തിരുവനന്തപുരം: നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയും കൂട്ടരും പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുക യാണെന്നാരോപിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് ഹൈക്കമാന്റിന് പരാതി നല്കി. സുധീരന് അനുകൂല നിലപാട് സ്വീകരിക്കുന്ന എ.കെ.ആന്റണിയെ ഫോണില്‍ വിളിച്ച് കാര്യം ധരിപ്പിക്കുകയും ആന്റണിയുടെ നിര്‍ദ്ദേശം പ്രകാരം ഹൈക്കമാന്റിന് വിശദമായ പരാതി നല്‍കുകയുമായിരുന്നു. ഇതോടെ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായുള്ള പോര് പുതിയ തലത്തിലെത്തി.
നിലവാരമില്ലാത്ത 418 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്നാണ് സുധീരെന്റ നിലപാട്. പലതവണ സര്‍ക്കാര്‍-കെപിസിസി ഏകോപനസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തെങ്കിലും തന്റെ നിലപാട് മയപ്പെടുത്താന്‍ സുധീരന് തയ്യാറല്ല. സുധീരനെതിരെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രി കെ.ബാബുവും മറ്റ് മന്ത്രിമാരും ഒറ്റക്കെട്ടാണ്.
ഉമ്മന്‍ചാണ്ടിയും കൂട്ടരും മദ്യലോബിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് സുധീരന് ഹൈക്കമാന്റിന് പരാതി നല്‍കിയിട്ടുള്ളത്. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് മറ്റ് ലക്ഷ്യങ്ങളാണുള്ളതെന്നും ഇതു സംബന്ധിച്ച് കോടികളുടെ അഴിമതി ആരോപണം ഉയര്‍ന്നെന്നും പരാതിയിലുണ്ട്. ഏകോപന സമിതിയോഗത്തിലുണ്ടായ സംഭവങ്ങളും പരാതിയില്‍ പരാമര്‍ശിക്കുന്നു.
സുധീരന് കെപിസിസി പ്രസിഡന്റായപ്പോള്‍ ശക്തമായ പിന്തുണ നല്കിയ വൈസ്പ്രസിഡന്റ് വി.ഡി.സതീശന് ബാര്‍ലൈസന്‍സ് വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമാണ്. ഇക്കാര്യവും സുധീരന് ആന്റണിയെയും ഹൈക്കമാന്റിനെയും ധരിപ്പിച്ചു. ഏകോപന സമിതിയോഗത്തില്‍ മുഖ്യമന്ത്രിയും കൂട്ടരും സുധീരനെ ഒറ്റക്കെട്ടായി ആക്രമിച്ചപ്പോള്‍ സതീശനും അവര്‍ക്കൊപ്പം ചേര്‍ന്നു. ഉമ്മന്‍ചാണ്ടിയും ബാബുവുമൊക്കെ മദ്യലോബിക്കായി വാദിക്കുന്നത് മനസ്സിലാക്കാം, എന്നാല്‍ സതീശന്റെ നിലപാടാണ് തന്നെ അദ്ഭുതപ്പെടുത്തുന്നത് സുധീരന് ആന്റണിയോട് പറഞ്ഞു.
ഏകോപന സമിതിയോഗത്തില്‍ ബാറുകള്‍ക്ക് ഉപാധികളോടെയെങ്കിലും അനുമതിനല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. നിലവാരമില്ലാത്തതിന്റെ പേരില്‍ അടഞ്ഞുകിടക്കുന്ന ബാറുകള്‍ക്ക് അനുമതി നല്‍കുകയും അടുത്ത അബ്കാരിനയം വരെ നിലവാരം ഉയര്‍ത്താന്‍ സമയം നല്‍കുകയും ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ മന്ത്രി കെ.ബാബുവും ഏകോപന സമനിതിയോഗത്തില് പങ്കെടുത്ത വി.ഡി.സതീശനും കെ.മുരളീധരനും ഉള്‍പ്പെടയുള്ളവരും പിന്തുണയ്ക്കുകയായിരുന്നു. എന്നാല്‍ സുധീരന് നിലപാട് മയപ്പെടുത്തിയില്ല. 21 വര്‍ഷമായിട്ടും നിലവാരം കൈവരിക്കാത്തവര്‍ക്ക് അതിനായി വീണ്ടും സമയം അനുവദിക്കേണ്ടതില്ലെന്നും സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യ ഉപയോഗം കുറയ്ക്കുകയാണ് കോണ്‍ഗ്രസ് നിലപാടെന്നും വാദിച്ചു.
ഇത് അംഗീകരിക്കാന്‍ മുഖ്യമന്ത്രിയും കൂട്ടരും തയ്യാറായില്ല. മണിക്കൂറുകളോളം ചര്‍ച്ച നടത്തിയെങ്കിലും ബാര്‍ലൈസന്‍സ് പുതുക്കി നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. ബാര്‍ ലൈസന്‍സ് വിഷയം കൂടാതെ ചില നേതാക്കള്‍ക്കെതിരെ സുധീരന് സ്വീകരിച്ച അച്ചടക്ക നടപടിക്കെതിരായും നേതാക്കള്‍ സുധീരനെതിരെ തിരിഞ്ഞിരിക്കുകയാണ്.
സുധീരന് ഏകാധിപതിയായി തീരുമാനങ്ങള്‍ അടിച്ചേല്പിക്കുന്നെന്നാണ് ആരോപണം. ഹൈക്കമാന്റിന് നല്കിയ പരാതിയില്‍ ഉടന്‍ തീരുമാനമുണ്ടാകില്ലെങ്കിലും നാളെ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ വിഷയം ചര്ച്ചയ്ക്കുവരുന്നുണ്ട്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: