സാധാരണക്കാരന് ഇന്ന് യാത്രയ്ക്ക് സൗകര്യവും ആദായകരവുമായത് റെയില്‍വേയാണ്. അതുകൊണ്ടുതന്നെ വണ്ടികളെല്ലാം നിറഞ്ഞുകവിഞ്ഞാണ് ഓടിക്കൊണ്ടിരിക്കുന്നത്. വെക്കേഷന് കാലമായതിനാല്‍ പതിവില്കവിഞ്ഞ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. അതിനിടയിലാണ് എറണാകുളത്ത് അറ്റകുറ്റപ്പണിയുടെ പേരില്‍ ഗതാഗതം താറുമാറായത്. എറണാകുളം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്ര രണ്ടുമൂന്നുദിവസം ദുഷ്കരമായി.
കടുത്ത ചൂടില്‍ യാത്രാതടസ്സം കൂടിയായപ്പോള്‍ യാത്രക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഗതികേടിലായി എന്നുതന്നെ പറയാം. പാസഞ്ചര്‍ വണ്ടികള്‍ പലതും നിര്‍ത്തി. കോട്ടയം വഴിയുള്ള വണ്ടികള്‍ മണിക്കൂറുകളാണ് വൈകിയത്. ഇനിയും ഒന്നുരണ്ടുദിവസം കൂടി പണി തുടരേണ്ടിവരുമെന്നാണറിയുന്നത്. സാധാരണ റെയില്‍വെ ജനങ്ങളെ അധികം ബുദ്ധിമുട്ടിക്കാതെ അറ്റുകുറ്റപ്പണികളും മറ്റ് പ്രവര്‍ത്തനങ്ങളും നടത്തുന്നതാണ് പതിവ്. എന്നാല്‍ അതൊക്കെ ഇപ്പോള്‍ തെറ്റിച്ചിരിക്കുന്നു.
എറണാകുളത്ത് യാത്ര നിര്‍ത്തിവയ്ക്കേണ്ടി വന്നതുമൂലമുണ്ടായ കഷ്ടനഷ്ടങ്ങളുടെ വിവരങ്ങളാണ് പത്രമാധ്യമങ്ങളില്‍ ഇപ്പോള്‍ സജീവമായിട്ടുള്ളത്. ഭക്ഷണത്തിനും കുടിവെള്ളത്തിനും പോലും യാത്രക്കാര്‍ റെയില്വേസ്റ്റേഷനുകളില് ഏറെ കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഇങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത് മനസ്സിലാക്കാം. എന്നാല്‍ ഇപ്പോഴുണ്ടായത് മുന്‍കൂട്ടി ആലോചിക്കാതെ ആസൂത്രണമില്ലാതെ ചെയ്ത പ്രവര്‍ത്തനം മൂലമാണ്. അത് ഒഴിവാക്കാമായിരുന്ന ദുരിതമായിപ്പോയി എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. സ്ത്രീകളും കുട്ടികളും രോഗികളും അടക്കമുള്ള യാത്രക്കാര്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഇനിയെങ്കിലും സുഗമമായ പോക്കുവരവിന് ഇത്രയും വിഷമം വരാതെ നോക്കുമെന്നാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: