അബുദാബി: മറ്റൊരു തകര്‍പ്പന്‍ ഇന്നിംഗ്സിനായി കാത്തിരുന്നവരെ ഗ്ലെന്‍ മാക്സ്വെല് നിരാശയിലാക്കിയെങ്കിലും ബൗളര്‍മാരുടെ കരുത്തില്‍ കിംഗ്സ് ഇലവന് പഞ്ചാബ് വിജയഗാഥ തുടര്‍ന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പോരാട്ടത്തില്‍ 23 റണ്‍സിനായിരുന്നു പഞ്ചാബിന്റെ വിജയം. ഐപിഎല്‍ ഏഴാം പതിപ്പില്‍ പരാജയമറിയാത്ത കുതിപ്പാണ് പഞ്ചാബ് നടത്തുന്നത്. കളിച്ച നാലു മത്സരങ്ങളിലും ഗംഭീര വിജയം അവര്‍ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന് 9 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 18.2 ഓവറില്‍ 109 റണ്‍സിന് എറിഞ്ഞിട്ടാണ് അവര്‍ അപരാജിത കുതിപ്പ് തുടരുന്നത്.
കൊല്‍ക്കത്തയ്ക്കായി അവസാന ഓവറുകളില്‍ രക്ഷപ്രവര്‍ത്തനം നടത്തിയ സുരേഷ് യാദവ് മാത്രമാണ് കാര്യമായ റണ്‍ നേടിയത്. 17 പന്തില്‍ 34 റണ്‍സാണ് യാദവ് നേടിയത്. യാദവിന് പുറമെ 19 റണ്‍സെടുത്ത റോബിന് ഉത്തപ്പ, 13 റണ്‍സെടുത്ത ക്രിസ് ലിന് എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്മാന്മാര്.
ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ഇത്തവണയും നിരാശപ്പെടുത്തി. ഓപ്പണര്‍ സ്ഥാനത്ത് നിന്നും മാറിയിട്ടും 5 പന്തില്‍ നിന്നും ഒരുറണ്‍ എടുക്കാനെ ഗംഭീറിന് സാധിച്ചുള്ളു. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഗംഭീര്‍ പൂജ്യനായിട്ടായിരുന്നു മടങ്ങിയിരുന്നത്. പഞ്ചാബിനായി സന്ദീപ് ശര്‍മ്മ 3 വിക്കറ്റ് നേടി. മിച്ചല്‍ ജോണ്സണ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. സന്ദീപ് ശര്‍മ്മയാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സേ എടുക്കാനായുള്ളൂ. മിന്നുന്ന ഫോമിലുള്ള ഗ്ലെന്‍ മാക്സ്വെല്ലിനെയും ഡേവിഡ് മില്ലറിനെയും തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ കഴിഞ്ഞതാണ് കൊല്‍ക്കത്തയ്ക്ക് ആത്മവിശ്വാസം നല്‍കിയത്. ഇരുവരും പുറത്തായതിന്റെ ഞെട്ടലില്‍ നിന്ന് പഞ്ചാബിന് കരകയറാനായില്ല. ചീട്ടുകൊട്ടാരം പോലെ പഞ്ചാബ് ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. ടൂര്‍ണമെന്റില്‍ ആദ്യമായി മികച്ച ബാറ്റിംഗ് പുറത്തെടുത്ത വീരേണ്ടര്‍ സേവാഗിന്റെ ഇന്നിംഗ്സാണ് സ്കോര്‍ നൂറുകടത്തിയത്. 37 റണ്‍സെടുത്ത സെവാഗാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: