സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദമെടുത്ത മുന്‍മന്ത്രിയും കമ്യൂണിസ്റ്റുകാരനുമായ ഡോ. തോമസ് ഐസക്ക് ഇസ്ലാമിക ബാങ്കിനെ പുകഴ്ത്തിക്കൊണ്ട് ഒരു സുദീര്‍ഘ ലേഖനം മാതൃഭൂമി ദിനപത്രത്തില്‍ (25-2-2014) എഴുതുകയുണ്ടായി. പലിശരഹിത ബാങ്കായി അറിയപ്പെടുന്ന ഇസ്ലാമിക ബാങ്കുകള്‍ ഇസ്ലാം നിരോധിക്കാത്ത സ്ഥാപനങ്ങള്‍ക്ക് മാത്രമേ ധനസഹായം കൊടുക്കുകയുള്ളൂ. പന്നിയിറച്ചികൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ഇസ്ലാം നിഷിദ്ധമാക്കിയ ഉല്‍പ്പന്നങ്ങള്‍, അശ്ലീല വിനോദ പ്രവൃത്തികള്ക്കുവേണ്ടിയുള്ള സ്ഥാപനങ്ങള്‍ എന്നിവക്കൊന്നും ഈ ബാങ്കുകള്‍ ധനസഹായം കൊടുക്കുകയില്ല. സാധാരണ പാവപ്പെട്ടവര്‍ക്ക് ബിസിനസ് ചെയ്യാനും കാര്‍ഷികവൃത്തിക്കും വീടുവെക്കാനുമൊക്കെ പലിശരഹിതമായി ധനസഹായം നല്‍കും. പലിശ മാത്രമല്ല ചൂതാട്ടവും മദ്യവും അഴിമതിയും ഇസ്ലാം ഹറാമാക്കി. എല്ലാവരും 2 ശതമാനവും സക്കാത്ത് കൊടുക്കണം.
സക്കാത്തും സദക്കയും അടിസ്ഥാനമാക്കിയുള്ള വികസനസങ്കല്‍പ്പമാണ് ഇസ്ലാമിക സോഷ്യലിസത്തിനുള്ളത്. ഇതൊക്കെയാണ് തോമസ് ഐസക്കിനെ ഇസ്ലാമിക ബാങ്കുമായി സഹകരിക്കാന്‍ തയ്യാറാക്കിയ ഘടകം, അടിമചന്തയില്നിന്ന് മനുഷ്യനെ വിലക്കുവാങ്ങിയിരുന്ന ഒരു സമൂഹത്തെ അംഗീകരിക്കുന്നതായിരുന്നു ഇസ്ലാമിക സോഷ്യലിസത്തിലെന്ന് അദ്ദേഹം മൂടിവെക്കുന്നു. അത്തരമൊരു സമൂഹം പലിശയും മദ്യവും ചൂട്ടാത്തവും നിരോധിച്ചത് വലിയ ആനക്കാര്യമായി കാണാന്‍പറ്റില്ല. അടിമ-ഉടമ സമ്പ്രദായം ലോകാവസാനംവരെ നിലനില്‍ക്കുന്ന ആശയമാണ് ഇസ്ലാമിക ശാസ്ത്രത്തിന്റെ അടിത്തറ. എന്തായാലും ഈ തത്വശാസ്ത്രം പഠിക്കാതെയാണോ ഡോ. തോമസ് ഐസക്ക് ഇസ്ലാമിക സോഷ്യലിസത്തെക്കുറിച്ച് വാചാലനാകുന്നത്. അതോ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷത്തി ന്റെ വോട്ടും നോട്ടും നേടാനോ?
കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ 2009-2010 കാലത്തെ ബജറ്റില്‍ ഇസ്ലാമിക ബാങ്കിംഗ് സിസ്റ്റം രൂപീകരിക്കാന്‍ 110 ലക്ഷമാണ് വകയിരുത്തിയത്. സ്വകാര്യവ്യക്തികളില്‍നിന്ന് ഫണ്ട് ശേഖരിച്ചുകൊണ്ട് റിസര്‍വ് ബാങ്കിന്റെ അനുമതി കിട്ടാതിരുന്നതിനാല്‍ അല്ബറാഖ് എന്ന പേരിലൊരു ട്രസ്റ്റ് രൂപീകരിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനമായി പ്രവര്‍ത്തിക്കേണ്ടിവന്ന അല്ബറാഖിന് ക്ലച്ച് പിടിക്കാനായില്ല. അവരിപ്പോള്‍ ഇസ്ലാമിക ബാങ്ക് യാഥാര്‍ത്ഥ്യമാകുമെന്ന് കരുതി അല്ബറാഖിന് പകരം ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനി എന്ന് പേരുമാറ്റി സലാം പറഞ്ഞ് കാത്തിരിക്കുകയാണ്. ഈ സര്‍വീസ് കമ്പനിക്ക് ചെക്ക് ഇടപാടുണ്ടാക്കാനോ റിസര്‍വ് ബാങ്ക് അനുവദിച്ചാലല്ലാതെ ഡെപ്പോസിറ്റ് സ്വീകരിക്കാനോ പറ്റില്ല.
‘കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിരോധിക്കുകയും ചെയ്തിരിക്കുന്നു’ എന്ന 2/275-ാം വചനമാണ് പലിശരഹിത ബാങ്കിനെക്കുറിച്ച് ചിന്തിക്കാന്‍ മതനേതാക്കളെ പ്രേരിപ്പിക്കുന്നത്. അവരുടെ അവകാശവാദങ്ങള്‍ കേട്ടാല്‍ തോന്നും ഇസ്ലാം നിരോധിക്കാത്ത അടിമവ്യാപാരത്തെക്കാള് ഹാനികരംബാങ്കില്നിന്ന് പലിശ വാങ്ങുന്നതും കൊടുക്കുന്നതുമാണെന്നാണ്. വട്ടിപ്പലിശ വാങ്ങുന്നതിനെക്കുറിച്ചാണ് പറയുന്നതെങ്കില്‍ കുഴപ്പമില്ല. എന്നാലും വട്ടിപ്പലിശയെക്കാള് ഹാനികരം കൊള്ളലാഭമെടുക്കുന്ന കച്ചവടംതന്നെയാണ്. ഇസ്ലാമില്‍ കൊള്ളലാഭമെടുക്കുന്ന കച്ചവടം നിയന്ത്രിക്കാനുള്ള നിയമങ്ങളൊന്നും പറയുന്നില്ലതാനും. ബാങ്കില്‍ നിക്ഷേപിക്കുന്ന തുകക്ക് വര്‍ഷത്തില്‍ കിട്ടുന്നത് കൂടിയാല്‍ 80 ശതമാനം പലിശയായിരിക്കും. എന്നാല്‍ ആ ഡെപ്പോസിത്തുകകൊണ്ട് ബിസിനസ് ചെയ്ത് കോടികള്‍ സമ്പാദിക്കുന്നവരുണ്ട്. അതില്‍ കുറ്റകരമായി യാതൊന്നുമില്ല. ബാങ്കില്‍നിന്ന് പലിശ വാങ്ങുന്നതിവര്ക്ക് സഹിക്കാന്‍ കഴിയുന്നില്ല. വട്ടിപ്പലിശ ഇടപാടുകള്‍ നിരോധിച്ചാലും അതുകൊണ്ട് കഷ്ടപ്പെടുന്നത് മുതലാളിവര്ഗ്ഗമാകില്ല. എന്നാല്‍ ഈടുവെക്കാതെ ബാങ്ക് ലോണ്‍ കൊടുക്കുകയുമില്ല. ഇനി കൊടുത്താല്‍തന്നെ അവര്‍ക്ക് പലിശ അടക്കാന്‍ പോയിട്ട് മുതലുതന്നെ തിരിച്ചുകിട്ടാത്ത അവസ്ഥയാണ് വരിക. ഒരു മുതലാളിത്ത സമൂഹത്തില്‍ സക്കാത്തും സദഖയും റിലീഫ് ഫണ്ടായി മാത്രമേ കാണാനാകൂ. പലിശ നിരോധിക്കുന്നതിന് മുമ്പ് മുതലാളിത്ത സാമൂഹ്യവ്യസ്ഥയാണ് മാറ്റേണ്ടത്.
കച്ചവടത്തില്‍ അധ്വാനമുണ്ട്, മറ്റേതില്‍ അധ്വാനമില്ലെന്ന വാദം ശരിയല്ല. മുടക്കുമുതലുണ്ടാക്കാന് അധ്വാനം വേണ്ടിവരും. ബാങ്കില്‍നിന്ന് ലോണ്‍ വാങ്ങിയവര്‍ പലിശകൊടുക്കുന്നതും ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്തവര്‍ പലിശ വാങ്ങുന്നതും പലിശ വാങ്ങി കൊള്ളലാഭമെടുക്കുന്നതും ഒരുപോലെ കാണാനാകില്ല. ഇസ്ലാമിക ബാങ്കില്‍നിന്ന് ലോണ്‍ എടുക്കുന്നവര്‍ പലിശക്കുപകരം ലാഭവിഹിതവും സര്‍വീസ് ചാര്‍ജും വസൂലാക്കുന്നുണ്ട്. അതില്ലെങ്കില്‍ ബാങ്കിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയായിമാറും. ഇത് വെച്ചുനോക്കുമ്പോള്‍ സാധാരണ ബാങ്കും പലിശരഹിത ബാങ്കും തമ്മിലെന്താണ് വ്യത്യാസം? ഏത് നിലക്ക് നോക്കിയാലും പലിശരഹിത ബാങ്ക് സാധാരണ ബാങ്കിനേക്കാള്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ രക്ഷക്കാണെന്ന് പറയാന്‍ പറ്റില്ല. ഇസ്ലാമികബാങ്ക് മതത്തിന്റെ മറവില്‍ നടത്തുന്ന ഒരു സാമ്പത്തിക ചൂഷണോപാധി മാത്രമാണെന്ന് കാണാം. അതിന്റെ ഗുണഭോക്താക്കള്‍ വന്‍കിടക്കാര്‍ മാത്രമായിരിക്കുകയും ചെയ്യും. വിശ്വാസികളെ പറ്റിച്ച് സമ്പന്നരായ മുസ്ലിം പണക്കാര്‍ക്ക് മുതലെടുപ്പ് നടത്താനുള്ള ഒരു വേദി മാത്രമാണത്.
മതനേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം പലിശരഹിത ബാങ്കുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ‘ദി ഇക്കണോമിസ്റ്റ്’ എന്ന പത്രം അഭിപ്രായപ്പെടുന്നതിങ്ങനെയാണ്: പലിശരഹിത ബാങ്കിന്റെ പ്രവര്‍ത്തനംതന്നെ പ്രദേശത്തിന്റെയും സമൂഹത്തിന്റെയും സ്ഥാപനത്തിന്റെയും സ്വഭാവമനുസരിച്ച് വ്യത്യസ്തമായിരിക്കും. ധനകാര്യസ്ഥാപനത്തിന്റെ മറവില്‍ വന്‍കിട പ്രവാസികളുടെയും ഭൂമാഫിയകളുടെയും വന്‍കിട വ്യവസായികളുടെയും കള്ളപ്പണം വെളുപ്പിക്കാന്‍ സര്‍ക്കാരിന്റെ അറിവോടെ അവസരം കൊടുക്കുകയാണ് ചെയ്യുന്നത്. ഇതൊന്നും നടക്കാതെവന്നാല്‍ പലിശരഹിത ബാങ്ക് പലിശരഹിത ലോണുകള്‍ കൊടുത്താല്‍ അതിന്റെ നിലനില്‍പ്പുതന്നെ അവതാളത്തിലാകും. അതുകൊണ്ടുതന്നെ ഇത്തരം ബാങ്കിന്റെ ഗുണഭോക്താക്കള്‍ ദരിദ്രവിഭാഗമായിരിക്കാന് സാധ്യതയില്ല.
ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ മാതൃക സമര്‍പ്പിക്കുന്നതിന് പാക്കിസ്ഥാന് സര്‍ക്കാര്‍ മുമ്പ് ഒരു കമ്മീഷനെ നിയമിക്കുകയുണ്ടായി. ‘പലിശ നിരോധിക്കുകയും സക്കാത്ത് നടപ്പിലാക്കുകയും ചെയ്യുന്ന ഒരു സമ്പദ്വ്യവസ്ഥ ഒരു വീമ്പ് പറച്ചില് മാത്രമാണ്. എന്തിനാണ് പലിശ നിരോധിച്ചതെന്ന് ചോദിച്ചാല്‍ അതിന് വ്യക്തമായ ഉത്തരമില്ല. പലരും അവരവരുടെ വീക്ഷണമനുസരിച്ചുള്ള ഊഹാപോഹങ്ങള്‍ നടത്തുകയാണ് ചെയ്യുന്നത്. പലിശ നിരോധിക്കാനുണ്ടായ കാരണം പറയുന്നതിന് മുമ്പ് നബി മരിച്ചുപോയി എന്നാണ് ഹദീസ് പറയുന്നത്. കച്ചവടത്തില്‍ ചിലപ്പോള്‍ നഷ്ടം സംഭവിക്കാമെന്നും എന്നാല്‍ പലിശയിലങ്ങനെ സംഭവിക്കുകയില്ലെന്നുമാണ് ചിലരുടെ വാദം. കച്ചവടത്തില്‍ ലാഭനഷ്ടങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യാന്‍ പറ്റും. കച്ചവടത്തിലൂടെ മാത്രമേ കോടികളുണ്ടാക്കാനാകൂ. എന്നാല്‍ പലിശയിടപാടില്‍ അതുണ്ടാവില്ല. വട്ടിപ്പലിശയിലാണെങ്കില് മുടക്കുമുതല്‍തന്നെ തിരിച്ചുകിട്ടാത്ത സംഭവവും ഉണ്ടാകും. കടംവാങ്ങുന്നവര്‍ പാപ്പരായാല്‍ മുടക്കുമുതല്‍തന്നെ ചിലപ്പോള്‍ ഒഴിവാക്കേണ്ടിവരുന്നു. ഇനി തിരിച്ചുകിട്ടിയാല്‍ തന്നെ കൊടുത്ത സമയത്തുള്ള മൂല്യമായിരിക്കില്ല കിട്ടുന്ന സമയത്തുണ്ടാവുക.
രണ്ടാം ഖലീഫയായി പത്തുവര്‍ഷത്തോളം ഭരണം നടത്തിയ ഖലീഫ ഉമര്‍ പറയുന്നതിങ്ങനെയാണ്: “ഭൂമുഖത്ത് എനിക്ക് എന്ത് കിട്ടുന്നതിലും ഇഷ്ടം ആ പലിശയും വ്യാപാരവും തമ്മിലെ വ്യത്യാസം നബി ഒന്ന് പറഞ്ഞുതരുന്നതിലായിരുന്നു.” (തബരി).
നബിയുടെ വിജ്ഞാനം എത്രത്തോളമുണ്ടെന്ന് അനസ് ഉദ്ധരിക്കുന്ന ഹദീസ് വ്യക്തമാക്കുന്നു. “ജനങ്ങള്‍ ചോദിച്ചു- ദൈവദൂതരെ വിലനിലവാരം ഉയര്‍ന്നിരിക്കുന്നു. അതിനാല്‍ സാധനങ്ങളുടെ വില നിയന്ത്രിച്ചുതരണം. അപ്പോള്‍ അദ്ദേഹം പറഞ്ഞു. “അല്ലാഹുവാണ് വില നിയന്ത്രിക്കേണ്ടത്. അവനാണ് (അവശ്യസാധനങ്ങള്‍) പിടിച്ചുവെക്കുന്നത്. വിശാലമായി നല്കുന്നവന്, അന്നദാതാവ്. നിങ്ങളില്‍ ഒരാളും ജീവന്റെയോ സ്വത്തിന്റെയോ കാര്യത്തില്‍ എന്നോട് യാതൊന്നും ആവശ്യപ്പെടാത്ത അവസ്ഥയില്‍ അല്ലാഹുവിനെ കണ്ടുമുട്ടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്!
വായകീറിയവന് അല്ലാഹു ഭക്ഷണം കൊടുക്കുമെന്നും ചിലരെ മറ്റ് ചിലരെക്കാള്‍ സമ്പന്നനാക്കുന്നതും ദരിദ്രനാക്കുന്നതും അല്ലാഹുവാണെന്നും വിശ്വസിക്കുന്ന കാലത്തോളം ആര്‍ക്കും പറയാവുന്ന മറുപടിയാണ് നബിയും പറയുന്നത്. പട്ടിണി കിടന്ന് മരിക്കുന്നവരെ ശിക്ഷിക്കുന്നതും അല്ലാഹുവാണെന്ന് പറയുന്നു. ഇതെല്ലാം മനുഷ്യന് നന്നാകാന്‍ പരീക്ഷിക്കുകയാണെന്നര്ത്ഥം, ഈ കാഴ്ചപ്പാട് തന്നെയാണ് പലിശരഹിത ബാങ്കിന്റെ കാര്യത്തിലും സ്വീകരിക്കുന്നത്. ഭൗതികവാദികളായ കമ്മ്യൂണിസ്റ്റുകാര്ക്കെങ്ങനെയാണ് ഈ ആശയത്തെ അംഗീകരിക്കാനാവുക? ന്യൂനപക്ഷത്തിന്റെ വോട്ടും നോട്ടും കിട്ടുമെങ്കില്‍ എന്തും ആകാമല്ലോ! പക്ഷെ അതൊരു മലര്‍പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്ന് ചരിത്രം തെളിയിക്കുന്നു.
സെയ്ത് മുഹമ്മദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: