തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരവുമായി ബന്ധപ്പെട്ട് അമിക്കസ്ക്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെയും വിദഗ്ധസമിതി മുന്‍ അധ്യക്ഷന്‍ സി.വി ആനന്ദബോസിന്റെയും പ്രസ്താവനക്കെതിരെ ജസ്റ്റിസ് രാജന് രംഗത്ത്.
നിധി ശേഖരത്തില്‍ കൃത്രിമം നടക്കാന്‍ യാതൊരു വിധത്തിലുള്ള സാധ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കൃത്രിമം നടന്നുവെന്ന സി.വി.ആനന്ദബോസിന്റെ പ്രസ്താവന തിരുത്തിയാണ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്. 2007ലെ അഭിഭാഷക കമ്മീഷന് എല്ലാ നിലവറകളും ഭദ്രമായി മുദ്ര വച്ചിരിക്കുന്ന സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ നിന്നും നിധി കടത്തുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.
മുദ്ര വച്ച സ്ഥിതിയില്‍ തന്നെയായിരുന്നു താന്‍ കണക്കെടുപ്പിന് ചെന്നപ്പോഴും നിലവറകളെന്നും അതു കൊണ്ട് തന്നെ കവര്‍ച്ച എങ്ങനെ നടക്കുമെന്നും അദ്ദേഹം ചോദിച്ചു. അനാവശ്യമായ വിവാദത്തിലേക്ക് രാജകുടുംബത്തെ വലിച്ചിഴക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലത്താണ് ഏറ്റവും അധികം തവണ നിലവറകള്‍ തുറന്നതെന്ന് ആനന്ദബോസ് പറഞ്ഞിരുന്നു. അതിന്റെ തെളിവായി ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. പൗരാണികമായ നിധിശേഖരത്തിന്റെ ചിത്രമെടുക്കുന്നത് വളരെ ഗൗരവമുള്ള കൃത്യമാണ്.
ഈ ചിത്രങ്ങളെ ആശ്രയിച്ച് അവിടെയുള്ള അപൂര്‍വ വസ്തുക്കളുടെ മാതൃകകള്‍ സൃഷ്ടിക്കാനും യഥാര്‍ത്ഥ വസ്തുക്കള്‍ക്ക് പകരം ഇത്തരം മാതൃകകള്‍ വയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. യഥാര്ത്ഥവസ്തുക്കളില് പലതും വിദേശത്തേക്ക് കടത്തിക്കൊണ്ടുപോയിരിക്കാനുള്ള സാധ്യതയും ശേഷിക്കുന്നു. ഇതൊക്കെയാണ് ആനന്ദബോസ് ആരോപിച്ചത്. ഇതിനെതിരെയാണ് ജസ്റ്റിസ് രാജന് ഇന്ന് സംസാരിച്ചത്.
ക്ഷേത്രത്തില്‍ നിന്ന് നിധി മോഷ്ടിച്ചെന്ന് അദ്യം പറയുന്നത് അമിക്കസ്ക്ക്യൂറിയും ആനന്ദബോസുമാണ്. ക്ഷേത്രനിധി കടത്തിയെന്ന് പരാതിക്കാരനായ അഡ്വ. സുന്ദരരാജന് പോലും ആരോപിച്ചിട്ടില്ല. 1885ന് ശേഷം ‘ബി’ നിലവറ തുറന്നിട്ടില്ല. ‘ബി’ നിലവറ തുറന്നുവെന്ന അമിക്കസ്ക്ക്യൂറിയുടെ കണ്ടെ ത്തല് വിശ്വാസയോഗ്യമല്ലെന്നും ജസ്റ്റിസ് രാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: