കൊച്ചി: തോപ്പുംപടി ബിഒടി പാലത്തിലെ ടോള്‍പ്പിരിവ് അവസാനിപ്പിക്കാന്‍ ജിസിഡിഎ തീരുമാനം. നാളെ വൈകിട്ട് 5മണിക്ക് ടോള്‍പ്പിരിവ് അവസാനിപ്പിക്കുമെന്ന് ജിസിഡിഎ ചെയര്മാന് ജി വേണുഗോപാല്‍ അറിയിച്ചു. ജിസിഡിഎ ഓഫിസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബിഒടി പാലത്തിലെ ടോള്‍ പിരവ് ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഗാമണ്‍ ഇന്ത്യയും, സംസ്ഥാന സര്‍ക്കാരും ജിസിഡിഎയും സംയുക്തമായി ഉണ്ടാക്കിയ കരാര്‍ കാലാവധി നാളെ അവസാനിക്കുമെന്നും എന്‍.വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ബിഒടി പാലമാണിത്. 1997ലാണ് പാലം പണി തുടങ്ങിയത്. റോഡ് ഫണ്ട് ആക്ട് വകുപ്പ് 24 പ്രകാരം ആണ് ടോള്‍പിരിവ് നിര്‍ത്തുന്നത്. 15-5-2001ലാണ് ടോള്‍ പിരിവുമായി ബന്ധപ്പെട്ട വിഞ്ജാപനം പുറത്തിറക്കിയത്. 13 വര്‍ഷവും ഒമ്പതു മാസവും ആയിരുന്നു കരാറിന്റെ കാലാവധി. ഇതുവരെയായി 43,94,49,419 രൂപയാണ് ഗാമണ്‍ ഇന്ത്യ പിരിച്ചെടുത്തത്. ഗാമണ്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ പാലം ജിസിഡിഎക്ക് ലഭിക്കും.
അതേസമയം 26 കോടി മാത്രം മുതല്‍ മുടക്കിയ ഗാമണ്‍ ഇന്ത്യക്ക് ചെലവാക്കിയ തുകയുടെ പകുതിപോലും കിട്ടിയിട്ടില്ലെന്നും നഷ്ടപരിഹാരം വേണമെന്നുമുള്ള നിലപാടിലാണ്. 2009 വരെ മാസത്തിലൊരിക്കലാണ് ജിസിഡിഎ ടോള്‍ പിരിവിന്റെ കണക്കു നോക്കിയിരുന്നത്. അതിനു ശേഷം ദിനംപ്രതി കണക്കുകള്‍ പരിശോധിച്ചിരുന്നു. 67കോടി രൂപ ഗാമണ്‍ കമ്പനി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. 500 മീറ്റര്‍ പാലത്തിന്റെ നിര്‍മ്മാണത്തിനായി 20 കോടി രൂപ ചെലവായെന്ന് കമ്പനി അന്ന് പറഞ്ഞിരുന്നു. മൊത്തം 26 കോടിയായെന്നും കമ്പനി പിന്നീട് അവകാശവാദമുന്നയിച്ചു. രണ്ടായിരത്തില്‍ പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു. 12 വര്‍ഷത്തേക്ക് ടോള്‍ പിരിക്കാനുള്ള അവകാശമാണ് ഗാമണ്‍ കമ്പനിക്ക് നല്‍കുകയും പിന്നീടത് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടുകയുമായിരുന്നു. കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി കെ.ടി തോമസ്, അഡ്വ. ബറൂച്ച, അഡ്വ. കൃഷ്ണമൂര്‍ത്തി എന്നിവരടങ്ങുന്ന ആര്ബിട്രേഷന് നിയമിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ധനകാര്യം, പൊതുമരാമത്ത്, നിയമ, എല്‍എസ്ജിഡി, ജിസിഡിഎ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഒരു സബ് കമ്മിറ്റിക്കും രൂപം നല്‍കിയിരുന്നു. സബ് കമ്മിറ്റിയുടെ ആവശ്യ പ്രകാരം ആര്ബിട്രേഷന് ഒരു വര്‍ഷമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ ആദ്യ ബിഒടി പാലം ടോള്‍ പിരിവ് നിര്‍ത്തിക്കഴിഞ്ഞാല്‍ പാലത്തിന്റെ അറ്റകുറ്റ പണികള്‍ക്ക് വിവിധ സംഘടനകളുടെ സഹായം തേടാനാണ് ജിസിഡിഎ ഉദ്ദേശിക്കുന്നത്.
പാലത്തില്‍ മള്‍ട്ടിപ്പിള്‍ പാസ് ഏര്‍പ്പെടുത്തിയതിനാല്‍ ടോള്‍പിരിവ് നീട്ടിവേണമെന്ന് ഗാമണ്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് സര്‍ക്കാര്‍ അനുമതി നല്കുന്ന സാഹചര്യം വന്നപ്പോള്‍ ശക്തമായ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. എന്നാല്‍, ഗാമണ്‍ ഇന്ത്യ സര്‍ക്കാരിനെതിരെ ആര്ബിട്രേഷന് നടപടികളുമായി മുന്നോട്ടുപോയി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ 60 മുതല്‍ 100 കോടി രൂപവരെ ഗാമണ്‍ ഇന്ത്യ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടു. നിര്‍മാണച്ചെലവ് സംബന്ധിച്ച് ഗാമണ്‍ ഇതുവരെ വ്യക്തമായ കണക്ക് ജിസിഡിഎയ്ക്കു നല്‍കിയിട്ടില്ല. 18 വര്‍ഷം പൂര്‍ത്തിയാക്കിയ ടോള്‍ പിരിവ് നിര്‍ത്തണമെന്നും ചെയര്മാന് ചൂണ്ടിക്കാട്ടി. ബിഒടി പാലത്തിലെ ടോള്‍ പിരിവ് തുടരണമെന്നാവശ്യപ്പെട്ട് ഗാമണ്‍ ഇന്ത്യ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും എന്‍. വേണുഗോപാല്‍ പറഞ്ഞു.
നിര്‍മ്മിച്ച്,നടത്തി,കൈമാറുക (ബിഒടി)എന്ന പദ്ധതി പ്രകാരമാണ് മട്ടാഞ്ചേരിയില്‍ പാലം നിര്‍മ്മിക്കാന്‍ ഗാമണ്‍ ഇന്ത്യ മുന്നോട്ടുവന്നത്. സ്വന്തം കൈയില്‍ നിന്ന് കാശ് മുടക്കി പാലം നിര്‍മ്മിച്ച് ടോള്‍ പിരിവിലൂടെ മുതലും ലാഭവും തിരിച്ചു നേടുകയും അതിനു ശേഷം സര്‍ക്കാരിന് കൈമാറുകയും ചെയ്യുന്ന പദ്ധതിയാണിത്. പാലം മൂലം യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ടോള്‍ നിരക്ക് നിശ്ചയിച്ചിരുന്നത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: