തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം മഴ കുറയുമെന്ന് ഇന്ത്യ മെറ്റിയോറോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് (ഐഎംഡി). കാലവര്‍ഷത്തില്‍ 12 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് ഐഎംഡിയുടെ ആദ്യ മണ്‍സൂണ്‍ പ്രവചനത്തില്‍ പറയുന്നത്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന് കാരണമാകുന്ന മണ്‍സൂണ്‍ വാതങ്ങളെ നിയന്ത്രിക്കുന്നത് സമുദ്രോപരിതലത്തിലെ താപനിലയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെയും പസഫിക് സമുദ്രത്തിലെയും ഉപരിതല താപനിലില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് ഐഎംഡിയുടെ കണ്ടെത്തല്‍. സമുദ്രോപരിതലത്തില്‍ ചൂട് അമിതമായി വര്‍ധിക്കുന്ന എല്‍നിനോ എന്ന പ്രതിഭാസമാണ് മഴ കുറയാന്‍ കാരണമെന്ന് ഐഎംഡിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മണ്‍സൂണ്‍ കാലത്തു ലഭിക്കേണ്ട മഴയുടെ 88% മാത്രമേ ഇത്തവണ ലഭിക്കാന്‍ സാധ്യതയുള്ളൂ എന്ന് ഐഎംഡി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതില്‍ അഞ്ചു ശതമാനംവരെ കൂടാനും കുറയാനും സാധ്യതയുണ്ട്. കാലവര്‍ഷത്തില്‍ കുറവുണ്ടാകുന്നത് വരള്‍ച്ചക്കു വഴിവെക്കുമെന്നും മുന്നറിയിപ്പുണ്ട്. സാധാരണ കാലവര്‍ഷക്കാലത്ത് 204 സെന്റീമീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടത്. 2012ല്‍ ഇതില്‍ വന്‍ കുറവുണ്ടായെങ്കിലും 2013ല്‍ വീണ്ടും നല്ല മഴലഭിച്ചിരുന്നു. സംസ്ഥാനത്ത് വേനല്‍മഴയില്‍ കുറവുണ്ടാകുമെന്ന് നേരത്തെത്തന്നെ കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു.
മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ 38 സെന്റി മീറ്റര്‍ വേനല്‍ മഴയാണ് കേരളത്തില്‍ ലഭിക്കാറുള്ളത്. കഴിഞ്ഞ മാസം തെക്കന്‍ കേരളത്തില്‍ മഴ ലഭിച്ചിരുന്നുവെങ്കിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കുറവായിരുന്നു. പക്ഷെ സംസ്ഥാനത്തെ ചൂടിനും വൈദ്യുതി പ്രതിസന്ധിക്കും ശമനം നല്കാന് ഈ മഴ പര്യപ്തമായിട്ടില്ല. സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പില്‍ വന്‍ കുറവാണുണ്ടായിട്ടുള്ളത്. പ്രധാന അണക്കെട്ടുകളായ ഇടുക്കിയിലും ശബരിഗരിയിലും ജലനിരപ്പില്‍ കുറവുണ്ടായിട്ടുണ്ട്. മഴ കുറഞ്ഞതു സംസ്ഥാനത്ത് ചൂടു വര്‍ധിക്കാനും കാരണമായിട്ടുണ്ട്. സാധാരണ പകല്‍ ചൂടിനെക്കാള്‍ അഞ്ച് ഡിഗ്രിവരെ കൂടുതല്‍ ചൂടാണ് കഴിഞ്ഞ മാസം അനുഭവപ്പെടുന്നത്. 39 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഇതിനകം സംസ്ഥാനത്ത് രേഖപ്പെടുത്തിക്കഴിഞ്ഞു. പാലക്കാടും തൃശൂരുമാണ് ഏറ്റവും കൂടുതല്‍ ചൂടു രേഖപ്പെടുത്തിയിട്ടുള്ളത്. മഴകുറയുന്നത് സംസ്ഥാനത്ത് കടുത്ത വൈദ്യുത പ്രതിസന്ധിയുണ്ടാക്കുന്നതിനും കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: