ലോകകപ്പ് ഫുട്ബോളിനുള്ള ബല്‍ജിയം പ്രാഥമിക ടീമില്‍ യുവ താരം അദ്നന് ജാനസാജിന് ഇടം. 30 അംഗ സംഘത്തില്‍ ജാനസാജിനെ ഉള്‍പ്പെടുത്തിയ വിവരം ബല്‍ജിയം കോച്ച് മാര്‍ക്ക് വില്‍മോട്സ് സ്ഥിരീകരിച്ചു. അടുത്തമാസം ആരംഭിക്കുന്ന പരിശീലന ക്യാമ്പില്‍ നിന്നാണ് 23പേരടങ്ങുന്ന ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുക. മികവു കാട്ടിയാല്‍ ജാനസാജിന് ബ്രസീലില്‍ പന്തു തട്ടാന്‍ അവസരം ലഭിക്കും.
ജാനസാജിന്റെ വൈഭവം ഏറെ കണ്ടിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം ബല്‍ജിയത്തിനൊപ്പം കളിക്കുന്നതു കാണാന്‍ താത്പര്യപ്പെടുന്നു, വില്‍മോട്സ് പറഞ്ഞു.
അന്തിമ ഇലവനില്‍ ഇടമേകുമെന്ന് ജാനസാജിന് ഉറപ്പൊന്നും നല്‍കിയിട്ടില്ല. അതുള്‍ക്കൊള്ളാന്‍ അദ്നനു സാധിച്ചിട്ടുണ്ട്. യാഥാര്‍ത്ഥ്യം കളിക്കളത്തില്‍ തെളിയും. മേറ്റ്ല്ലാവരെയും പോലെ ജാനസാജ് ടീമില്‍ ഇടംനേടിയെടുക്കമെന്നു കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ ജാനസാജ് സമകാലിക ഫുട്ബോളിലെ വളര്‍ന്നുവരുന്ന പ്രതിഭകളിലൊരാളാണ്. 19കാരനായ ജാനസാജിനെ കൂടെക്കൂട്ടാന്‍ ഇംഗ്ലണ്ട്, കൊസവൊ, അല്‍ബേനിയ, തുര്‍ക്കി, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബല്ജിയത്തിനുവേണ്ടിയേ കളിക്കുകയുള്ളുവെന്ന് ജാനസാജ് തീരുമാനിച്ചു. സ്ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ ബെന്റകെയ്ക്കു പരിക്കേറ്റ സാഹചര്യത്തില്‍ ലോകകപ്പിനുള്ള ബല്‍ജിയം ടീമില്‍ ജാനസാജ് ഇടംപിടിക്കാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: