കോട്ടയം: വേനലവധി ലക്ഷ്യമിട്ടുള്ള കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നു. സ്കൂള്‍, കോളേജ് എന്നിവ ലക്ഷ്യമിട്ട് വന്‍തോതില്‍ മയക്കുമരുന്നും കഞ്ചാവും വില്പന നടത്തി ദിവസേന ലക്ഷങ്ങള്‍ സമ്പാദിച്ചിരുന്ന മാഫിയാ സംഘങ്ങള്‍തന്നെയാണ് അവധിക്കാല കച്ചവടത്തിനു പിന്നിലും പ്രവര്‍ത്തിക്കുന്നത്. കച്ചവടത്തിന്റെ ഇടനിലക്കാരായി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെയാണ് ഉപയോഗിക്കുന്നത്. കഞ്ചാവ് മാഫിയയുടെ ഇടനിലക്കാരായി വര്‍ത്തിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പല വിദ്യാര്‍ത്ഥികളും കഞ്ചാവിന് അടിമകളുമാണ്. ഈ ദൗര്‍ബല്യം മുതലെടുത്തും ആകര്‍ഷകമായ പ്രതിഫലം നല്‍കിയുമാണ് ഇവരില്‍ പലരെയും മാഫിയാസംഘങ്ങള്‍ ഇടനിലക്കാരായി മാറ്റുന്നത്.
സ്ഥിരമായി മയക്കുമരുന്നും കഞ്ചാവും ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളും അല്ലാത്തവരുമായ ഒരു വലിയ വിഭാഗത്തിന്റെ ലിസ്റ്റുതന്നെ മയക്കുമരുന്നു മാഫിയയുടെ കൈവശമുണ്ട്. ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരുടെ മൊബൈല്‍ നമ്പര്‍ ഉപഭോക്താക്കളുടെ കയ്യിലുമുണ്ട്. ഇത് ഇരുകൂട്ടരുടെയും കച്ചവടം എളുപ്പമാക്കാന്‍ സഹായിക്കുന്നു.
അവധിക്കാലത്ത് വിദ്യാലയങ്ങള്‍ പൂട്ടിക്കിടക്കുകയാണെങ്കിലും വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചു നടക്കുന്ന കച്ചവടത്തില്‍ ഏറിയ പങ്കും വിദ്യാലയപരിസരത്തുതന്നെയാണ് നടക്കുന്നത്. തേക്കടി, മൂന്നാര്‍, കോവളം, കുമരകം തുടങ്ങിയ ടൂറിസ്റ്റു കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന കച്ചവടത്തില്‍ വിദ്യാര്‍ത്ഥികളെ കൂടാതെ സ്വദേശീയരും വിദേശീയരുമായ ടൂറിസ്റ്റുകളെയും മയക്കുമരുന്ന് മാഫിയ ലക്ഷ്യമിടുന്നു. വിദേശികള്‍ക്ക് ലഹരിയില്‍ ഏറെ പ്രിയം ഗ്രാസ് എന്ന അപരനാമത്തിലറിയപ്പെടുന്ന കഞ്ചാവിനോടാണ്. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഇപ്പോള്‍ കഞ്ചാവ് അറിയപ്പെടുന്നത് ഇടുക്കി ഗോള്ഡെന്നാണ്. കഞ്ചാവില്‍ നിന്നും വാറ്റിയെടുക്കുന്ന ഓയിലും വ്യാപകമായിത്തുടങ്ങിയിട്ടുണ്ട്. ഇത് സിഗരറ്റിന്റെ പുറമെ പുരട്ടിവലിക്കുന്നു. ഓയിലിന് വിപണിയില്‍ വന്‍ ഡിമാന്റാണ്. താങ്ങാനാകാത്ത വിലയും നല്‍കണം.
കേരളത്തിനകത്തും പുറത്തുമായി മയക്കുമരുന്നു കച്ചവടവുമായി വന്‍ലോബിതന്നെ പ്രവര്‍ത്തിക്കുന്നു. മതികെട്ടാന്‍ പോലുള്ള മനുഷ്യര്‍ക്ക് എളുപ്പം കടന്നുചെല്ലാന്‍ കഴിയാത്ത നിബിഡ വനങ്ങളിലെ കഞ്ചാവ് കൃഷിയിടങ്ങളിലെ റെയ്ഡും വെട്ടിനശിപ്പിക്കലുമൊക്കം കേരളത്തിലെ കഞ്ചാവ് കൃഷിക്ക് ഒരു പരിധിവരെ തടയിടാന്‍ സഹായിച്ചു. പക്ഷേ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വന്‍സംഘങ്ങള്‍ കേരളത്തിനു വെളിയിലുള്ള വനാന്തരങ്ങളും കൃഷിയിടങ്ങളും കഞ്ചാവ് കൃഷിക്കായി വിനിയോഗിച്ചു. കൃഷിചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലെയും കേരളത്തിലെയും ഭരണകൂടങ്ങളിലെ പോലീസ്, എക്സൈസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര മേലാളന്മാരുടെ ഒത്താശ ഇതിനു പിന്നിലുണ്ടെന്ന ആരോപണം വളരെ നാളായി നിലനില്ക്കുന്നു.
ഇടനിലക്കാരെയും ചെറിയ കച്ചവടക്കാരെയും മാത്രം കഞ്ചാവ് വില്പനക്കിടയില് പിടികൂടുന്നതൊഴിച്ചാല്‍ വന്‍തോക്കുകളെ പിടികൂടാത്തത് ഈ ആരോപണത്തെ ശരിവയ്ക്കുന്നു. കഞ്ചാവിന്റെ ഉപഭോക്താക്കള്‍ ഏറെയുള്ളത് കേരളത്തിലാണ്. ഹൈസ്കൂള്‍ തലം മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ ഇക്കൂട്ടത്തില്‍പെടും. വിദ്യാര്‍ത്ഥിനികളില്‍ ഒരു വിഭാഗവും സ്ത്രീകളും കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപഭോക്താക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: