ഇരിങ്ങാലക്കുട: ഹിന്ദു സംഘടനാ നേതാക്കളെ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് മൂര്‍ക്കനാട് ഭഗവതി ക്ഷേത്രത്തിലെ ആലുംപറമ്പില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നാമജപറാലി നടത്തി. വിലക്കു ലംഘിച്ച് ക്ഷേത്രഭൂമിയിലൂടെ ശനിയാഴ്ച ക്രിസ്ത്യന്‍ പള്ളി നടത്തിയ പ്രദക്ഷിണം എതിര്‍ത്തതിന്റെ പേരിലാണ് പോലീസ് ഹിന്ദു ഐക്യവേദി നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചത്. നാമജപറാലിയില് ആയിരങ്ങളുടെ സാന്നിദ്ധ്യം കണ്ട പോലീസ് ഇന്നലെ പള്ളി പെരുന്നാളിന്റെ ഭാഗമായ പ്രദക്ഷിണം ക്ഷേത്രഭൂമി ഒഴിവാക്കി വഴിതിരിച്ചുവിട്ടു.
കനത്തമഴ കൂസാതെ മൂര്‍ക്കനാട് ശിവക്ഷേത്രത്തില്‍ നിന്നും ഇന്നലെ വൈകിട്ട് 4.15ഓടെ ആരംഭിച്ച നാമജപറാലിയില് സ്ത്രീകളടക്കം ആയിരങ്ങള്‍ പങ്കെടുത്തു. രവിവാരപാഠശാലക്കുമുന്പില് റാലി പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ അവിടെ കുത്തിയിരുന്ന് നാമജപം തുടര്‍ന്നു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു, ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ ബി. ഗോപാലകൃഷ്ണന്, മഹിള ഐക്യവേദി സംസ്ഥാന സെക്രട്ടറി രാജി സുരേഷ്, ജില്ല സെക്രട്ടറി മിനി മനോഹരന് എസ്എന്‍ഡിപി മുകുന്ദപുരം താലൂക്ക് യൂണിയന് പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം, സെക്രട്ടറി പി.കെ. പ്രസന്നന്, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗങ്ങളായ പി. സുധാകരന്, അഡ്വ: രമേഷ് കൂട്ടാല തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആലുംപറമ്പിലൂടെ മൂര്‍ക്കാട് സെന്റ് ആന്റണീസ് പള്ളിക്കാര് ശനിയാഴ്ച അമ്പ് എഴുത്തള്ളത്ത് നടത്തി. തടഞ്ഞ ഹിന്ദു ഐക്യവേദി സംസ്ഥാന നേതാക്കളെ ഡിവൈഎസ്പി: പി. കെ. വര്‍ഗ്ഗീസ്, എസ് ഐ: എം. ജെ. ജിജു എന്നിവരുടെ നേതൃത്വത്തില്‍ തല്ലിച്ചതച്ചു. സംഘര്‍ഷാവസ്ഥയിലായ പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തോടെ ഇന്നലെ പെരുന്നാള്പ്രദക്ഷിണം നടത്താനായിരുന്ന പള്ളിമേധാവികളുടെ ശ്രമം.
നാമജപറാലിക്ക് ആര്‍എസ്എസ് ജില്ല സംഘചാലക് കെ.എസ്. പദ്മനാഭന്, ജില്ല കാര്യവാഹ് കെ.ആര്. സന്തോഷ്, വിഎച്ച്പി ജില്ല പ്രസിഡണ്ട് എ.പി. ഗംഗാധരന്, ഷണ്മുഖന്, ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ഇ. മുരളീധരന്, ഹിന്ദു ഐക്യവേദി സംഘടന സെക്രട്ടറി വി. ബാബു, രാജീവ് ചാത്തംപിള്ളി, കേശവദാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: