പറവൂര്‍: വീട്ടമ്മയെ തലയ്ക്ക് വെട്ടി സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലെ ഹോംനഴ്സും കാമുകനും പിടിയില്‍. തിരുവനന്തപുരം പൂന്തുറ പള്ളിവിളാകം വീട്ടില്‍ മേരി പെരേര (35), തിരുവനന്തപുരം ശ്രീകാര്യം ചെറുവക്കല്‍ വിഷ്ണു എന്ന് വിളിക്കുന്ന കിരണുമാണ് പിടിയിലായത്.
ആലുവ ഡിവൈഎസ്പി വി.കെ. സനല്‍കുമാറിന്റെയും പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ബി. വിജയന് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലുള്ള രാജമ്പേട്ടില്നിന്നുമാണ് അറസ്റ്റുചെയ്തത്. ഹൈക്കോടതി ജീവനക്കാരനായി കുന്നത്ത് നീട്ടില് സന്തോഷിന്റെ പ്രായമായ അമ്മയെ ശുശ്രൂഷിക്കാന്‍ പെരുമ്പടന്ന ചേരാരനല്ലൂരുള്ള അന്ന ഹോംനഴ്സിംഗില് നിന്നാണ് മേരി പെരേരയെ ജോലിക്കായി നിര്‍ത്തിയത്. വീട്ടില്‍ പ്രായമായ അമ്മയെ കൂടാതെ വീട്ടില്‍ മറ്റാരുമില്ല എന്ന് മനസിലാക്കി ഉച്ചക്ക് മകളായ അമൃതയെ വിളിച്ചുവരുത്തി കസേരയില്‍ കെട്ടിയട്ട് കത്തികൊണ്ട് തലക്ക് വെട്ടി പരിക്കേല്‍പ്പിച്ചിട്ട് എട്ട് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ചനടത്തി കടന്നുകളഞ്ഞത്. കവര്‍ച്ചക്കുശേഷം തിരുവനന്തപുരത്തെത്തി കാമുകനെ കണ്ടശേഷം കൂട്ടുകാരുടെ സഹായത്തോടെ രണ്ട് വളകള്‍ പണയംവെച്ച് കിട്ടിയ 25,000 രൂപയുമായ പ്രതി മേരി കാമുകനൊപ്പം ആന്ധ്രയിലേക്ക് കടന്നത്.
ആക്രമണത്തില്‍ പകച്ചുപോയ വീട്ടമ്മ കുറച്ച് സമയത്തിനുശേഷം കയ്യിലെ കെട്ടഴിച്ച് റോഡിലെത്തി നാട്ടുകാരെ വിവരം അറിയിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കവര്‍ച്ചക്കും വധശ്രമത്തിനും കേസെടുത്ത പറവൂര്‍ പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കാമുകനൊപ്പം ആന്ധ്രാപ്രദേശിലെ രാജമ്പേട്ടില് ഉണ്ടെന്നുള്ള വിവരം ലഭിച്ചത്. ആന്ധ്രാപ്രദേശില്‍ എത്തിയ പോലീസ് സംഘം പ്രതി മേരിയെ അറസ്റ്റ്ചെയ്തു. കാമുകന് കിരണ്‍ മദ്രാസിലേക്ക് കടന്നുകളഞ്ഞിരുന്നു.
മോഷണ മുതലായ മോതിരം, കമ്മല്‍, താലിമാല എന്നിവ തിരുപ്പതി, ചെന്നൈ എന്നിവിടങ്ങളിലുള്ള സ്വര്ണാഭരണകടകളില്നിന്നും പോലീസ് കണ്ടെടുത്തു. പ്രതികളെ ആന്ധ്രാപ്രദേശിലുളള കോടതിയില്‍ ഹാജരാക്കിയശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതിയെ പരിക്കേറ്റ വീട്ടമ്മ അമൃത തിരിച്ചറിഞ്ഞു. പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ബി. വിജയന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രമേഷ്ബാബു, സജീഷ്, സെബാസ്റ്റ്യന്‍, നയന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ ആന്ധ്രാപ്രദേശിലുള്ള രാജമ്പേട്ടില്നിന്നും അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: