ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന്റെ 29 വര്‍ഷം മുമ്പു കാണാതായ തിരുവാഭരണം ക്ഷേത്രത്തിന്റെ മണിക്കിണറില്‍ കണ്ടെത്തി. ക്ഷേത്രത്തിലെ അതിപവിത്രമായ മണിക്കിണര്‍ വറ്റിക്കുന്നതിനിടെയാണ് 29 നീലക്കല്ലുകള്‍ പതിച്ച 60 ഗ്രാം തൂക്കമുള്ള നാഗപടമാലയും ഏഴു ഗ്രാം വീതം തൂക്കമുള്ള 15കല്ലുകളും ലഭിച്ചത്. 1985 ല്‍ നഷ്ടപ്പെട്ട ഗുരുവായൂരപ്പന്റെ മൂന്ന് തിരുവാഭരണങ്ങളില് ഒന്നാണിതെന്ന് സംശയിക്കുന്നു. എന്നാല്‍ ഇത് മോഷണം പോയ മാല തന്നെയാണോ എന്നത് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമെ തീര്‍ച്ചയാക്കാന്‍ പറ്റുകയുള്ളുവെന്ന് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. കണ്ടെത്തിയ നാഗപടത്താലി ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ലോക്കറിലേക്ക് മാറ്റി.
സംസ്ഥാനത്ത് ഭക്തരുടെ വിശ്വാസത്തെ വേദനിപ്പിച്ചതും ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയതുമാണ് ഗുരുവായൂരപ്പന്റെ തിരുവാഭരണം കാണാതായ സംഭവം. ഇപ്പോള്‍ കണ്ടെത്തിയത് കാണാതായ ആഭരണങ്ങളില്‍ പെട്ടതാണെങ്കില്‍ പുതിയ അേന്വേഷണങ്ങള്ക്കും കണ്ടെത്തലുകള്‍ക്കും വഴിതുറക്കുന്നതായിരിക്കും സംഭവം. അതല്ലെങ്കില്‍ ഈ ആഭരണങ്ങള്‍ എവിടുന്നുവന്നുവെന്നും കണ്ടെത്തേണ്ടിവരും.താമരയൂര്‍ സ്വദേശി കൈപ്പട ജയന്റെ നേതൃത്വത്തില്‍ 14പേരും, ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമന്‍നമ്പൂതിരിയുടെ നേതൃത്വത്തില്‍ 15കീഴ്ശാന്തിമാരും ചേര്‍ന്ന് രണ്ടരമണിക്കൂര്‍ സമയമെടുത്ത് മണികിണര്‍ വറ്റിച്ച് ചെളിവാരി വൃത്തിയാക്കി. മൂന്ന് ദിവസത്തെ വ്രതമെടുത്താണ് സംഘം ശുദ്ധീകരണത്തിനിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: