മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍ ബാഴ്സലോണയ്ക്ക് ദാനംകിട്ടിയ ജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിയ്യാറയലിനെയാണ് ബാഴ്സ അതിജീവിച്ചത്. 2-0ത്തിന് പിന്നില്‍ നിന്ന ബാഴ്സയെ എതിരാളികള്‍ സമ്മാനിച്ച രണ്ടു സെല്‍ഫ് ഗോളുകള്‍ രക്ഷിക്കുകയായിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സയുടെ മൂന്നാം ഗോളിനുടമ.
അന്തരിച്ച മുന്‍ ബാഴ്സകോച്ച് ടിറ്റോ വിലാനോവയുടെ സ്മരണ പുതുക്കിയശേഷമാണ് കളി തുടങ്ങിയത്. ആരംഭഘട്ടത്തില്‍ ബാഴ്സ അല്‍പ്പം പതര്ച്ചകാട്ടുകയും ചെയ്തു. വിലാനോവയുടെ ഓര്‍മ്മകള്‍ അവരെ അലട്ടുന്നതുപോലെ തോന്നി. എന്നാല്‍ പതിയെ ബാഴ്സ ആധിപത്യം ഉറപ്പിച്ചു. 17-ാം മിനിറ്റില്‍ മെസി ഗോളിനടുത്തെത്തുകയും ചെയ്തു. എന്നാല്‍ വിയ്യാറയല്‍ ഗോളി സെര്‍ജിയ അസെന്ജോ ആ ശ്രമം വിഫലമാക്കി. പന്ത് കൈവശംവയ്ക്കുന്നതിലും ആക്രമണങ്ങളിലും ബാഴ്സ തുടര്‍ന്നും മുന്നിട്ടു നിന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജൊനാതന്‍ പെരേരയുടെ പാസ് സ്വീകരിച്ച കാനി (45+1) ബാഴ്സയുടെ വലകുലുക്കുമ്പോള്‍ മെസിയും കൂട്ടരും ഞെട്ടി(1-0).
രണ്ടാം പകുതിയില്‍ ബാഴ്സ നന്നായി തുടങ്ങി. മെസിയുടെ സ്വാധീനം വര്‍ധിച്ച വേളകളില്‍ അസെന്ജോ ഒന്നിലധികം തവണ പരീക്ഷിക്കപ്പെട്ടു. എങ്കിലും ഇത്തവണയും ഗോളടിക്കാന്‍ യോഗം വിയ്യാറയലിനായിരുന്നു. ജാവിയര്‍ അക്വൂനോയുടെ ക്രോസിന് ഉയര്‍ന്നുചാടി തലവെച്ച ട്രീഗൂറസ് ടീമിനുവേണ്ടി ലക്ഷ്യം കണ്ടു (2-0). പക്ഷേ, 65-ാം മിനിറ്റിലാണഅ ബാഴ്സയെ ഭാഗ്യദേവത കടാക്ഷിക്കാന്‍ ആരംഭിച്ചത്. ഡാനി ആല്‍വെസിന്റെ ഷോട്ട് തടയാന്‍ ശ്രമിച്ച വിയ്യാറയല്‍ താരം ഗബ്രിയേല്‍ പൗളിസ്റ്റയ്ക്ക് സ്വന്തം വലയില്‍ പന്തു കയറ്റാനേ സാധിച്ചുള്ളു (2-1). പതിമൂന്നു മിനിറ്റുകള്‍ക്കുശേഷം മാറ്റിയോ മുസാച്ചിയോയും സെല്‍ഫ് ഗോളടിച്ചു. ആല്‍വെസിന്റെ ക്രോസ് ഹെഡ്ഡ് ചെയ്ത മുസാച്ചിയോയും സ്വന്തം ഗോളിയെ കീഴടക്കി (2-2).
പിന്നെ 83-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്കെറ്റ്സ് ഉയര്‍ത്തിവിട്ട പന്ത് സെസ്ക് ഫാബ്രെഗസ് മെസിക്കു ഹെഡ്ഡ് ചെയ്തു നല്കി. എതിര് ഗോള്‍ വരകടത്താന് മെസിക്ക് അധികം മെനക്കെടേണ്ടിവന്നില്ല (3-2). ജയത്തോടെ 84 പോയിന്റുമായി ബാഴ്സ രണ്ടാമത് നിലയുറപ്പിച്ചു. അത്ലറ്റിക്കോ മാഡ്രിഡ് (88) ഒന്നാം സ്ഥാനത്ത്. ഞായറാഴ്ച വലന്സിയയെഅത്ലറ്റിക്കോ തോല്‍പ്പിച്ചിരുന്നു (1-0). റൗള്‍ ഗാര്‍ഷ്യ (43-ാം മിനിറ്റ്) അവരുടെ സ്കോറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: