മഹാത്മാക്കള്‍ ദീപസ്തംഭങ്ങളെ പ്പോലെയാണ്. മാനവരാശിയുടെ പരിണാമ ചരിത്രത്തിലെ വഴിവിളക്കുകളും മാതൃകാ പുരുഷന്മാരുമാണവര്. അവര്‍ കാലഘട്ടത്തിന്റെ ശില്പികളുമാണ്. ചിലപ്പോള്‍ ഒറ്റയ്ക്കും ചില പ്രത്യേക ചരിത്രാവസരങ്ങളില് കൂട്ടായും അവര്‍ ആവിര്‍ഭവിക്കാറുണ്ട്. പത്തൊമ്പതാം നൂറ്റാണ്ട് ഭാരതീയ നവോത്ഥാന ചരിത്രത്തിലെ അത്തരം ഒരപൂര്വ്വവസന്തമായിരുന്നു. ഭാരതത്തിലുടനീളവും കേരളത്തിലും വിദ്യാദിരാജ ചട്ടമ്പിസ്വാമി തിരുവടികള്‍, ശ്രീനാരായണ ഗുരുദേവന്, ശുഭാനന്ദഗുരുദേവന്, മഹാത്മാ അയ്യന്‍കാളി, പണ്ഡിറ്റ് കറുപ്പന് തുടങ്ങിയവര്‍ സമകാലീനരായിരുന്നു. ഹിന്ദുസമൂഹം ജാതിഭേദംകൊണ്ടും ഉച്ചനീചത്വങ്ങള്കൊണ്ടും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ടും അധഃപതനത്തിന്റെ നെല്ലിപ്പടിയില്‍ എത്തിയിരുന്ന കാലം. ഇതര മതസ്ഥര്‍ ഹിന്ദുസമൂഹത്തിന്റെ ദൗര്‍ബല്യങ്ങളെ ചൂഷണംചെയ്ത് കൂട്ടമതപരിവര്‍ത്തനം നടത്തിയിരുന്ന കാലം. ആ കാലഘട്ടത്തിലെ കേരളത്തെയാണ് സ്വാമി വിവേകാനന്ദന് ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. അത് 1897ല്‍ ആയിരുന്നു.
പിന്നീട് അത്ഭുതകരമായ വേഗത്തില്‍ മൂന്നു പതിറ്റാണ്ടുകള്‍ക്കകം ഐതിഹാസികമായ ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ ജാതീയമായ വിവേചനങ്ങള്‍ക്ക് ഹിന്ദുക്ഷേത്രങ്ങളില്‍ ഔദ്യോഗികമായി അന്ത്യം കുറിക്കപ്പെട്ടു. വിളംബരം മഹാരാജാവിന്റെ പേരിലായിരുന്നെങ്കിലും അതിനുപയുക്തമായ കളമൊരുക്കിയതും പൊതുജന അംഗീകാരം നേടിക്കൊടുത്തതും മേല്‍പ്പറഞ്ഞ മഹാത്മാക്കളായിരുന്നു. അതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചത് ചട്ടമ്പിസ്വാമി തിരുവടികളും ശ്രീനാരായണഗുരുദേവനും സംയുക്തമായി സൃഷ്ടിച്ച ആത്മീയ നവോത്ഥാനവും അവര്ണ്ണസവര്ണ്ണ സമുദായങ്ങള്‍ തമ്മിള്‍ വിളക്കിച്ചേര്‍ത്ത പരസ്പരബന്ധവുമായിരുന്നു. ഈ രണ്ടു മഹാപുരുഷന്മാര് ആദ്യമായി സംഗമിച്ച പുണ്യഭൂമിയാണ് അണിയൂര്‍ ശ്രീദുര്‍ഗ്ഗാഭഗവതി ക്ഷേത്രം. ആ സമാഗമത്തിന്റെ ചരിത്രസ്മരണ നിലനിര്‍ത്താനും വരുംതലമുറകള്‍ക്ക് പ്രചോദനമാകാനും വേണ്ടി നടത്തപ്പെടുന്ന വിശേഷാല്‍ സമ്മേളനങ്ങള്‍ ആവശ്യമാണ്, അഭിനന്ദനീയമാണ്.
ഈ രണ്ടു മഹാത്മാക്കളും ആഗ്രഹിച്ചതും ഹരിശ്രീ കുറിച്ചതുമായ ഹിന്ദുസാമുദായിക ഐക്യം ഇന്നും പൂര്‍ണമായി സഫലീകരിക്കപ്പെട്ടിട്ടില്ല. പല അവസരങ്ങളിലും ചര്‍ച്ച ചെയ്യപ്പെടാറുണ്ടെങ്കിലും ഇടയ്ക്ക് എവിടെയോ വച്ച് ചില പ്രതിബന്ധങ്ങള്‍കൊണ്ട് നടക്കാതെ പോകുന്നതായ ചരിത്രമാണ് അത്തരം ശ്രമങ്ങള്‍ക്ക് നമ്മോട് പറയാനുള്ള ദുഃഖസത്യം. ചര്‍ച്ചകള്‍ അലസിപ്പോകാറാണ് പതിവ്. പലപ്പോഴും അടുപ്പത്തിനു പകരം അവ അകല്‍ച്ചയ്ക്ക് വഴിവയ്ക്കാറുണ്ട്. പക്ഷേ അത്തരം പരാജയങ്ങളെ വിളവെടുപ്പുകളാക്കി മാറ്റാന്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ-വര്‍ഗ്ഗീയശക്തികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ ഫലം കൊയ്യുമ്പോള്‍ ഹിന്ദുസമൂഹം തിക്തഫലങ്ങള്‍ അനുഭവിക്കുന്നു.
ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും ആദ്യമായി സംഗമിച്ച ഈ പുണ്യഭൂമിയില്‍ നിന്ന് ഒരു പുതിയ പുനരൈക്യശ്രമത്തിന് വിജയകരമായ തുടക്കം കുറിക്കാന്‍ ആയേക്കും എന്ന പ്രത്യാശയോടെയാണ് ഇവിടെ എത്തിയിട്ടുള്ളത്. ഇതരമതങ്ങള്പോലെ ഒരു സംഘടിതമതമല്ല ഹിന്ദുമതം. ഹിന്ദു ഒരു മതമാണോ അതോ സംസ്കാരമാണോ എന്ന വിവാദംപോലും നിലനില്ക്കുന്നു. അതിലേക്ക് ഞാന്‍ പ്രവേശിക്കുന്നില്ല. ഇഴപിരിക്കാനാകാത്ത വിധം പരസ്പരബന്ധമുള്ളതാണ് മതവും സംസ്കാരവും. ഏതായാലും ഒന്ന് സത്യമാണ്, അനിഷേധ്യമാണ്; ജാതിഭേദങ്ങള്ക്കുപരി ഹിന്ദുസമുദായം എന്നൊന്നുണ്ട്. ഓരോ സെന്‍സസ് കഴിയുമ്പോഴും ജനസംഖ്യയില്‍ ഗണ്യമായ കുറവുവരുന്നുണ്ടെങ്കിലും ഹിന്ദുസമുദായം ഇന്നും കേരളത്തില്‍ ഭൂരിപക്ഷമാണ്. പക്ഷേ ഇന്നത്തെ നില തുടര്‍ന്നുപോയാല്‍ അവര്‍ ഇവിടുത്തെ ന്യൂനപക്ഷ സമുദായമാകുന്ന കാലവും വന്നുകൂടെന്നില്ല. ഇന്നുതന്നെയും എണ്ണംകൊണ്ട് ഭൂരിപക്ഷമാണെങ്കിലും അതിന്റെ ഗുണഭോക്താക്കളാകാന്‍ ഈ ജനാധിപത്യ വ്യവസ്ഥയില്‍പോലും കേരളത്തിലെ ഹിന്ദുക്കള്‍ക്ക് കഴിയുന്നില്ല. സംഘടിത ന്യൂനപക്ഷങ്ങള്‍ നിര്‍ണായകശക്തികളായി മാറുന്നു. അന്യായമായ ആവശ്യങ്ങള്‍പോലും ഹിന്ദുക്കള്‍ക്ക് നിഷേധിക്കപ്പെടുന്നു. ഈ ദുരവസ്ഥ മാറിയില്ലെങ്കില്‍ ഗുരുദേവനും ചട്ടമ്പിസ്വാമികളും നമുക്ക് നല്കിയ ഒസ്യത്ത് നാം കളഞ്ഞ് കുളിച്ചുവെന്ന് ചരിത്രം വിധിയെഴുതും.
പ്രവാചകമതങ്ങളെ അപേക്ഷിച്ച് ഹിന്ദുമതം എക്കാലത്തും വൈവിധ്യമാര്‍ന്ന മാര്‍ഗ്ഗങ്ങള്‍, ദേവീദേവന്മാര്, ഉപാസനാ മാര്‍ഗ്ഗങ്ങള്‍ എന്നിവ കൈക്കൊണ്ടു പോന്നിട്ടുണ്ട്. ഇഷ്ടദേവതാസങ്കല്‍പ്പം ഹിന്ദുമതത്തിന്റെ വിശിഷ്ട സംഭാവനയാണ്. അത് അതിന്റെ വൈശിഷ്ട്യവുമാണ്. ഇഷ്ടദേവതയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും ജന്മസിദ്ധവും മറ്റാര്‍ക്കും ചോദ്യംചെയ്യാനാകാത്തതും ആയതുകൊണ്ടാണ് ഭാരതത്തിന് സ്വാതന്ത്ര്യം കൈവന്ന ദിനം മുതല്‍ ഇവിടെ പൂര്‍ണജനാധിപത്യം നടപ്പിലാക്കാനായതും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി ഭാരതം ഇന്നും നിലകൊള്ളുന്നതും. എന്നാല്‍ അമൂല്യമായ പൈതൃകം സ്ഥായിയായി നിലനില്ക്കണമെങ്കില് ഹിന്ദുമതവും ഹിന്ദുസമുദായവും പൂര്‍ണശക്തിയോടും ഊര്‍ജ്ജസ്വലതയോടും സാമര്‍ത്ഥ്യത്തോടും നിലനിന്നേ പറ്റൂ. ഇത് കേരളത്തിന്റെയോ ഭാരത്തിന്റെയോ മാത്രമല്ല മുഴുവന്‍ ലോകത്തിന്റെയും ആവശ്യമാണ്. അതുകൊണ്ടുതന്നെ ഉപാസനാവൈവിദ്ധ്യത്തോടൊപ്പം സാമുദായിക ഐക്യവും ശക്തിപ്പെടുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
നിര്‍ഭാഗ്യമെന്ന് പറയട്ടെ ഹിന്ദുസമുദായത്തെ മുഴുവനും ഒരുപോലെ ബാധിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ഭീഷണികളും ഉയര്‍ന്നുവരുന്ന സന്ദര്‍ഭങ്ങളില്‍പോലും ഒറ്റക്കെട്ടായി പ്രതികരിക്കുവാനും പ്രതിരോധിക്കുവാനും കഴിയാത്ത ദുരവസ്ഥയിലാണ് വര്‍ത്തമാന ഹിന്ദുസമൂഹം. ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ശ്രീപത്മനാഭക്ഷേത്രത്തെച്ചുറ്റിയുള്ള വിവാദകോലാഹലം. ഹിന്ദുസമൂഹത്തിന്റെ ഭാവിയെ ബാധിക്കുന്ന മൗലികമായ പ്രശ്നമാണ്. ഇതിന് യോഗ്യമായ പരിഹാരം കാണേണ്ടത് സമകാലീന ഹിന്ദുസമുദായത്തിന്റെയും നേതൃത്വത്തിന്റെയും ചരിത്രപരമായ ഉത്തരവാദിത്തമാണ്. വിഷമകരമായ ഒരു പ്രതിസന്ധിയാണ് നാം ഇന്ന് നേരിടുന്നത് എന്നതിന് സംശയമില്ല. സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ള താത്കാലിക ഭരണസംവിധാനത്തെക്കുറിച്ച് ഞാനിവിടെ അഭിപ്രായം രേഖപ്പെടത്തുന്നില്ല. പക്ഷേ നാലുമാസം കഴിഞ്ഞ് വരുന്ന സ്ഥായിയായ ഭരണസംവിധാനം ഏതു വിധത്തിലുള്ളതായിരിക്കണമെന്നതിനെക്കുറിച്ച് ഹിന്ദുസമൂഹം ശക്തമായ നിലപാടെടുക്കുകയും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അധികാരസ്ഥാനങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുകയും വേണം. ഈ വിഷയത്തില്‍ ഹിന്ദുസമൂഹത്തിന് ഏകകണ്ഠമായ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയണം. അതിന് പ്രാഥമികമായി ചെയ്യേണ്ടത് വിവിധ ഹിന്ദുസാമുദായിക സംഘടനാ നേതാക്കളുടെ ഒരു സമന്വയസമിതി നിലവില്‍ വരികയും ഗുരുതരമായ ഈ വിഷയത്തെക്കുറിച്ച് ഏകകണ്ഠമായ ഒരു തീരുമാനം എടുക്കുകയും അത് ഉറക്കെ ഒറ്റക്കെട്ടായി പ്രഖ്യാപിക്കുകയും വേണം. ഇത് ദുഷ്കരമായ ഒരു കാര്യമാണ് എന്നതിനു സംശയമില്ല. പൂച്ചയ്ക്ക ആര് മണി കെട്ടും എന്നതാണ് പ്രശ്നം.
ഭാഗ്യവശാല്‍ ഇന്ന് ഈ സമ്മേളനത്തില്‍ ദേവസ്വംവകുപ്പുമന്ത്രി വി.എസ്. ശിവകുമാറിന്റെ സാന്നിധ്യമുണ്ട്. ഹിന്ദുത്വ അഭിമാനിയും ഹിന്ദുധര്‍മ്മത്തിന്റെയും സമൂഹത്തിന്റെയും ക്ഷേമത്തിലും പുരോഗതിയിലും താലപര്യമുള്ള ആളുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പവിത്രമായ ഈ വേദിയില്‍ വച്ച് ചരിത്രത്തിന്റെ ഈ നിര്‍ണായകസന്ധിയില്‍ മഹത്തായ ഒരു ദൗത്യം അദ്ദേഹത്തിന് നിര്‍വഹിക്കാന്‍ കഴിയും, കഴിയണം. മേല്പറഞ്ഞ ഹിന്ദുസമുദായ സംഘടനാ പ്രതിനിധികളുടെ ഒരു സംയുക്തയോഗം വിളിക്കുകയും അതില്‍നിന്നും ഒരു ഹിന്ദുസമന്വയസമിതിക്ക് രൂപം കൊടുക്കുകയും ചെയ്യുക എന്നത് ഒന്നാമത്തെ പടിയായി ചെയ്യാവുന്നതാണ്. അതില്‍ വ്യത്യസ്തസ്വരങ്ങളും അഭിപ്രായ ഭിന്നതകളും പരസ്പര ആരോപണങ്ങളും ഉയര്‍ന്നുവന്നേക്കാം. അത് താല്കാലികവും സ്വാഗതാര്‍ഹവുമായി കണക്കാക്കേണ്ടതാണ്. പാര്‍ട്ടി മീറ്റിംഗും ക്യാബിനറ്റ് തീരുമാനങ്ങളും ഒന്നും തന്നെ പൂര്‍ണമായും നിരപേക്ഷമായും ഏക അഭിപ്രായത്തില്‍നിന്നും വരുന്നതല്ലല്ലോ. പക്ഷേ ഏറ്റവും യുക്തമായ തീരുമാനം നടപ്പിലാക്കാന്‍ കഴിയണം.
ഒരു കാര്യത്തില്‍ ഏകകണ്ഠമായ തീരുമാനം എടുക്കാന്‍ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാധികാരം പൂര്‍ണമായും ഹിന്ദുമതവിശ്വാസികളുടെ നിയന്ത്രണത്തിലാകണം. ആചാരുനുഷ്ഠാനങ്ങള് കോട്ടം വരാതെ നിര്‍വഹിക്കാന്‍ തന്ത്രിക്കും പാരമ്പര്യ ക്ഷേത്രപൂജാരികള്‍ക്കും കഴിയണം. നൂറ്റാണ്ടുകളായി ക്ഷേത്രഭരണം നിര്‍വഹിക്കുകയും വിപുലവും അമൂല്യവുമായ സമ്പത്ത് ആവുന്നത്ര ജാഗ്രതയോടെ കാത്തുസൂക്ഷിക്കുകയും ചെയ്ത രാജകുടുംബത്തെ കറിവേപ്പിലപോലെ പുറത്തെടുത്ത് കളയുന്നത് അധാര്‍മ്മികമായിരിക്കും. മറ്റൊന്ന് വിപുലമായ ക്ഷേത്രസ്വത്തിന്റെ വിനിയോഗത്തില്‍ മുഖ്യമായ കേന്ദ്രീകരണം മുഴുവന്‍ ഹിന്ദുസമൂഹത്തിന്റെയും മതപരവും ധാര്‍മ്മികവും സാംസ്കാരികവുമായ ക്ഷേമവും പുരോഗതിയും സംരക്ഷണവും ഉറപ്പുവരുത്തുന്ന സ്ഥാപനങ്ങളും വ്യവസ്ഥകളും ഉണ്ടാവുന്നതിലായിരിക്കണം. ഹിന്ദുമതത്തിന്റെ വൈദികവും താന്ത്രികവും വൈജ്ഞാനികവും ക്ഷേത്രകലാസംബന്ധിയുമായ എല്ലാവിധ ശാഖോപശാഖകളും ശാസ്ത്രശുദ്ധമായും കാലാനുകൂലമായും പഠിക്കാനും പരിശീലിപ്പിക്കാനുമുള്ളൊരു ഉന്നത വിദ്യാപീഠം ക്ഷേത്രത്തെ കേന്ദ്രീകരിച്ച് ക്ഷേത്രത്തിന്റെ വകയായി സര്വ്വഥായോഗ്യരായ വ്യക്തികളുടെ നേതൃത്വത്തിലും മാര്‍ഗദര്‍ശനത്തിലും സ്ഥാപിക്കപ്പെടണം. ക്ഷേത്രസ്വത്ത് ഹിന്ദുക്കളുടേതാണ്, ഹിന്ദുക്കളുടെ മാത്രമാണ്, മറ്റാരുടെയും അല്ല. മതേതരത്ത്വത്തിന്റെ പേരില്‍ ഒരംശംപോലും അന്യഥാ ചിലവഴിക്കപ്പെടരുത്.
പി. പരമേശ്വരന്
(ചെമ്പഴന്തി അണിയൂര്‍ ശ്രീദുര്‍ഗ ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ശ്രീ ചട്ടമ്പിസ്വാമി ശ്രീനാരായണ ഗുരു പുരസ്കാരം ഏറ്റുവാങ്ങി നടത്തിയ പ്രസംഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: