തിരുവനന്തപുരം: വിമാനത്താവള ഡയറക്ടര്‍ വി.എന്‍ ചന്ദ്രനെതിരെ മൂന്ന് വനിതാ ജീവനക്കാരുടെ ലൈംഗിക ആരോപണം. വനിതാ ജീവനക്കാര്‍ നല്കിയ പരാതിയില്‍ തെളിവെടുപ്പിന് പോലും മുതിരാതെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിഷയം അട്ടിമറിച്ചു. വിമാനത്താവളത്തില്‍ പ്രധാന ജോലികളിലിരിക്കുന്ന വനിതകളാണ് ഡയറക്ടര്‍ക്കെതിരെ പരാതി നല്‍കിയത്.
പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ എയര്‍ പോര്‍ട്ട് അതോറിറ്റി കമ്മിഷന് രൂപീകരിച്ച് തെളിവെടുപ്പിന് നോട്ടീസ് നല്‍കിയെങ്കിലും മൂന്നു തവണയും തെളിവെടുപ്പ് മാറ്റിവച്ചു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കെതിരേ ജനുവരി നാലിനാണ് ജീവനക്കാരികള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്മാന് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. രാത്രി ഡ്യൂട്ടി ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ടപ്പോള്‍ വി.എന്‍ ചന്ദ്രന് ലൈംഗികമായും മാനസികമായും പീഡിപ്പിക്കുന്നെന്നാണ് പരാതി.
അര്‍ധരാത്രി ഉള്‍പ്പെടെ ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കും. പലതവണ വിലക്കിയിട്ടും ഫോണ്‍വിളി തുടര്‍ന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയത്താലാണ് ഇത്രയും നാള് ഇക്കാര്യം ആരോടും പറയാതിരുന്നത്. പരാതിപ്പെട്ടാല്‍ കൊലപ്പെടുത്തുമെന്ന് ഗൂണ്ടകളെക്കൊണ്ട് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
വ്യോമയാന സഹമന്ത്രി കെ.സി വേണുഗോപാലുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് വി.എന്‍. ചന്ദ്രന്. ഈ സ്വാധീനം ഉപയോഗിച്ച് പരാതി അട്ടമിറിക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: