്തിന് ഇന്നയിന്നയാളുകളൊക്കെ വേണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടാകുക. പക്ഷേ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച വിവാദത്തില്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാരിന് ഭരണച്ചുമതല നല്‍കിയിട്ടില്ല. എന്നാലും പിന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല. അതിനുള്ള സമ്മര്‍ദ്ദം പ്രതിപക്ഷത്തു നിന്നു കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാണുതാനും.
സുപ്രീംകോടതിയുടെ അന്തിമവിധിയല്ല ഇപ്പോഴുണ്ടായത്. എങ്കിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രഭരണം സംബന്ധിച്ച വ്യവഹാരം പുതിയൊരു ദിശയിലെത്തിയിരിക്കുകയാണ്. നൂറ്റാണ്ടുകളായി ക്ഷേത്രഭരണം നടത്തുകയും ക്ഷേത്രസമ്പത്ത് അന്യാധീനപ്പെടുത്താതെ കാത്തുസൂക്ഷിക്കുകയും ചെയ്ത തിരുവിതാംകൂര്‍ രാജവംശത്തിന് ഇപ്പോള്‍ പ്രഖ്യാപിച്ച അഞ്ചംഗ ഭരണസമിതിയില്‍ പങ്കാളിത്തമില്ല. സുപ്രീംകോടതിയെ സഹായിക്കാന്‍ നിയോഗിച്ച അമിക്കസ് ക്യൂറിയുടെ ദീര്‍ഘമായ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് സുപ്രീംകോടതി ചില നിഗമനങ്ങളിലെത്തുകയും ഭരണത്തിനായുള്ള ഘടന നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നത്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ഭരണപരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്ഷേത്രസമ്പത്ത് അന്യാധീനപ്പെട്ടതായും പറയുന്നുണ്ട്. അതില്‍ സത്യമുണ്ടായിരിക്കാം ഇല്ലായിരിക്കാം. അവയെല്ലാം വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം തീര്‍പ്പുകല്‍പ്പിക്കേണ്ട കാര്യമാണ്. കഴിഞ്ഞ 25 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കാനും സമ്പത്തിന്റെ മൂല്യം നിര്‍ണയിക്കാനുമെല്ലാം സിഎജി ആയിരുന്ന വിനോദ് റായിയെ ചുമതലപ്പെടുത്തുകയും അദ്ദേഹമത് സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. പരിശോധനയിലും അന്വേഷണത്തിലും തെറ്റു കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ യുക്തവും ശക്തവുമായ നടപടി സ്വീകരിക്കുക തന്നെ വേണം. കുറ്റവാളികളാരും രക്ഷപ്പെടാന്‍ പാടില്ല. അന്വേഷണം നടത്തുന്നതിന് മുമ്പ് കുറ്റവാളികളായി രാജകുടുംബത്തെ മൊത്തം മാറ്റി നിര്‍ത്തുന്നത് നീതിക്ക് നിരക്കാത്തതാണ്.
രാജകുടുംബത്തെക്കാള്‍ ദൈനംദിന കാര്യങ്ങള്‍ നടത്താന്‍ ക്ഷേത്രത്തില്‍ കാര്യക്കാരുണ്ട്. അവരെ നിശ്ചയിച്ചതിലും നിയന്ത്രിക്കാത്തതിലും രാജകുടുംബത്തിലെ ചിലര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലേ എന്ന് പരിശോധിക്കേണ്ടതാണ്. സ്വാര്‍ഥമോഹികളായ ചിലര്‍ ഇടക്കാലത്ത് ക്ഷേത്രത്തിന്റെ നടത്തിപ്പുകാരായെത്തിയത് കാണാതിരുന്നുകൂടാ. ഹൈന്ദവവിശ്വാസം പോലുമില്ലാത്ത വ്യക്തികളും ‘അമ്പലം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം നീങ്ങി’ എന്ന പ്രത്യയശാസ്ത്ര പ്രേരിതരായവരുമൊക്കെ ക്ഷേത്രത്തിനകത്തെ നടത്തിപ്പുകാരാകുമ്പോള്‍ ക്ഷേത്രസ്വത്ത് നഷ്ടപ്പെടുന്നതില്‍ അദ്ഭുതമൊന്നുമില്ല. ഇപ്പോഴുണ്ടായ പ്രശ്നങ്ങള്‍ ക്ഷേത്രവിശ്വാസികളായ ഹിന്ദുക്കളെ ജാഗ്രത്താക്കുകയാണ്. നിസ്സംഗതയും ആലസ്യവും മുറുകെ പിടിച്ചാല്‍ ഈശ്വരവിശ്വാസികള്‍ക്ക് നില്‍ക്കക്കള്ളിയില്ലാതാകും. ക്ഷേത്രഭരണം ഭക്തന്മാരെ ഏല്‍പ്പിക്കണമെന്ന കമ്മീഷന് റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവച്ച് അമ്പലം ഭരിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന ഇടതുവലത് മുന്നണികള്‍ ഭരിച്ച ദേവസ്വം ബോര്‍ഡുകളുടെ സ്ഥിതി എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ദേവസ്വംബോര്‍ഡുകളിലെ ക്ഷേത്രങ്ങള്‍ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കറവപ്പശുവാണ്. അതുപോലൊരു സ്ഥാപനമായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം മാറരുത്. ശംഖ്നാദം മുഴങ്ങുന്നിടത്ത് ഇങ്ക്വിലാബ് മുഖരിതമാകാന്‍ തുടങ്ങിയപ്പോഴാണ് ശ്രീപദ്മനാഭന്റെ സ്വത്തുവഹകള്‍ക്ക് ഇളക്കം തട്ടിയതെന്ന കാര്യവും വിസ്മരിച്ചുകൂടാ. കട്ടുഭുജിച്ച എമ്പ്രാനാരെന്നും കൂട്ടുനിന്ന അമ്പലവാസികളാരെന്നും കണ്ടു പിടിക്കുന്നതിനു പകരം കോഴിയെ പോറ്റാന്‍ കുറുക്കന്മാരെ ഏല്‍പ്പിക്കുന്ന സമീപനത്തെ അംഗീകരിക്കാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: