മാനന്തവാടി: നാലംഗ മാവോയിസ്റ്റ് സംഘം പോലീസുകാരനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. മാനന്തവാടി ട്രാഫിക് യൂണിറ്റിലെ കോണ്‍സ്റ്റബിളും നക്സല്‍ വേട്ടയുടെ ഭാഗമായുള്ള ക്യുക്ക് റെസ്പോണ്‍സ് ടീം (ക്യുആര്‍ടി) അംഗവുമായ വയനാട് നിരവില്‍പ്പുഴ മട്ടിലയം പാലമൊട്ടംകുന്ന് പ്രമോദിനെയാണ് ഭീഷണിപ്പെടുത്തിയത്. കേരളത്തില്‍ ഇത്തരം സംഭവം ഇതാദ്യമാണ്.
വ്യാഴാഴ്ച്ച രാത്രി 11 മണിയോടെ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘമാണ് പ്രമോദിന്റെ വീട്ടിലെത്തിയത്. കോളിംഗ് ബെല്ലു കേട്ട് കുടുംബാംഗങ്ങള്‍ ജനല്‍വഴി നോക്കിയപ്പോള്‍ ആയുധധാരികളായ ഒരു പുരുഷനെയും സ്ത്രീയെയും ജനലരികില്‍ കണ്ടു. ജനല്‍വഴി പ്രമോദിന്റെ അമ്മ ജാനകിയുടെ കയ്യില്‍ പിടിച്ച് താന്‍ മാവോയിസ്റ്റ് രൂപേഷാണെന്നു പറഞ്ഞു. തങ്ങള്‍ക്കെതിരെയുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും പോലീസ് ജോലി ഉപേക്ഷിച്ച് കൃഷിചെയ്ത് ജീവിക്കുകയോ ട്രാഫിക് ജോലിമാത്രം ചെയ്യുകയോ ചെയ്യണമെന്നും മകനെ അല്ലെങ്കില്‍ കൊന്നുകളയുമെന്നും രൂപേഷ് ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് വീടിന് മുന്പില് പോസ്റ്റര്‍ പതിച്ച് ഷെഡില്‍ വച്ചിരുന്ന ബൈക്ക് കത്തിക്കുകയും ചെയ്ത്ശേഷമാണ് സംഘം മടങ്ങിയത്. 15 മിനിട്ട് ഇവര്‍ വീട്ടില്‍ ചെലവഴിച്ചതായി പ്രമോദിന്റെ അമ്മ പറഞ്ഞു. സംഘം മടങ്ങിയശേഷം ജനലിലൂടെ വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്.
സംഭവമറിഞ്ഞ് മാനന്തവാടി ഡിവൈഎസ്പി എ.ആര്. പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തണ്ടര്‍ബോള്‍ട്ടും സ്ഥലത്തെത്തി പരിശോധന നടത്തുകയും വീടിന് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇന്നലെ രാവിലെ 11.30 ഓടെ നക്സല്‍വിരുദ്ധ സേനാതലവന്‍ കണ്ണൂര്‍ ഐജി സുരേഷ്രാജ് പുരോഹിത്, വയനാട് എസ്പി പുട്ടവിമലാദിത്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രമോദിന്റെ വീട് സന്ദര്‍ശിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
ഒരുമണിയോടെ മാനന്തവാടി സ്റ്റേഷനിലെത്തി ജില്ലയിലെ എസ്ഐമാരുടെയും സിഐ മാരുടെയും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഐജി തയ്യാറായില്ല. യോഗത്തില്‍ കെഎപി കമാണ്ടന്റ് ശ്രീനിവാസ്, കണ്ണൂര്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോറന്‍സിക് സംഘം പ്രമോദിന്റെ വീട്ടിലെത്തി തെളിവ് ശേഖരിച്ചു.
സംഭവത്തെതുടര്‍ന്ന് ജില്ലയിലെ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പോലീസ് സ്റ്റേഷനുകളിലെ സുരക്ഷ ശക്തമാക്കി. വയനാട്ടില്‍ ഒരു വര്‍ഷം മുന്‍പ് മാവോയിസ്റ്റ് സന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടും പോലീസുകാരന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിട്ടും മാവോയിസ്റ്റുകാര്ക്കെതിരെയുള്ള നടപടികളില്‍ പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: