കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും അതിജീവനത്തിന്റെ മാര്‍ഗ്ഗം തേടുന്ന ഫാക്ട് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സംസ്ഥാന- കേന്ദ്രസര്‍ക്കാരുകളുടെ നിസംഗതയാണ് ഇതിന് കാരണം. സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കാലാകാലങ്ങളായി ആവശ്യപ്പെട്ടിട്ടും ഇതിനെതിരെ മുഖം തിരിക്കുന്ന നിലപാടായിരുന്നു അധികൃതര്‍ക്ക്. പാക്കേജന് അനുമതി നല്കിയിരുന്നുവെങ്കില് ഇത്ര ഗുരുതരമായ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യേണ്ടി വരില്ലായിരുന്നു.
2013 ഡിസംബര്‍ 20 നാണ് ബിആര്‍പിഎസ്ഇ അംഗീകരിച്ച ഫാക്ടിന്റെ 991.9 കോടിയുടെ സാമ്പത്തിക പാക്കേജ് വിവിധ മന്ത്രാലയങ്ങളുടെ അംഗീകാരത്തിന് ശേഷം 2014 മാര്‍ച്ച് അഞ്ചിന് ധനമന്ത്രാലയത്തിന്റെ അംഗീകാരം തേടി സാമ്പത്തിക കാര്യ ഉപസമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചതെന്ന് സേവ് ഫാക്ട് ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ കെ.ചന്ദ്രന് പിള്ള പറഞ്ഞു. ഇത് സമര്പ്പിച്ചിട്ടിപ്പോള് ഒന്നരമാസം കഴിയുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും വിവിധ വിഷയങ്ങളില്‍ സുപ്രധാന തീരുമാനമെടുത്തിട്ടുള്ള കേന്ദ്രമന്ത്രി സഭ ഫാക്ട് പാക്കേജിന് മാത്രം ്അംഗീകാരം നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ മാസം അവസാനത്തോടെയെങ്കിലും പാക്കേജ് ലഭിക്കുന്നില്ല എങ്കില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തിവയ്ക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ഫാക്ട് സിഎംഡി തന്നെ പറഞ്ഞിരുന്നു. പല പ്ലാന്റുകളും അടച്ചുപൂട്ടേണ്ടി വരും. ഫാക്ടിന് ഏറെ ലാഭം നേടിക്കൊടുത്തിരുന്ന കാപ്രാലാക്ട്ം പ്ലാന്റ് കഴിഞ്ഞ 20 മാസമായി അടഞ്ഞുകിടക്കുകയാണ്. അതേപോലെ അമോണിയ പ്ലാന്റും നാളുകളായി അടഞ്ഞുകിടക്കുന്നു.
991.9 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാണ് കഴിഞ്ഞ കുറേനാളുകളായി ഫാക്ട് ആവശ്യപ്പെടുന്നത്. ഈ പാക്കേജിപ്പോള് സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതിയുടെ അംഗീകാരത്തിനായി കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ പരിഗണനയിലാണ്.
1984 മുതല്‍ 98 വരെയുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ലാഭം നേടിക്കൊണ്ടിരുന്ന ഈ സ്ഥാപനം ഇപ്പോള്‍ മരണശയ്യയിലാണ്. അതില്‍ നിന്നും മോചിക്കപ്പെടണമെങ്കില്‍ മൂന്ന് മാര്‍ഗ്ഗങ്ങളാണ് മുന്നിലുള്ളത്. ഫാക്ടിന് വാഗ്ദാനം ചെയ്തിരിക്കുന്ന സാമ്പത്തിക പാക്കേജ് അടിയന്തരമായി അനുവദിക്കുക, പലിശ രഹിത വായ്പ അനുവദിക്കുക, വായ്പയും പലിശയും എഴുതിത്തള്ളുക എന്നീ മാര്‍ഗ്ഗങ്ങളാണ് മുന്നിലുള്ളത്. കൂടാതെ പദ്ധതി വിഹിതമായി നടപ്പ് സാമ്പത്തിക വര്‍ഷം അനുവദിച്ചിട്ടുള്ള 211 കോടി ഉടന്‍ നല്‍കുക. നാഫ്തയില്‍ നിന്നും എല്‍എന്‍ജിയിലേക്ക് മാറിയതുമൂലം താങ്ങാനാവാത്ത ബാധ്യതയാണ് ഫാക്ടിനുണ്ടായത്. എല്‍എന്‍ജി ഉപഭോഗം തുടങ്ങിയപ്പോള്‍ നാഫ്തയ്ക്ക് നല്‍കിയിരുന്ന നഷ്ടപരിഹാരവും നിര്‍ത്തലാക്കിയതും തിരിച്ചടിയായി. മിതമായ വിലയ്ക്ക് എല്‍എന്‍ജി ലഭ്യമായാല്‍ മാത്രമേ ഫ്ക്ടിന് പിടിച്ചുനില്ക്കാന് സാധിക്കു എന്നിരിക്കെ ഏറ്റവും ഉയര്‍ന്ന നിലയ്ക്കാണ് ഫാക്ടിന് ഇത് ലഭിച്ചത്. ഒക്ടോബര്‍ മുതലാണ് ഫാക്ടിന് എല്‍എന്‍ജി ലഭിച്ചു തുടങ്ങിയത്. ഒക്ടോബര്‍ മുതല്‍ നവംബര്‍ 15 വരെ 19.50 ഡോളറിനും നവംബര്‍ 15 മുതല്‍ ജനുവരി 15 വരെ 21.5 ഡോളറിനുമാണ് എല്‍എന്‍ജി ലഭിച്ചത്. ജനുവരി 15 ന് ശേഷം 24.35 ഡോളറിന് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ താങ്ങാനാവാത്ത വില കാരണം ഫാക്ട് ഇപ്പോള്‍ എല്‍എന്‍ജി ഉപഭോഗം നിര്‍ത്തിയിരിക്കുകയാണ്.
സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ ഫാക്ടിനെ നേരിട്ട് ആശ്രയിച്ച് ജീവിക്കുന്നത് 2,800 ഓളം ജീവനക്കാരും പരോക്ഷമായി 7,000 ത്തോളം ആളുകളുമാണ്. രാജ്യത്ത് കാര്‍ഷിക പുരോഗതി ലക്ഷ്യമിട്ട് സ്ഥാപിച്ച രാസവള നിര്‍മാണ ശാലയാണ് ഫാക്ട്്. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ അക്ഷീണം പ്രയത്നിക്കുന്ന സന്ദര്‍ഭത്തില്‍ കേന്ദ്രമന്ത്രിമാരടക്കമുള്ളവര്ഫാക്ടിന്റെ പ്രതിസന്ധി കണ്ടില്ലെന്നു നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: