കോട്ടയം: സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ തങ്ങള്‍ക്കു സാധിക്കും എന്ന സന്ദേശം വിളിച്ചോതുന്നതായിരുന്നു കോട്ടയം തിരുനക്കര മൈതാനിയില്‍ ഇന്നലെ നടന്ന എസ്എന്‍ഡിപി യോഗം വനിതാസംഘം ജില്ലാ വനിതാസംഗമം. ആയിരക്കണക്കിനു വനിതകളായിരുന്നു ഇന്നലെ കോട്ടയം തിരുനക്കര മൈതാനിയിലേക്ക് ഒഴുകിയെത്തിയത്. ജില്ലയിലെ വനിതാസംഘത്തിന്റെ ഏകദേശം എല്ലാ പ്രവര്ത്തകരുംതന്നെ സംഗമത്തിനെത്തിയെന്നു സംഘാടകരും സാക്ഷ്യപ്പെടുത്തുന്നു. ഈ ആവേശം സംഗമത്തിനെത്തിയ നേതാക്കളിലും പ്രകടമായിരുന്നു.
ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വേദിയിലെത്തിയപ്പോഴേക്കും ആവേശം ഉച്ചസ്ഥായിലെത്തി. മറ്റു ജില്ലകളിലെ വനിതാസംഗമത്തിനു താന്‍ പോയിരുന്നെങ്കിലും ഇത്രയും വലിയ പങ്കാളിത്തം തിരുനക്കരയില്‍ മാത്രമേ കാണാനായുള്ളൂവെന്നു വെള്ളാപ്പള്ളി പറഞ്ഞു. മഞ്ഞയുമുടുത്തു വരാന്‍ ഈഴവ സ്ത്രീകള്‍ മടിച്ചിരുന്നത് പണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ മഞ്ഞയമുടുത്തു നടന്നുവരുമ്പോള്‍ ഈഴവസ്ത്രീയാണോയെന്ന് ആരെങ്കിലും ചോദിച്ചാല്‍ അതെയെന്ന് ഉത്തരം പറയില്ലേയെന്നു വേദിക്കരികില്നിന്ന സ്ത്രീയോടു അദ്ദേഹം ചോദിച്ചപ്പോള്‍ പറയുമെന്ന ഉത്തരവും ഉടനടി വന്നു.
മൂന്നു മണിക്കു വനിതാസംഗമം തുടങ്ങുമെന്നാണു അറിയിച്ചിരുന്നതെങ്കിലും ചടങ്ങ് തുടങ്ങിയപ്പോള്‍ ഒരു മണിക്കൂറിലധികം വൈകി. എന്നാല്‍ ഇതു കടുത്ത ചൂടിനെ അവഗണിച്ചെത്തിയ കുട്ടികളും പ്രയാമായവരുമുള്പ്പെടയുള്ള സ്ത്രീകളുടെ ആവേശം ഒട്ടും ചോര്‍ത്തിയില്ല. സംഗമത്തിനെത്തിയവരെല്ലാം തന്നെ ചൂടിനെ പ്രതിരോധിക്കാന്‍ കയ്യില്‍ കിട്ടിയ നോട്ടീസുകള്‍ വീശിക്കൊണ്ടു കസേരകളിലിരിക്കുന്നത് കൗതുകം ജനിപ്പിക്കുന്ന കാഴ്്ചയായിരുന്നു. സംഘാടകരുടെ പ്രത്യേക നിര്‍ദേശപ്രകാരം സെറ്റ് സാരിയും മഞ്ഞ ബ്ലൗസും അണിഞ്ഞാണു എല്ലാവരും സമ്മേളനത്തിനെത്തിയത്. മൈതാനം നിറഞ്ഞപ്പോള്‍ പുറത്ത് വിവിധയിടങ്ങളില്‍നിന്നു സംഗമം വീക്ഷിക്കുന്നവരെയും കാണാമായിരുന്നു. കുട്ടികള്‍ ആലപിച്ച ശ്രീനാരായണ ഗുരുവിന്റെ ദൈവ ദശകത്തോടെയായിരുന്നു സംഗമത്തിന്റെ തുടക്കം.
എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന് ഭദ്രദീപ പ്രകാശനം നടത്തി. എസ്എന്‍ഡിപി യോഗം വനിതാസംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എം.എന്‍. സോമന്, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീതാ വിശ്വനാഥന്, എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി, എസ്എന്‍ഡിപി യോഗം കോട്ടയം യൂണിറ്റ് പ്രസിഡന്റ് എ.ജി. തങ്കപ്പന് തുടങ്ങിയവര്‍ വനിതാസംഗമത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: