കോട്ടയം: ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ കുതന്ത്രം പാളുന്നു. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള സിപിഎം ശ്രമങ്ങള്‍ക്കാണ് തിരിച്ചടി നേരിടുന്നത്. കഴിഞ്ഞദിവസം ബാറില്‍ കയറി മദ്യപിച്ച രണ്ടുപേര്‍ മദ്യത്തിന്റെ ലഹരിയില്‍ ഓട്ടോയില്‍ നിന്നും താഴെ വീണു പരിക്കേറ്റിരുന്നു. സിപിഎംകാരായ അവരെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തപ്പോള്‍ നല്കിയ മൊഴിയില്‍ നിരപരാധികളായ ആശാരിമറ്റം കോളനിയില്‍ താമസിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരുകളാണ് നല്‍കിയിരുന്നത്. അവര്‍ യഥാര്‍ത്ഥത്തില്‍ സംഭവസ്ഥലത്തുപോലുമില്ലായിരുന്നു. ഇലക്ഷന് സമയത്ത് സിപിഎം അനുയായികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായവരെ സിപിഎം നേതൃത്വം നിര്‍ബ്ബന്ധിപ്പിച്ച് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ മൊഴികൊടുക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്തത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരായ ചെറുപ്പക്കാരെ വഴിയില്‍ തടഞ്ഞ് ആറ്റില്‍ തള്ളിയിട്ടശേഷം കല്ലെറിഞ്ഞു വധിക്കാന്‍ ശ്രമിച്ചതിന് പഞ്ചായത്ത് മെമ്പര്‍മാരായ സിപിഎം പ്രവര്‍ത്തകര്‍ റിമാന്റിലായിരുന്നു. അന്ന് വധശ്രമത്തില്‍ മാരകമായി പരിക്കേറ്റ വിഷ്ണു, വിശാല്‍ എന്നിവര്‍ക്കെതിരെ കള്ളക്കേസുണ്ടാക്കാന്‍ പാര്‍ട്ടി അനുഭാവിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തെങ്കിലും നിജസ്ഥിതി മനസ്സിലാക്കിയ പോലീസ് കേസെടുക്കാന്‍ തുനിഞ്ഞില്ല. നിരന്തരമായ സിപിഎമ്മിന്റെ കുതന്ത്രം പോലീസിനും പൊതുജനങ്ങള്‍ക്കും മനസിലായിതുടങ്ങിയിട്ടുണ്ട്. പോലീസ് നിഷ്പക്ഷവും സത്യസന്ധവുമായാണ് ഇപ്പോള്‍ കുമരകത്ത് കൃത്യനിര്‍വ്വഹണം നടത്തുന്നത്. ഇതിന് നാട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയുമുണ്ട്.
പലതവണ അനുരഞ്ജനത്തിനായി പോലീസ് മേധാവിയും സാമൂഹ്യ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും കുമരകത്ത് സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ തീവ്രമായി ശ്രമിച്ചിട്ടും സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ അണികളിലെ ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുകയാണ്. ഇന്നലെ വൈകിട്ടും മാരകായുധങ്ങളുമായി കോതറ ഭാഗത്തുള്ള ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം ഗുണ്ടകള്‍ അക്രമിക്കുവാന്‍ ശ്രമിച്ചു. ഇയാള്‍ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. ഇതിനെതിരെ ആര്‍എസ്എസ് ബിജെപി നേതൃത്വം ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പോലീസ് അധികാരികളെ വിവരമറിയിച്ചിരുന്നു. ഇവര്‍ക്കെതിരെ ബിജെപി നേതൃത്വം ഇന്ന് പോലീസില്‍ പരാതി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: