മൈസൂര്‍: ഇന്ത്യയിലുണ്ടായിരുന്ന ഏക ഗോറില്ല ‘പോളോ’ മണ്മറഞ്ഞു. മൈസൂര്‍ മൃഗശാലയില്‍ ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു 43 വയസു പ്രായമുള്ള പോളോയുടെ അന്ത്യം. ശ്വാസകോശത്തിലെ അണുബാധകാരണമാണ് ഗോറില്ല ചത്തതെന്ന് മൃഗശാലാ അധികൃതര്‍ അറിയിച്ചു.
ആറടി ഉയരമുള്ള വെള്ളിക്കറുപ്പന് പോളോയെ 1995ല്‍ അയര്‍ലന്റ് തലസ്ഥാനമായ ഡബ്ലിനിലെ മൃഗശാലയില്‍ നിന്നാണ് മൈസൂറില്‍ എത്തിച്ചത്. ഏഷ്യയിലെ ഒരേയൊരു ഗോറില്ലയെന്ന പെരുമയും പോളോ അടുത്തകാലംവരെ കൈവശംവച്ചിരുന്നു. 14 വര്‍ഷമായി ഏകാന്ത വാസത്തിലായിരുന്നു. അതെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്നങ്ങളും പോളോയെ മരണത്തിലേക്ക് നയിച്ച കാരണങ്ങളില്‍പ്പെടുന്നു. പോളോയ്ക്ക് ഒരു ഇണയെ കണ്ടെത്താന്‍ അധികൃതര്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല. ആവശ്യമറിയിച്ച് ലോകത്തുള്ള എല്ലാ മൃഗശാലകള്‍ക്കും കത്തെഴുതിയെങ്കിലും അവയെല്ലാം നിഷ്ഫലമായി. ഒരുമാസത്തിനു മുന്‍പാണ് ശ്വാസകോശത്തില്‍ അണുബാധ സ്ഥിരീകരിച്ചത്. ഇടയ്ക്ക് രോഗമുക്തിയുടെ ലക്ഷണം കാട്ടിയെങ്കിലും കഴിഞ്ഞ 15 ദിവസത്തിനിടെ നില ഏറെ വഷളാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: