തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രം ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കത്തിന് സുപ്രീംകോടതിയുടെ താല്ക്കാലികവിധി തിരിച്ചടിയായി. ക്ഷേത്രഭരണം സര്‍ക്കാരിന്റെ കൈയിലെത്തിക്കാനുള്ള ഇടതുസംഘടനകളുടെ ആസൂത്രിതനീക്കവും ഇതോടെ പൊളിഞ്ഞു.
ക്ഷേത്രം സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത് ഇടതുസംഘടനകളായിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്താല്‍ യുഡിഎഫ് ഭരണം മാറുമ്പോള്‍ ക്ഷേത്രവും ക്ഷേത്രസ്വത്തുക്കളും തങ്ങളുടെ കൈകളില്‍ വരുമെന്ന ഗൂഢലക്ഷ്യമായിരുന്നു പിന്നില്‍. 13 കൊല്ലമായി സിഐടിയു സംഘടനയായ ശ്രീപത്മനാഭസ്വാമിക്ഷേത്രം എംപ്ലോയീസ് യൂണിയനാണ് ക്ഷേത്രത്തിലെ ഔദ്യോഗികസംഘടന. 2001 ല്‍ നടന്ന റഫറണ്ടത്തിലും ഇപ്പോള്‍ നടന്ന റഫറണ്ടത്തിലും ഇവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കര്മ്മചാരിസംഘവും ഐഎന്‍ടിയുസിയും ശിവസേനയുമടക്കമുള്ള സംയുക്തയൂണിയനെ പരാജയപ്പെടുത്തിയാണ് ഇവര്‍ ആധിപത്യമുറപ്പിച്ചത്. ഇതിന് വരണാധികാരിയായിരുന്ന ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പിന്തുണയുമുണ്ടായിരുന്നു.
വരണാധികാരി നേരിട്ട് ജീവനക്കാരെ വിളിച്ച് സിഐടിയു പാനലിന് വോട്ടുചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇദ്ദേഹത്തിനെതിരെ ജീവനക്കാരി ഗീത നല്കിയ പരാതിയില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയതിന് പ്രത്യുപകാരമായിരുന്നു വോട്ടുമറിക്കല്‍.
രാജകുടുംബാംഗങ്ങള്‍ സ്വര്‍ണം കടത്തിയെന്ന് ആക്ഷേപമുന്നയിക്കുന്ന പ്രതിപക്ഷനേതാവ് വി.എസ് സിഐടിയുവിനെ തന്നെ പ്രതിക്കൂട്ടിലാക്കുകയാണ്. 50 ഗാര്‍ഡുകളില്‍ 48 പേരും സിഐടിയുക്കാരാണ്. സ്വത്തുക്കള്‍ പുറത്തുപോകണമെങ്കില്‍ ക്ഷേത്രജീവനക്കാരുടെ മനസറിവുണ്ടാകാതെ സാധ്യമാകില്ല.
ക്ഷേത്രഭൂമിയില്‍ സിഐടിയു കയ്യേറിയ അനധികൃത ഓഫീസുമുണ്ട്. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സുപ്രീംകോടതി ഉത്തരവിടുമെന്ന ധാരണയിലാണ് ഉടന്‍ റഫറണ്ടം നടത്തി സിഐടിയു ആധിപത്യമുറപ്പിച്ചതും വിഎസ് സജീവമായി വിഷയത്തില്‍ ഇടപെട്ടതും.
രാജകുടുംബത്തിനെതിരെ നിയമനടപടികളുമായി നീങ്ങിയ അഭിഭാഷകന് അനന്തപത്മനാഭനും വിഎസുമായി അടുത്തബന്ധമാണുള്ളത്. അനന്തപത്മനാഭന്റെ പിതൃസഹോദരനും നിയമനടപടികള്‍ക്ക് തുടക്കംകുറിച്ച വ്യക്തിയുമായ സുന്ദരരാജന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ വിഎസ് എത്തിയതും ഇവര്‍തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു.
അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് ചോര്‍ന്നപ്പോള്‍ ക്ഷേത്രഭരണം തങ്ങളുടെ വരുതിയിലാക്കാന്‍ യുഡിഎഫ് സര്‍ക്കാരും കരുക്കള്‍ നീക്കി. ഇതിന്റെ ഭാഗമായിരുന്നു അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി.ഹരന് എഡിജിപി എ.ഹേമചന്ദ്രന്, ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍ എന്നിവരടങ്ങുന്ന പട്ടിക സര്‍ക്കാര്‍ സമര്‍പ്പിച്ചത്. നിയമപ്രകാരം മൂന്നുപേരടങ്ങുന്ന ഭരണസമിതിയേ രൂപീകരിക്കാനാവൂ എന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.വി.വിശ്വനാഥന് കോടതിയെ അറിയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ ഈ വാദം കോടതി തള്ളുകയും ജില്ലാജഡ്ജിയുടെ പേര് പേര് മുന്നോട്ടുവയ്ക്കുകയുമായിരുന്നു. അഞ്ചംഗ ഭരണസമിതിയിലെ ഒരംഗത്തെമാത്രം നിയമിക്കുന്നതില്‍ ഇടപെടാമെന്നായിരുന്നു സര്‍ക്കാരിന് അനുകൂലമായി ഉണ്ടായ ഏക പരാമര്‍ശം. എന്നാല്‍ ഈ നിയമനവും ജില്ലാജഡ്ജി അംഗീകരിച്ചാല്‍ മാത്രമേ സാധ്യമാവൂ. രാജകുടുംബത്തെ ട്രസ്റ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന വാദത്തിനും തിരിച്ചടിയേറ്റു. ഇതോടെ ഭരണസമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ട്രസ്റ്റിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്ന രാജകുടുംബത്തിന്റെ അഭിഭാഷകന്റെ വാദവും അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: