കടുത്തപനി ഉണ്ടാക്കുന്ന ഒരു വൈറസ് രോഗമാണിത്. ഗ്രൂപ്പ് ബി ടോഗോ വൈറസ്-ഫ്ലേവി വൈറസ് (Group B Togavirus-Flavi virus) അണ് രോഗാണു. വന്യമൃഗങ്ങളില്‍ നിന്നും ചില പ്രത്യേക തരം ചെള്ളുകള്‍ വഴി മനുഷ്യനിലേക്ക് രോഗം പകരുന്നു. ഹീമാഫൈസാലിസ് സ്പിനിന്ജേറാ (Haema Physalis Spiningera), ഹീമാഫൈസാലിസ് ടര്ട്ടൂറാ (Haema Physalis Turtura)എന്നീ രണ്ടു തരം ചെള്ളുകളാണ് മനുഷ്യരിലേക്ക് രോഗം പരത്തുന്നത്. വനമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വേട്ടക്കാര്‍, വനവിഭവങ്ങള്‍ ശേഖരിക്കുന്നവര്‍, വനപാലകര്‍, എന്നിവര്‍ക്കാണ് രോഗസാധ്യത കൂടുതല്‍.
ചരിത്രം
1957ല്‍ കര്‍ണാടകയിലെ ഷിമോഗാ ജില്ലയിലാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. കര്‍ണ്ണാടകത്തിലെ ഷിമോഗ, നോര്‍ത്ത് കന്നട, സൗത്ത് കന്നട, ചിക്കമഗല്ലൂര്, ജില്ലകളിലാണ് രോഗബാധ കണ്ടത്. 1999 കാലയളവില്‍ സൗദി അറേബ്യയിലും ചൈനയിലും രോഗം സ്ഥിരീകരിക്കുകയുണ്ടായി. പ്രധാനമായും കുരങ്ങുകളില്‍ നിന്ന് രോഗം മനുഷ്യരിലേക്ക് പകരുന്നതായി തെളിഞ്ഞിരിക്കുന്നതിനാല്‍ പ്രദേശികമായി ഈ രോഗത്തെ കുരങ്ങുപനിയെന്നും അറിയപ്പെട്ടിരുന്നു. കണക്കുകള്‍ പ്രകാരം 1983-84 കാലയളവില്‍ 2167 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 69 പേര്‍ക്ക് മരണം സംഭവിച്ചു. രോഗബാധ കൂടാതെ മറ്റു അനുബന്ധ രോഗമുള്ളവരാണ് മരണപ്പെട്ടതില്‍ ഏറിയ പങ്കും.
ഇരുപതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവരിലാണ് സാധാരണയായി രോഗം കണ്ടുവരുന്നത്. കാടുകളില്‍ സഞ്ചരിച്ച് വന്യമൃഗങ്ങളുമായി അടുത്തിടപെഴുകാന്‍ സാധ്യതയുള്ളവരില്‍ മാത്രമെ രോഗസാധ്യത ഉള്ളു. കുരങ്ങുകളെ കൂടാതെ മലയണ്ണാന്, പന്നിയെലി തുടങ്ങിയ മൃഗങ്ങളിലും രോഗബാധ കണ്ടുവരാറുണ്ട്. ദേശാടന പക്ഷികളുടെ ശരീരത്തില്‍ കാണുന്ന ചെള്ളുകളും രോഗവാഹകരാകാം.
രോഗബാധിതനായോ രോഗം മൂലം അടുത്തിടെ മരിച്ച മൃഗവുമായി അടുത്ത് സഹകരിക്കുമ്പോള്‍ മൃഗത്തിന്റെ ശരീരത്തിലെ രോഗം പരത്തുന്ന ചെള്ളുകളിലൂടെ മനുഷ്യനിലേക്ക് രോഗം പകരുന്നു. രോഗബാധിതരായ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരില്ല. ആടുമാടുകള്‍ക്ക് രോഗം വരാനുള്ള സാധ്യത തുലോം കുറവാണ്. അഥവാ വന്നാല്‍ തന്നെ മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്താനുള്ള രോഗാണു സാന്ദ്രത അവയുടെ ശരീരത്തില്‍ തുലോം കുറവായിരിക്കും. ആടുമാടുകളുടെ പാലിലൂടെ രോഗം പകരില്ല.
രോഗലക്ഷണങ്ങള്‍
ബീജഗര്‍ഭകാലം (Incubation Period)രോഗാണു ശരീരത്തില്‍ പ്രവേശിച്ചു രോഗലക്ഷണങ്ങള്‍ കണ്ടുവരുന്ന കാലയളവാണിത്. മൂന്നു മുതല്‍ എട്ടുദിവസം വരെയാണ് ഈ കാലയളവ്.
1. പെട്ടന്നുള്ള കടുത്ത പനി
2. കടുത്തക്ഷീണം
3. തലവേദന
4. പേശിവേദന
എന്നിവയാണ് പ്രാഥമിക രോഗലക്ഷണങ്ങള്‍. സാധാരണ വൈറല്‍ പനി, ഡങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കും ഇതേ രോഗലക്ഷണങ്ങള്‍ വരാം. അതിനാല്‍ തെറ്റദ്ധരിക്കപ്പെടാതിരിക്കാന് ശ്രദ്ധിക്കണം. രോഗം മൂര്‍ച്ഛിക്കുന്നതനുസരിച്ച് മൂക്കില്‍ നിന്നും മോണയില്‍ നിന്നും രക്തസ്രാവം ഉണ്ടാകാം.
പ്രാഥമിക രോഗലക്ഷണങ്ങള്‍ 10 ദിവസം മുതല്‍ രണ്ടാഴ്ച വരെ നീണ്ടു നില്ക്കാം. പ്രാഥമിക ഘട്ടം കഴിഞ്ഞ് ഒന്നു മുതല്‍ മൂന്നാഴ്ച കാലയളവില്‍ രോഗലക്ഷണങ്ങള്‍ വിട്ടു നില്ക്കാം. പിന്നീട് പത്തുശതമാനത്തോളം രോഗികളില്‍ പനി പുനരാരംഭിക്കുന്ന രണ്ടാംഘട്ടം ഉണ്ടാകുന്നു. ഈ കാലയളവില്‍ പനിക്കു പുറമെ രോഗിക്ക് വിറയല്‍, കാഴ്ചമങ്ങല്‍, ചിന്താവൈകല്യങ്ങള്‍ എന്നിവ വരെ ഉണ്ടാകാം. ഈ അവസ്ഥയില്‍ ഇതര രോഗങ്ങളുള്ള രോഗികള്‍ക്ക് മരണ സാധ്യത മൂന്നു മുതല്‍ അഞ്ചുശതമാനം വരെയാകാം.
രോഗ നിര്‍ണ്ണയം
1. രോഗലക്ഷണങ്ങള്‍ക്ക് അനുസരിച്ച്
2. രക്തപരിശോധനയിലൂടെ വൈറസ്സുകളുടെ സാന്നിധ്യം അറിയാം.
3. എലിസാ ടെസ്റ്റിലൂടെ രക്തത്തില്‍ ആന്റി ബോഡി സാന്നിധ്യം അറിയാം.
ചികിത്സ
1. വൈറസ് രോഗത്തിന്റെ ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സ
2. രോഗിയുടെ പൊതു ആരോഗ്യം ഗുരുതരമായി വ്യതിചലിക്കുന്നതിന് സാധ്യതയുള്ള മറ്റു അനുബന്ധ രോഗങ്ങളുള്ള രോഗികളെ മുന്‍കൂറായി ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍
3. നിര്‍ജ്ജലീകരണം തടയല്‍
4. രക്തസ്രാവം തടയുന്നതിനുള്ള മുന്‍കരുതലുകള്‍.
5. പ്രാഥമിക അടിസ്ഥാന സൗകര്യങ്ങളുള്ള എത് ആശുപ്രത്രിയിലും രോഗിയെ ചികിത്സിക്കാം.
മുന്‍ കരുതലുകള്‍
1. രോഗസാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷാ വസ്ത്രങ്ങളുപയോഗിക്കാം.
2. വന്യമൃഗങ്ങളുമായി അടുത്തിടപെഴുകുന്നത് ഒഴിവാക്കുക.
3. ചെള്ളിന്റെ വിഹാര സ്ഥലങ്ങളില്‍ DIME THYLPHTHA LATE പോലുള്ള കീടനാശിനികള്‍ ഉപയോഗിക്കുക.
4. പ്രതിരോഗ വാക്സിന്
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി സെല്‍കള്‍ച്ചര്‍ വാക്സിന് നിര്‍മ്മിച്ചിട്ടുണ്ട്. 1990-92 കാലയളവില്‍ രോഗബാധിത പ്രദേശങ്ങളില്‍ ഈ പ്രതിരോധ വാക്സിന് നല്‍കിയിട്ടുമുണ്ട്. ഒരു മാസത്തെ ഇടവേളയില്‍ സ്വീകരിക്കേണ്ട രണ്ടു ഡോസുകളും അതിനുശേഷം ആറുമാസം മുതല്‍ ഒന്‍പതുമാസം വരെയുള്ള കാലയളവില്‍ സ്വീകരിക്കേണ്ട ബൂസ്റ്റര്‍ ഡോസുമുണ്ട്. വാക്സിനുകള്‍ 94% മുകളില്‍ രോഗ പ്രതിരോധ സംരക്ഷണം നല്‍കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.
ഡോ.സാബു സുഗതന് (സിവില്‍ സര്‍ജനും, കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: