കൊച്ചി: ധര്‍മാനുഷ്ഠാനമാണ് മനുഷ്യജീവിതത്തിന്റെ ഉദ്ദേശ്യമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. ഇടപ്പള്ളി ബ്രഹ്മസ്ഥാന ഉത്സവത്തില്‍ രണ്ടാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അമ്മ. ഓരോ മനുഷ്യനും ഈ ലോകത്ത് ജീവിക്കുന്നത് വിവിധ ധര്‍മങ്ങള്‍ നിര്‍വഹിച്ചുകൊണ്ടാണ്. അവ കുടുംബധര്മങ്ങളായും സമൂഹധര്മങ്ങളായും പുലര്‍ത്തിപ്പോരുന്നു. നാം അനുഷ്ഠിക്കേണ്ട മൗലിക ധര്‍മം ഈശ്വരനെ അറിഞ്ഞുകൊണ്ടുള്ളതാവണം. ഈശ്വരശക്തിയാണ് ഈ പ്രപഞ്ചം നിലനിര്‍ത്തുന്നത്. പലപ്പോഴും ധര്‍മം നമ്മുടെ ആഗ്രഹത്തിനൊത്ത് വളച്ചൊടിക്കുന്നു. ഇവിടെ ധര്‍മം അധര്‍മമായി ഏറ്റുമുട്ടുന്നു. കര്‍മങ്ങള്‍ ജീവിതത്തിന്റെ പ്രഥമലക്ഷ്യത്തിലൂന്നിയാകണം. അത്തരം കര്‍മങ്ങള്‍ മോക്ഷപ്രാപ്തിയിലേക്കാണ് നയിക്കുക, അതാണ് ഈശ്വരനിലേക്കുള്ള വഴി. നിഷ്കാമ കര്‍മത്തിലൂടെയാണ് കര്‍മം പൂര്‍ണമാവുന്നത്. ഏതൊരു കര്‍മവും പൂജയായി അര്‍പ്പിക്കുമ്പോള്‍ അവിടെ കര്മയോഗമുണ്ടാവുന്നു. എല്ലാവരെയും പരിഗണിക്കാനും സഹായിക്കാനും പരിചരിക്കാനുമുള്ളൊരു മനസ്സുണ്ടാവുമ്പോള്‍ അവിടെ ഏകത്വബോധം ഉണ്ടാവുന്നു അമ്മ പറഞ്ഞു.
ബ്രഹ്മസ്ഥാന മഹോത്സവത്തിന്റെ രണ്ടാംദിവസമായ ഇന്നലെ രാവിലെ 7 ന് ശനിദോഷ നിവാരണപൂജ അമ്മയുടെ സാന്നിദ്ധ്യത്തില്‍ നടന്നു. എറണാകുളം സമിതിക്കുവേണ്ടി എ.എസ്.രഘുനാഥ് ഹാരാര്‍പ്പണം ചെയ്തു. വിശിഷ്ട അതിഥികളായി എത്തിയ ഇന്‍കം ടാക്സ് പ്രിന്‍സിപ്പള്‍ ചീഫ് കമ്മീഷണര്‍ ബി.എന്‍.ദാസ് ശര്‍മ, ചീഫ് കമ്മീഷണര്‍ ഓഫ് കസ്റ്റംസ്, സെന്‍ട്രല്‍ എക്സൈസ് സര്‍വീസ് ടാക്സ് സുബ്രഹ്മണ്യം, ജില്ല കളക്ടര്‍ രാജമാണിക്യം, ഡെപ്യൂട്ടി കളക്ടര്‍ സുഹാസ്, എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ നിശാന്തിനി, മുന്‍ ജില്ല കളക്ടര്‍ കെ.ആര്.വിശ്വംഭരന് എന്നിവര്‍ അമ്മയ്ക്ക് ഹാരാര്‍പ്പണം നടത്തി. ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷിക മഹോത്സവത്തിനോടനുബന്ധിച്ചുള്ള സുവനീര്‍ “അമൃത വര്‍ഷിണി 2014” ജില്ല കളക്ടര്‍ ആര്.രാജമാണിക്യം ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ചീഫ് ജനറല്‍ മാനേജര്‍ ജി.മുരളീധരന് നല്കി പ്രകാശനം ചെയ്തു.
അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സമീപപ്രദേശത്തുള്ള 500 കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സാ സഹായത്തിനായുള്ള പദ്ധതി “അമൃത ഫ്രീ ക്ലിനിക്കി’ല്‍ 50 പുതിയ കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തി. അമ്മയുടെ കയ്യില്‍നിന്ന് ഫോട്ടോ പതിച്ച ഐഡി കാര്‍ഡുകള്‍ ഗൃഹനാഥന്മാര് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: