കൊച്ചി: ജില്ലയില്‍ പാടം നികത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ട്. പാടം നികത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടി സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുമെന്ന് ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം മുന്നറിയിപ്പ് നല്കി. നിലവില്‍ ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ പിഴയൊടുക്കി വിടുകയാണ് പതിവ്. ഇനിമുതല്‍ ഇത്തരം വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ പിഴയൊടുക്കുന്ന സമ്പ്രദായത്തിനും മാറ്റം വരും. ആര്.ടി.ഒ.യുടെ ശിപാര്‍ശയനുസരിച്ച് വാഹനത്തിന്റെ വിലയ്ക്കു സമാനമായ തുകയാകും പിഴയായി വരിക.
മെട്രോയുടെ മറവില്‍ പാടം നികത്തലും മറ്റും വ്യാപകമാകുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ജില്ല ഭരണകൂടത്തിന്റെ കര്‍ശന നടപടി. നിലവില്‍ മണ്ണുമായി വന്ന വാഹനങ്ങള്‍ പിടിക്കപ്പെട്ടവയില്‍ ഇവയുടെ പിഴ നിശ്ചയിക്കുന്നതിന് വണ്ടിയുടെ വിലയും മറ്റും അറിയുന്നതിനായി ജില്ല കളക്ടര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനം തേടിയിട്ടുണ്ട്.
പാടം നികത്തലിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ബന്ധപ്പെട്ട കൃഷി- വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞദിവസം ജില്ലാ കളക്ടര്‍ മുന്നറിയിപ്പു നലകിയിരുന്നു. കൃഷിഭൂമി നികത്തല്‍ പ്രഥമദൃഷ്ട്യാ ബോധ്യമായാല്‍ ഭൂവുടമക്കെതിരെ കേസെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പലപ്പോഴും മണ്ണുമായി വരുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് ഭുവുടമയെ വെറുതെ വിടുകയാണ് പതിവ്. പാടം നികത്തല്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി പ്രത്യേക സംഘം പരിശോധന ഉടനെ തുടങ്ങാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: