തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബാംഗ്ലൂരിലേക്ക് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന വോള്‍വോ ബസുകളുടെ പേര് ഗരുഡ എന്നായിരുന്നു. എന്നാല്‍ പഴയ ബസ് മാറ്റി പുതുതായി സര്‍വ്വീസ് നടത്താന്‍ പോകുന്ന മള്‍ട്ടി ആക്സില്‍ വോള്‍വോ ബസുകള്‍ക്ക് ‘ഗരുഡ’ യെന്ന പേരിടില്ല. മഹാവിഷ്ണുവിന്റെ വാഹനമാണ് ഗരുഡന്. ആ പേരു നല്‍കിയപ്പോള്‍തന്നെ പലരും നെറ്റി ചുളിച്ചിരുന്നു. പുതിയ വോള്‍വോ ബസുകള്‍ക്ക് ഗരുഡ എന്ന പേര് നല്‍കേണ്ടതില്ലെന്നാണ് കെഎസ്ആര്‍ടിയിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ വാദം. ഇതിനെതിരെ കെഎസ്ആര്‍ടിസിയില്‍ തന്നെ അഭിപ്രായഭിന്നതകളും ആക്ഷേപങ്ങളും ഉയര്‍ന്നു കഴിഞ്ഞു.
ബസുകള്‍ക്ക് പേര് നല്കുന്നതില് അന്തിമ തീരുമാനമായില്ലെന്നും ഗരുഡ എന്ന പേര് നില നിര്‍ത്താന്‍ സാധ്യതയില്ലെന്നുമാണ് കെസ്ആര്‍ടിസി അധികൃതരും പറഞ്ഞത്.
മുസ്ലീം ഭൂരിപക്ഷമുള്ള ഇന്തോനേഷ്യയില്‍ വിമാന സര്വ്വീസിെന്റ പേര് ഗരുഡയെന്നാണ്. അവിടെപ്പോലും അത്തരം വിവേചനമില്ലെന്നിരിക്കെയാണ് ഇവിടെ ഗരുഡ എന്ന പേരിന് അയിത്തം കല്‍പ്പിക്കുന്നത്.
ബാംഗ്ലൂര്‍ സെക്ടറിലേക്കുള്ള യാത്ര മെച്ചെപ്പടുത്തുന്നതിനാണ് കോടികള്‍ ചെലവഴിച്ച് കെഎസ്ആര്‍ടിസി 10 വോള്‍വോ ബസുകള്‍ വാങ്ങിയത്. നിലവിലുള്ള 10 സര്‍വ്വീസുകള്‍ ക്യാന്‍സല്‍ ചെയ്ത് അതിന് പകരമായാണ് വോള്‍വോ ബസുകള്‍ സര്‍വീസ് നടത്തുക.
വോള്‍വോ ബസുകളില്‍ രണ്ടെണ്ണം തിരുവനന്തപുരം-പാലക്കാട്, തിരുവനന്തപുരം- കോഴീക്കോട് എന്നീ സര്‍വീസുകളാണ് നടത്തുക. ബാക്കി എട്ടെണ്ണം വിവിധ ഡിപ്പോകളില്‍ നിന്ന് ബാംഗ്ലൂരിലേക്കും സര്‍വ്വീസ് നടത്തും. കേരളത്തിലെ എല്ലാ ജില്ലകളില്പെട്ടവര്ക്കും സൗകര്യപ്പെടും വിധം സര്‍വീസുകള്‍ ക്രമീകരിക്കാനാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. അടുത്ത ആഴ്ചയോടെ ബസുകള്‍ നിരത്തിലിറങ്ങും. രജിസ്ട്രേഷന് കഴിയാത്തതാണ് സര്‍വ്വീസ് ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബാംഗ്ലൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളെ വെല്ലുന്ന സൗകര്യമാണ് കെഎസ്ആര്‍ടിസ് മള്‍ട്ടി ആക്സില്‍ വോള്‍വോ ബസിലുള്ളത്. സീറ്റുകളുടെ എണ്ണവും കൂടുതലാണ്. ടെലിവിഷനും എല്ലാ സീറ്റുകളിലും മൊബെയില്‍ ചാര്‍ജ്ജ് ചെയ്യാനുമുള്ള സൗകര്യവുമുണ്ട്. സ്വകാര്യബസുകളില്‍ ഈടാക്കുന്നതിന്റെ പകുതി നിരക്കില്‍ പുതിയ കെഎസ്ആര്‍ടിസി മള്‍ട്ടി ആക്സില്‍ വോള്‍വോയില്‍ യാത്ര ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: