അമിക്കസ് ക്യൂറിയുടെ മലയാളം തെരയുകയാണിപ്പോള്‍ പലരും. സമാധാനത്തിന് നിയമവഴി കണ്ടെത്തുന്നവന് എന്ന് ചില പണ്ഡിതര്‍ പറയുന്നു. ഒത്തുതീര്‍പ്പ് കാര്യക്കാരന്‍ എന്ന പേരാണുചിതമെന്നും പണ്ഡിതര്‍ക്ക് അഭിപ്രായമുണ്ട്. എന്തായാലും കോടതിയുടെ കൂട്ടുകാരന് എന്നതാണ് നടപ്പുകാലത്ത് പറഞ്ഞുകേള്‍ക്കുന്ന അര്‍ത്ഥം. പിന്നെ പ്രവര്‍ത്തനവും കയ്യിലിരിപ്പും കൊണ്ട് അര്ത്ഥവ്യത്യാസമാകാം എന്ന് ഭാഷാപണ്ഡിതന്മാരുടെ അനുമതിയുമുണ്ട്.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വത്തിന്റെ കണക്കെടുപ്പും വിനിമയരീതികളും പരിശോധിക്കുകയാണ് കൂട്ടുകാരനില്‍ ഏല്പിക്കപ്പെട്ട ജോലി. കോടതി വിശ്വസിച്ചേല്പിച്ച ദൗത്യത്തിന്റെ വേലിയും കടന്ന് കൂട്ടുകാരന് കാടും മേടും ചികയുകയാണെന്ന ആരോപണം മറുഭാഗത്തുനിന്നുയര്ന്നുകഴിഞ്ഞു. പ്രസ്തുത ക്യൂറിയുടെ അന്വേഷണവും കണക്കെടുപ്പും തുടങ്ങിയതില്പിന്നെ മലയാളത്തിലെ ചില മുന്തിയ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഇരിക്കപ്പൊറുതിയില്ലാതായി. ശ്രീപത്മനാഭന്റെ സ്വത്തിന്റെ കണക്കല്ലേ പുറത്തേക്ക് വരുന്നത്. കണക്കും കണക്കിലെ കളികളും കൂട്ടിക്കിഴിച്ചാല്‍ അതും വെടക്കാക്കി തനിക്കാക്കാന്‍ തരമാവും എന്നൊരു തരവഴിയുമുണ്ട് ആ ഇളക്കത്തിന് പിന്നില്‍. അമൃതാനന്ദമയീമഠത്തെവിട്ട് ശ്രീപത്മനാഭനെ പിടിച്ചിരിക്കുകയാണ് അവര്‍. ചോര തന്നെ കൗതുകം. എന്തായാലും സ്വര്ണപ്പണിക്കാരന് രാജുവിന്റെ മൊഴിയെ ആധാരമാക്കി അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയിലാണ് ഇപ്പോഴവരുടെ ആനന്ദം. ചര്‍ച്ചയിലാകട്ടെ തീണ്ടലും തൊടലും അയിത്താചരണവും ഫ്യൂഡലിസവുമൊക്കെയായി കൊടിലുകൊണ്ടുപോലും തൊടാന്‍ കൊള്ളാത്തതാണ് ഹിന്ദുമതം എന്ന് സമര്‍ത്ഥിക്കാന്‍ കെട്ടിയൊരുങ്ങിപ്പോരുന്ന നിലയവിദ്വാന്മാരുടെ നിലവാരമില്ലാത്ത വിടുവായത്തമാണെമ്പാടും.
തന്നെ ഭീഷണിപ്പെടുത്തിയാണ് അമിക്കസ് ക്യൂറി മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന വാദവുമായി രാജു പ്രത്യക്ഷപ്പെട്ടതോടെ നിയമവഴിയില്‍ സമാധാനം കാണാന്‍ കോടതി നിയോഗിച്ച കൂട്ടുകാരന് സമാജത്തില്‍ കൂടുതല്‍ അസമാധാനം സൃഷ്ടിക്കുകയാണോ? ശ്രീപത്മനാഭന്റെ നിലവറകളില്‍ എത്ര ടണ്‍ സ്വര്‍ണമുണ്ടെന്ന് കണക്കെടുത്തിട്ടല്ല ഇത്രനാളും ഭക്തജനകോടികള്‍ ആ മഹാക്ഷേത്രത്തിലെത്തിയത്. സ്വര്‍ണത്തിന്റെ തിളക്കത്തില്‍ മഞ്ഞളിക്കുന്നതല്ല ഭക്തി. ശബരിമലയിലെ നടവരവെത്രയെന്ന് ഒരു അയ്യപ്പനും ഇന്നുവരെ അന്വേഷിച്ചതായറിവില്ല. ഗുരുവായൂരപ്പനെ കാണാന്‍ പോകുന്നവര്‍ കാണിക്കപ്പണത്തിന്റെ കണക്ക് ചോദിക്കാറില്ല. അതുകൊണ്ട് ഇപ്പറഞ്ഞ അമിക്കസ് ക്യൂറിയുടെ അന്വേഷണകോലാഹലങ്ങള് ഭക്തജനങ്ങളെ ബാധിക്കാന്പാടില്ലാത്തതാണ്. വിശ്വാസത്തെയും ഭക്തിയെയും തകര്‍ക്കുന്ന രീതിയിലുള്ള തല്പരകക്ഷികളുടെ ചര്‍ച്ചകള്‍ക്ക് വിഭവമാവുകയാണ് അറിഞ്ഞോ അറിയാതെയോ ഇപ്പോഴത്തെ കണക്കെടുപ്പ്. അതിന്റെ മറവില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെയും ക്ഷേത്രാചാരങ്ങളെയും ക്ഷേത്രനടത്തിപ്പിനെയുമെല്ലാം ചോദ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു കുബുദ്ധികള്‍. അന്വേഷണവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചൂടുള്ള വിഭവമായി വിളമ്പുന്നു. ക്ഷേത്രഭരണം ആര് നടത്തണമെന്നും കണക്കുകള്‍ ആര് ആഡിറ്റ് ചെയ്യണമെന്നും അമിക്കസ് ക്യൂറി നിര്‍ദേശിക്കുന്നു. ക്ഷേത്രസ്വത്ത് പൊതുസ്വത്താണെന്ന് പ്രഖ്യാപിക്കുന്നു. എല്ലാംകൂടി കണ്ടുംകേട്ടും കഴിയുമ്പോള്‍ നാളിതുവരെ ശ്രീപത്മനാഭന്റെ സ്വത്ത് സംബന്ധിച്ച വാര്‍ത്തകള്‍ വായിച്ച് മനപ്രയാസത്തിലായിപ്പോയ ഭക്തന് പിന്നെയും സംശയം ബാക്കിയാണ്.
ശബരിമലയിലെയും ശ്രീഗുരുവായൂരിലെയും നടവരവ് കൊണ്ടാണ്, ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വീഴുന്ന കാണിക്കപ്പണം കൊണ്ടാണ് മതേതരകേരളം പിച്ചച്ചട്ടിയെടുക്കാത്തതെന്ന് അറിയാത്തവരല്ല മലയാളികള്‍. വിയര്‍പ്പിന്റെ സമര്‍പ്പണം കാണിക്കയാക്കുന്ന ഒരു ഭക്തനും ഇന്നേവരെ അതില്‍ പരാതി പറഞ്ഞിട്ടില്ല. അത് പറഞ്ഞ് അഹങ്കരിച്ചിട്ടുമില്ല. ആകെ പറയാറുള്ളത് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് ഈ മഹാക്ഷേത്രങ്ങളില്‍ വന്നുകൂടുന്ന പതിനായിരങ്ങള്‍ക്ക് നാമമാത്രമായ സൗകര്യങ്ങള്‍ക്ക് വേണ്ടിയെങ്കിലും ചെലവഴിക്കണം എന്ന് മാത്രമാണ്. കമ്പോളനിലവാരം പറയും പോലെയാണ് ശബരിമലതീര്‍ത്ഥാടനകാലത്ത് ഒരോ ദിവസത്തെയും നടവരവ് ദേവസ്വംബോര്‍ഡ് പ്രസിദ്ധീകരണത്തിന് നല്‍കുന്നത്. ഹൈന്ദവക്ഷേത്രങ്ങളെ സര്‍ക്കാരിന്റെ കറവപ്പശുക്കളാക്കി തടിച്ചുചീര്ത്തവര്ക്ക് കൈയിട്ടുവാരാന്‍ കിട്ടാതിരുന്ന അനര്‍ഘ ഖാനിയാണ് ശ്രീപത്മനാഭന്റെ നിധിശേഖരം. ഭരിക്കാന്‍ തയ്യാറായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നില്‍ ആ സ്വത്ത് മാത്രമാണെന്ന് കാണാന്‍ ഇത്രകാലത്തെ അനുഭവം ധാരാളമാണ്.
നിലവറയിലെ നിധിവര്ത്തമാനങ്ങള് പുറംലോകത്തെത്തിയതിന് ശേഷമാണ് ക്ഷേത്രഭരണത്തക്കുറിച്ച് ഇത്രമേല്‍ ആശങ്ക ഇവിടുത്തെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്ക്കുണ്ടാകുന്നത്. എണ്ണവറ്റി കെട്ട വിളക്കുപോലെ അന്നന്നത്തെ പൂജ നടത്താന്‍ നിവൃത്തിയില്ലാത്ത ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ ഉള്ള കേരളത്തിലാണ് ശ്രീപത്മനാഭന്റെ സ്വത്ത് കൈയാളാന്‍ ഈ നേതാക്കന്മാര് കൊതിപിടിക്കുന്നത്. അതിന് അമിക്കസ് ക്യൂറിയെ മറയാക്കി പ്രചാരണം നടത്താനാണ് അവരുടെ നീക്കം.
ക്ഷേത്രസ്വത്ത് പൊതു സ്വത്താണെന്നും അത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മറ്റുമുള്ള വാദങ്ങള്‍ അതിന്റെ ചുവടുപിടിച്ചുണ്ടായതാണ്. ക്ഷേത്രഭരണത്തില്‍നിന്ന് തിരുവിതാംകൂര്‍ രാജകുടുംബത്തെ ഒഴിവാക്കണമെന്ന മുറവിളി ഒരു പാരമ്പര്യത്തെ അധിക്ഷേപിക്കാനുള്ള ഗൂഢനീക്കമാണ്.
ഭാരതചരിത്രത്തില്‍ ഏതെങ്കിലുമൊരു വൈദേശികശക്തിയെ പൂര്‍ണമായും കീഴടക്കിയ ഒരു നാട്ടുരാജാവേ ഉണ്ടായിട്ടുള്ളൂ. അത് ഡച്ച് പടയെ മുച്ചൂടും മുടിച്ച തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ്മയാണ്. ഡച്ച് സേനാനായകന് ഡിലനോയിയെ ഉപയോഗിച്ച് തിരുവിതാംകൂര്‍ സൈന്യത്തെ നവീകരിക്കുകയും ചെയ്തു അദ്ദേഹം. ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധവിജയത്തിന്റെ ചരിത്രം തിരുവിതാംകൂറിന്റെ പേരിലെഴുതിയ മാര്‍ത്താണ്ഡവര്‍മ്മ രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിച്ചു. തൃപ്പടിദാനമെന്ന് ചരിത്രം രേഖപ്പെടുത്തിയ സമര്‍പ്പണത്തിന്റെ ആ പാത നിലവറകളില്‍ നോക്കി നാവും നുണഞ്ഞിരിക്കുന്ന ഇന്നത്തെ രാഷ്ട്രീയനേതാക്കള്‍ക്ക് മനസ്സിലാകില്ല. ക്രമക്കേടുകള്‍ കണ്ടെത്തേണ്ടതാണ്. എന്നാല്‍ അത് മഹത്തായ ഒരു പാരമ്പര്യത്തെയും വിശ്വാസത്തെയും തകര്‍ത്തുകൊണ്ടുതന്നെ വേണമെന്ന് കരുതുന്നവര്‍ക്ക് നല്ല ലക്ഷ്യമല്ല ഉള്ളത്. ക്ഷേത്രപ്രവേശന വിളംബരമടക്കം തിരുവിതാംകൂറില്‍ നവോത്ഥാനവും വികസനവും പുരോഗതിയും നടപ്പാക്കിയ സി.പി.രാമസ്വാമി അയ്യരെ വെട്ടിയതിന് വിപ്ലവം എന്ന് പേര് വിളിച്ച നാടാണല്ലോ കേരളം. അപ്പോള്‍പിന്നെ ഇതല്ലാതെ എന്ത് സംഭവിക്കാനാണ്.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: