കൊല്‍ക്കത്ത: എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാലുടന്‍ ബംഗാളില്‍ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി. മേയ് 16നു ശേഷം പെട്ടികള്‍ ഒരുക്കി മടങ്ങിപ്പോകാന്‍ ബംഗ്ലാദേശുകാര്‍ തയ്യാറായിരിക്കണമെന്നും മോദി മുന്നറിയിപ്പ് നല്കി.
പശ്ചിമബംഗാളില മമതാ ബാനര്‍ജി സര്‍ക്കാര്‍ ബംഗ്ലാദേശി കുടിയേറ്റക്കാരെ ചുവപ്പു പരവതാനി വിരിച്ച് സ്വീകരിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി രാജ്യത്തെ നശിപ്പിക്കാനനുവദിക്കില്ലെന്നും മോദി വ്യക്തമാക്കി. ബീഹാറില്‍ നിന്നോ ഒഡിഷയില്‍ നിന്നോ കുടിയേറി വരുന്നവരെ അവര്‍ പുറമെ നിന്നുള്ളവരായി കാണുന്നു. എന്നാല്‍ ബംഗ്ലാദേശികളെ കണ്ടാല്‍ അവരുടെ മുഖം തിളങ്ങും. ഈ വോട്ടുബാങ്കു രാഷ്ട്രീയത്തിനു വേണ്ടി രാജ്യത്തെ നശിപ്പിക്കാന്‍ അനുവദിക്കാനാവില്ല മോദി പറഞ്ഞു.
പശ്ചിമ ബംഗാളിലെ സേരാംപൂരില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു പക്ഷത്തിന്റെ ഭരണത്തേക്കാള്‍ ദുഷിച്ചതാണ് മമതയുടെ ഭരണമെന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്ത് ഏകദേശം രണ്ട് കോടിയോളം ബംഗ്ലാദേശി കുടിയേറ്റക്കാരുള്ളതായാണ് റിപ്പോര്‍ട്ട്. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം ആസ്സാമിലും മറ്റുമായി കുടിയേറിയ ബംഗ്ലാദേശികളെ അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിക്കണമെന്ന് നേരത്തെ രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: